കോതമംഗലം: തൃക്കാരിയൂരില്‍ തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീ ദിവസങ്ങള്‍ക്ക് മുമ്പ് അമീബിക് മസ്തിഷ്ക ജ്വരംമൂലം മരണമടഞ്ഞ സംഭവത്തിൽ രോഗത്തിന്‍റെ ഉറവിടം കണ്ടെത്താൻ ആരോഗ്യവകുപ്പിനായിട്ടില്ല. സ്ത്രീ വീടിന് സമീപമുള്ള ഒരു തോട്ടില്‍ മുഖംകഴുകിയെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വെള്ളം പരിശോധിനക്കയച്ചുവെങ്കിലും ലാബോറട്ടറിയിലെ പരിശോധനയില്‍ രോഗബാധക്ക് കാരണമാകുന്ന അമീബയുടെ സാന്നിദ്ധ്യം കണ്ടെത്താനായില്ലെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
തോട്ടിലെ വെള്ളം ഉപയോഗ യോഗ്യമല്ലെന്ന സംശയത്താല്‍ ഒരിക്കല്‍കൂടി പരിശോധന നടത്തുന്നതിനായി സാമ്പിള്‍ ലാബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്.രോഗത്തിന്‍റെ ഉറവിടം കണ്ടെത്തുന്നതിനുള്ള നടപടികള്‍ ആരോഗ്യവകുപ്പ് തുടരുകയാണ്. ജില്ലയില്‍ അമീബിക് മസ്തിഷ്കജ്വരം മൂലമുണ്ടായ ആദ്യത്തെ മരണമായിരുന്നു തൃക്കാരിയൂരിലേത്.
അതേസമയം പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെയുളള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധപതിപ്പിക്കും. ചെറുവട്ടൂര്‍ കുടുബാരോഗ്യകേന്ദ്രത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
പ്രസിഡന്‍റ് സനീറ നസീര്‍ അദ്യക്ഷത വഹിച്ചു. അബു കൊട്ടാരം, സത്താര്‍ വട്ടക്കുടി, ഫൗസിയ ഷിയാസ്, സല്‍ജാ ജോസ്, രാഹുല്‍ തങ്കപ്പന്‍, അജീബ് ഇരമല്ലൂര്‍, അധീന കെ.ജബ്ബാര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.



















































