കോതമംഗലം : കോതമംഗലം കോടതി അര്‍ജുന്‍ ആയങ്കിയുടെ ജാമ്യം റദ്ദാക്കി പ്രൊഡക്ഷന്‍ വാറന്‍റ് പുറപ്പെടുവിച്ചു.കഴിഞ്ഞ മെയ്മാസം മൂന്നിനാണ് കോതമംഗലം പുന്നേക്കാടുള്ള ഹോം സ്റ്റേയില്‍ നിന്ന് അര്‍ജുന്‍ ആയങ്കിയേയും സംഘത്തേയും കോതമംഗലം പോലിസ് ഇന്‍സ്പെക്ടര്‍ പ്രശാന്ത്കുമാറിൻ്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ക്രമിനല്‍ ഗുഢാലോചന ഉള്‍പ്പടെയുള്ള കുറ്റം ചുമത്തിയതിനേതുടര്‍ന്ന് റിമാന്‍റിലായ പ്രതികള്‍ക്ക് 20 ദിവസത്തിന് ശേഷമാണ് കോതമംഗലം കോടതി ജാമ്യം അനുവദിച്ചത്.
ഇതിന് ശേഷമാണ് കോതമംഗലം പോലിസ് ഇന്‍സ്പെക്ടര്‍ക്കെതിരെ ഭീഷണി മുഴക്കിയ അര്‍ജുന്‍ ആയങ്കിക്കെതിരെ പുതിയ കേസ് ഉണ്ടായത്. ഇതോടെ അര്‍ജുന്‍ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്നും ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കോതമംഗലം പോലിസ് കോടതിയെ സമീപിച്ചു. ഈ ആവശ്യത്തിലാണ് രണ്ട് മാസത്തിന് ശേഷം കോടതി പോലിസിന് അനുകൂലമായി തീര്‍പ്പുകല്‍പ്പിച്ചത്.
മുമ്പ് നല്‍കിയ ജാമ്യം റദ്ദാക്കിയതോടെ അര്‍ജുന്‍ ഈ കേസില്‍ വീണ്ടും ജയലിലാകേണ്ടതാണ്. എന്നാല്‍ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ എടുത്തിട്ടുള്ള നാല് കേസുകളില്‍ അറസ്റ്റും റിമാന്‍റുമായി കുരുക്കില്‍പ്പെട്ടിരിക്കുകയാണ് അര്‍ജുന്‍. ഈ കേസുകളില്‍ ജാമ്യംകിട്ടിയാലും മറ്റൊരു കോടതിവിധിയുണ്ടായില്ലെങ്കില്‍ പുന്നേക്കാട് കേസില്‍ അര്‍ജുന്‍ വീണ്ടും റിമാന്‍റിലാകുമെന്നതാണ് ജാമ്യം റദ്ദാക്കിയതിന്‍റെ പ്രത്യാഘാതം.
ആഭ്യന്തരമന്ത്രിയെ ഭീഷണിപ്പെടുത്തിയ കേസില്‍ കണ്ണൂരില്‍ പോലിസ് കസ്റ്റഡിയിലാണ് അര്‍ജുന്‍ ആയങ്കി.കോതമംഗലം പോലിസ് ഇന്‍സ്പെക്ടറെ ഭീഷണിപ്പെടുത്തിയ കേസില്‍ ജയിലില്‍വച്ച് ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഊന്നുകല്‍ പോലിസ് ഇന്‍സ്പെക്ടറുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിന് മുന്നോടിയായി പ്രതിക്ക് നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്.
ഈ കേസുകളിലെ അറസ്റ്റിന് ശേഷം പ്രതിയെ കോതമംഗലം കോടതിയില്‍ ഹാജരാക്കേണ്ടതുണ്ട്. ഇതിനായി പോലിസ് നല്‍കിയ അപേഷ പരിഗണിച്ച കോതമംഗലം കോടതി പ്രൊഡക്ഷന്‍ വാറന്‍റ് പുറപ്പെടുവിച്ചിട്ടുണ്ട്. പതിനാലാംതിയതി ഹാജരാക്കണമെന്നാണ് വാറന്‍റ്. കണ്ണൂരീലെ കോടതിയില്‍ വാറന്‍റ് സമര്‍പ്പിച്ചശേഷം അര്‍ജുന്‍ ആയങ്കിയെ പ്രത്യേക അന്വേക്ഷണസംഘം കസ്റ്റഡയില്‍വാങ്ങി കോതമംഗലത്ത് എത്തിക്കും.
















































