Connect with us

Hi, what are you looking for?

NEWS

അലങ്കാരങ്ങളും, ആരവങ്ങളും ഒഴിഞ്ഞു; തിരഞ്ഞെടുപ്പിനു ശേഷം ചില കൗതുക കാഴ്ചകൾ.

കോതമംഗലം :- ആരവങ്ങളും , ആളുകളും , വാഹനങ്ങളും വഴികളിൽ നിറഞ്ഞ ഒരു ദിനമായിരുന്നു കഴിഞ്ഞു പോയ ഡിസംബർ ഒൻപതും, പത്തും. സ്കൂളുകൾ, ഓഡിറ്റോറിയങ്ങൾ അംഗനവാടികൾ തുടങ്ങി വിവിധ സ്ഥലങ്ങളിൽ പത്താം തിയതിയിലെ തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള ക്രമീകരണങ്ങൾ നടക്കുന്ന സമയം. എറണാകുളം ജില്ലയിലെ പോളിംഗ് ബൂത്തുകൾക്കടുത്തുള്ള മിക്കവാറും വീടുകളുടെ മതിലുകളും, മരങ്ങളുമെല്ലാം വിവിധ രാഷ്ട്രീയ പാർട്ടിക്കാർ മത്സരിച്ചു തിരഞ്ഞെടുപ്പിന്റെ തലേ ദിവസം രാത്രി മുഴുവൻ പോസ്റ്റർ ഒട്ടിച്ചു. പരമാവധി ഫ്ലെക്സ് ബാനറുകൾ കൊണ്ട് മൊത്തത്തിൽ കളറാക്കി സ്ഥാനാർഥികൾ, കൂട്ടാളികൾ, അനുഭാവികൾ, എല്ലാവരും പുലരുവോളം അധ്വാനിച്ചു ബോർഡുകളും പോസ്റ്ററുകളുമെല്ലാം റോഡിനിരുവശവും വച്ചു മനോഹരമാക്കി.

ഡിസംബർ പത്താം തിയതി രാവിലെ ഏഴു മണി മുതൽ വോട്ടുചെയ്യാനെത്തുന്ന വോട്ടർമാരെ ആകർഷിക്കാൻ, സ്ഥാനാർഥികളുടെ പേരുകൾ ഒരു വട്ടം കൂടി അവരുടെ മനസ്സിൽ നിറയാൻ നടത്തിയ അവസാനം ശ്രമങ്ങൾ. കൈപ്പത്തിയും, കുടവും, ചെണ്ടയും, താമരയും, രണ്ടിലയും, അരിവാൾ ചുറ്റിക നക്ഷത്രവും വഴിയരികിൽ നിറഞ്ഞു നിന്ന ഡിസംബർ പത്ത്.

പല വീടുകളുടെയും കാർപോർച്ചും,എന്തിനു പറയുന്നു വീട്ടിലേക്കുള്ള വഴി വരെ രാഷ്ട്രീയ പാർട്ടിയുടെ ബൂത്തുകൾ ആയി മാറി. മൈദ പൊടിയും, സ്റ്റാപ്ലയർ, പ്ലാസ്റ്റിക് വള്ളി,തുടങ്ങി പോസ്റ്റർ പതിക്കുന്നതിനുള്ള സാമഗ്രികൾ പരമാവധി ഉപയോഗിച്ച് അവരവരുടെ പാർട്ടിയുടെ ശക്തി, പോസ്റ്ററുകൾ വഴി, ചിഹ്നങ്ങൾ വഴി പ്രകടമാക്കി റോഡിന്റെ വശങ്ങൾ അലങ്കരിച്ചു.

അങ്ങനെ ഇലക്ഷൻ കഴിഞ്ഞു, ഇപ്പോൾ ഇതേ നിരത്തുകളുടെ ഇരു വശങ്ങളിൽ കീറിയ പോസ്റ്ററുകൾ,പോസ്റ്റർ കത്തിച്ച ശേഷമുള്ള ചാരങ്ങൾ, എന്നിവ മാത്രം ബാക്കിയാകുന്നു. പത്താം തിയതി വൈകുന്നേരം ആയപ്പോഴേ സ്ഥാനാർഥിയുടെ കൂട്ടാളികൾ പോസ്റ്ററുകൾ നീക്കം ചെയ്തു തുടങ്ങി, അന്യായ തുക കൊടുത്തു തയാറാക്കിയ സ്ഥാനാർഥി പോസ്റ്ററുകൾ ചില വീടുകളിലെ അടുപ്പിൽ തീപുകക്കാൻ എടുത്തു. ബാക്കിയുള്ളവ വഴിയരികിലിട്ട് തീ കൊടുത്തു.ചില പാർട്ടിക്കാർ പോസ്റ്ററുകൾ റോഡരുകിൽ തന്നെ കൂട്ടിയിട്ടിട്ടുമുണ്ട്. ഫ്ലെക്സ് ബാനറുകൾ പാർട്ടി ഓഫീസിലും സ്ഥാനാർഥിയുടെ വീടിന്റെ മുറ്റത്തുമെല്ലാം അടുക്കി വച്ചിരിക്കുന്നു.

തിരഞ്ഞെടുപ്പ് ബാനർ വച്ചതുമൂലം ഗുണം കിട്ടിയ ചില വീട്ടുകാരുമുണ്ട്, കോതമംഗലത്ത് ഒരു വലിയ പ്ലാവിൽ സ്ഥാപിച്ച ഇലക്ഷൻ ഫ്ലെക്സ് ശ്രദ്ധിച്ച ഒരു കച്ചവടക്കാരൻ ആ പ്ലാവ് വിൽക്കുന്നുണ്ടോയെന്ന് ചോദിച്ചു, ആ വീട്ടിൽ എത്തുകയും വില്പന ഉറപ്പിക്കുകയും ചെയ്തു അങ്ങനെ , രാഷ്ട്രീയ ബാനർ കൊണ്ട് ആ വീട്ടുകാർക്ക് ഒരു ഗുണം കിട്ടി. അതുപോലെ കാടുപിടിച്ചു കിടന്ന ചില മതിലുകൾ പാർട്ടിക്കാർ വൃത്തിയാക്കി ബാനറുകളും, പോസ്റ്ററുകളും പതിച്ചതിനാൽ , കാശു മുടക്കില്ലാതെ കാടുവെട്ടൽ നടന്നെന്ന് ഒരു വീട്ടുകാരനും പറയുകയുമുണ്ടായി.

ഫ്ലെക്സ് ബാനറുകൾ പാർട്ടിക്കാർ പലരും തിരിച്ചു കൊണ്ടുപോയത് നന്നായി,അല്ലെങ്കിൽ ചിലപ്പോൾ കുറച്ചു ദിവസത്തിനുള്ളിൽ തന്നെ പല വീടുകളുടെയും കോഴിക്കൂടിനു മുകളിൽ സ്ഥാനാർഥി ചിരിച്ചിരിക്കുന്നത് കാണാമായിരുന്നു.

എന്തൊക്കെയായാലും, ഓരോ തിരഞ്ഞെടുപ്പും, പ്രത്യേകിച്ച് പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ്, നാട്ടിൽ വോട്ടു നേടാനാനുള്ള പാർട്ടിക്കാരുടെ പലവിധ ആഘോഷങ്ങളാൽ, അലങ്കാരങ്ങളാൽ നിറയുന്ന സമയമാണ്. ഇനി ഡിസംബർ പതിനാറു വരെ കാത്തിരിപ്പാണ്,കണക്കുകൾ കൂട്ടി, ജയിക്കുമെന്ന വിശ്വാസത്തോടെ, ഉറപ്പോടെ, വെട്ടേണ്ണുന്ന നേരം ഫലമറിയാൻ ചങ്കിടിപ്പോടെ ഒരു കാത്തിരിപ്പ്. നമുക്കും കാത്തിരിക്കാം ജനവിധിയറിയാൻ.

You May Also Like

CHUTTUVATTOM

കോതമംഗലം :- കോവിഡ് ബാധിച്ചു മരിച്ച പിണ്ടിമന ഏഴാം വാർഡ് സ്വദേശിയുടെ അന്ത്യ കർമ്മങ്ങൾക്ക് സഹായങ്ങൾ ചെയ്തും, ഉറ്റവർ ക്വാറന്റൈൻ ആയതിനാൽ കൂടെ നിന്ന് ഇടവക പള്ളിയിലെ കുഴിമാടത്തിൽ സംസ്‍കരിക്കുന്നവരെ എല്ലാത്തിനും മുൻപിൽ...

EDITORS CHOICE

കോതമംഗലം : കരാട്ടെ അസോസിയേഷൻ ഓഫ് ഇന്ത്യ സംഘടിപ്പിച്ച ഇരുപത്തി നാലു സംസ്ഥാനങ്ങൾ പങ്കെടുത്ത ഓൾ ഇന്ത്യ കരാട്ടെ സബ് ജൂനിയർ ഇ -കട്ട മത്സരത്തിൽ കോതമംഗലം പിണ്ടിമന സ്വദേശിയായ പുത്തൻപുരയിൽ അനിൽ...

EDITORS CHOICE

കോതമംഗലം : കോവിഡ് മഹാമാരിയുടെ ഈ കെട്ടകാലത്ത് സാമൂഹ്യ സേവന പ്രവർത്തനം നടത്തുന്ന സുമനസുകളായ വ്യക്തികളെയും, പല സംഘടന കളെയും നാം കണ്ടു. എന്നാൽ അവരിൽ നിന്ന് അല്പം വ്യത്യസ്തമായി സാമൂഹിക സേവനം...

EDITORS CHOICE

കോതമംഗലം :- അലങ്കാര മത്‍സ്യത്തിൽ കുഞ്ഞനാണെങ്കിലും പണ്ടേ ഗപ്പിമീനോട് എല്ലാവർക്കും വല്ലാത്തൊരു ഇഷ്ടമുണ്ട്. രണ്ടായിരത്തി പതിനാറിൽ ‘ഗപ്പി’ എന്ന ടോവിനോ നായകനായ ചലച്ചിത്രം പുറത്തിറങ്ങിയതോടെ അതു കണ്ട കൊച്ചുകുട്ടികൾ വരെ ചെറിയ പ്ലാസ്റ്റിക്,...