കോതമംഗലം: വീട്ടുമുറ്റത്ത് കടുവയെ കണ്ടെന്ന വീട്ടമ്മയുടെ പരാതിയെ തുടർന്ന് വനം വകുപ്പ് അധികൃതർ വീട്ടുമുറ്റത്ത് മൂന്ന് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു.പിണവൂർകുടി മുക്കത്ത് താമസിക്കുന്ന സ്വപ്നകൃഷ്ണനാണ് തന്റെ വീട്ടുമുറ്റത്ത് കഴിഞ്ഞ ദിവസം രാത്രി കടുവയെ കണ്ട് വനം വകുപ്പ് അധികൃതർക്ക് പരാതി നൽകിയത്.
പ്രായമായ അമ്മയക്കും ഭർത്താവിനും മക്കൾക്കൊപ്പമാണ് പണി പൂർത്തിയാകാത്ത വീട്ടിൽ സ്വപ്നകൃഷ്ണൻ്റെ താമസം. കഴിഞ്ഞ ദിവസം രാത്രി ശുചിമുറിയിലേക്ക് പോകാൻ പുറത്തിറങ്ങിയപ്പോഴാണ് തൊട്ടുമുന്നിൽ കടുവയെ കണ്ടതെന്ന് സ്വപ്ന പറഞ്ഞു.
ലൈറ്റ് അടിച്ചു നോക്കി ഉറപ്പ് വരുത്തിയതായും വീട്ടമ്മ വ്യക്തമാക്കി. ഉടൻ ഭയന്ന് വീടിനകത്തേക്ക് ഓടി കയറുകയായിരുന്നു. വീട് നിർമ്മാണം നടന്നുകൊണ്ടിരുന്നപ്പോൾ മുറ്റത്ത് കെട്ടിയുണ്ടാക്കിയ ഷെഡിലായിരുന്നു കുടുംബം താമസം. കാട്ടാനയുടെ ശല്യം കാരണം വാതിലുകൾ പോലും പിടിപ്പിക്കുംമുമ്പേ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിലേക്ക് കുടുംബം താമസം മാറുകയായിരുന്നു.വീട്ടുമുറ്റത്ത് കടുവയുടെ തെന്ന് സംശയിക്കുന്ന കാൽപാടുകളും കണ്ട വീട്ടുകാർ വനം വകുപ്പ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ വനം വകുപ്പ് അധികൃതർ സ്വപ്‌നയുടെ വീട്ടുമുറ്റത്തും പരിസരങ്ങളിലുമായി മൂന്ന് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. സ്ഥിരമായി കാട്ടാനശല്യം ഉണ്ടാകാറുണ്ടെന്ന് ഉന്നതിയിൽ താമസിക്കുന്നവർ പറയുന്നു. കാട്ടാന ശല്യത്തിന്പുറമെ കടുവയെ കൂടി കണ്ടതോടെ നാട്ടുകാർ പുറത്തിറങ്ങാൻ പോലും ഭയമായിരിക്കുകയാണ്.























































