കോതമംഗലം: റിമാന്‍ഡിലായ അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കോതമംഗലം കോടതിയില്‍ തിങ്കളാഴ്ച പോലീസ് പ്രൊഡക്ഷന്‍ വാറന്റിന് അപേക്ഷ നല്‍കും. കോതമംഗലം, ഊന്നുകല്‍ എസ്എച്ച്ഒമാരെ വെല്ലുവിളിച്ച രണ്ട് കേസിൽ കുട്ടമ്പുഴ എസ്എച്ച്ഒ എ. ഷൈന്‍കുമാറിനാണ് അന്വേഷണ ചുമതല. ഒളിവിലിരുന്ന് വെല്ലുവിളിയും ഭീഷണിയും പരിഹാസവും നടത്തിയ ആയങ്കിയെ പൂട്ടാന്‍ മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ്സ്.ഐ.ടി. രൂപവത്ക്കരിച്ചത്.
കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ് രജിസ്റ്റര്‍ ചെയ്തതോടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി മെയ് 2-ന് രാത്രി കോതമംഗലം പുന്നേക്കാട് കരിയിലപ്പാറ ഭാഗത്തെ ഹോം സ്‌റ്റേയില്‍ എത്തിയ ആയങ്കി ഉള്‍പ്പെടെ ആറംഗ ക്രിമിനല്‍ സംഘത്തെ പുലര്‍ച്ചെ ഹോം സ്‌റ്റേ വളഞ്ഞ് പിടികൂടുകയായിരുന്നു.
സംഘടിത കുറ്റകൃത്യം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. കേസെടുത്ത കോതമംഗലം എസ്.എച്ച്്.ഒയേയും കുടുംബാംഗങ്ങളേയും സമൂഹമാധ്യമത്തിലൂടെ വെല്ലുവിളിയും ഭീഷണിയും മുഴക്കിയതിനാണ് രണ്ടാമത്തെ കേസെടുത്തത്. ഇതിനെതിരെ ആയങ്കി ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു.
ഈ കേസിന്റെ അന്വേഷണ ചുമതലയുള്ള ഊന്നുകല്‍ എസ്.എച്ച്.ഒക്കെതിരേയും വെല്ലുവിളി നടത്തിയതിനാണ് മൂന്നാമത്തെ കേസ്. ആദ്യ കേസില്‍ നല്‍കിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്് പോലീസ് കോതമംഗലം മജിസട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷ ചൊവ്വാഴ്ച പരിഗണിക്കാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് റിമാന്‍ഡിലായ ആയങ്കിയെ കസ്റ്റഡിയില്‍ ലഭിക്കാന്‍ തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നല്‍കുന്നത്.
















































