Entertainment
നടന വിസ്മയം വെള്ളിത്തിരയിൽ എത്തിയിട്ടും, മഞ്ഞിൽ വിരിഞ്ഞ ഇളം പൂവിനും നാല്പത് വയസ്സ്.

കോതമംഗലം :- മഞ്ഞു പെയ്യുന്ന വീഥികളിൽ സാധാരണ പൂക്കൾ വിരിയാറില്ല, അങ്ങനെ വിരിഞ്ഞാൽ വസന്തം സുഖകരമാവില്ലെന്നും പറയപ്പെടുന്നു. ആയിരത്തി തൊള്ളയിരത്തി എൺപത് ഡിസംബർ ഇരുപത്തിഅഞ്ച്, ക്രിസ്തുമസ് ദിനം, കേരളത്തിലെ തീയറ്ററുകളിൽ പുതുമയുള്ള ഒരു പേരോടെ അവകാശ വാദങ്ങൾ ഒന്നുമില്ലാതെ ഒരു സിനിമ റിലീസ് ചെയ്തു.’മഞ്ഞിൽ വിരിഞ്ഞ പൂവ് ‘. അക്കാലത്തെ ന്യൂ ജെൻ എന്നോ, പരീക്ഷണ സിനിമയെന്നോ വിശേഷിപ്പിക്കാവുന്ന ഒരു കൊച്ചു ചിത്രം. പുതുമുഖ സംവിധായകൻ ഫാസിൽ അണിയിച്ചൊരുക്കിയ, തമിഴിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളത്തിൽ പുതുമുഖമായ ശങ്കർ നായകനായ, പൂർണിമ ജയറാം നായികയായ, പുതു സംഗീത സംവിധായകൻ ജെറി അമൽദേവ് ചിട്ടപ്പെടുത്തിയ നല്ല ഗാനങ്ങളുള്ള ‘മഞ്ഞിൽ വിരിഞ്ഞ പൂവ് ‘എന്ന സിനിമയുടെ പ്രത്യേകത ഇതൊന്നുമല്ല, സിനിമയുടെ ഏകദേശം പകുതിയാകുമ്പോൾ കൃത്യമായി പറഞ്ഞാൽ സിനിമ തുടങ്ങി ഒരു മണിക്കൂർ മുപ്പത്തിരണ്ടാം മിനിറ്റിൽ ‘ഗുഡ് ഈവെനിംഗ് മിസ്സിസ് പ്രഭാ നരേന്ദ്രൻ. എന്ന പിന്നീട് പ്രശസ്തമായ ഒരു ഡയലോഗും പറഞ്ഞു വെള്ളിത്തിരയിൽ നിറഞ്ഞ ഒരാൾ. അന്ന് ആ സിനിമ കണ്ട എല്ലാവരും വെറുപ്പോടെ കൊല്ലാൻ ആഗ്രഹിച്ച, മുടിയൊക്കെ നീട്ടിവളർത്തിയ,ചെരിഞ്ഞ നടത്തവുമായി ഒരു വില്ലൻ. അതെ നമ്മുടെ പദ്മശ്രീ ഭരത് മോഹൻലാൽ എന്ന നടന വിസ്മയത്തെ നമ്മുടെ ലാലേട്ടനെ ജനങ്ങൾ ആദ്യമായി വെള്ളിത്തിരയിൽ കണ്ട ചലച്ചിത്രം.
അക്കാലത്തെ പുതു തലമുറ ചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന മഞ്ഞിൽ വിരിഞ്ഞ പൂവ് നിർമിച്ചത് നവോദയ അപ്പച്ചനായിരുന്നു. സംവിധായകൻ, നായകൻ, നായിക, പ്രതിനായകൻ, സംഗീത സംവിധായകൻ തുടങ്ങി എല്ലാവരും പുതുമുഖങ്ങളായ കുറഞ്ഞ ചിലവിൽ നിർമിച്ച ഈ ചലച്ചിത്രം, പിന്നീട് അക്കാലത്തെ മെഗാ ഹിറ്റായി. റിലീസ് ചെയ്ത കുറച്ചു ദിവസം കാണികൾ കുറവായിരുന്നെങ്കിലും, കണ്ടവർ കണ്ടവർ പറഞ്ഞറിഞ്ഞു ,പിന്നീട് തീയറ്ററുകൾ ഹൗസ് ഫുൾ ആയി, കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച ഈ ചിത്രം മലയാളത്തിലെ എക്കാലത്തെയും മെഗാ ഹിറ്റിൽ ഒന്നായി മാറി. മോഹൻലാൽ എന്ന നടന വിസ്മയത്തിന്റെ ആദ്യ ചിത്രം തിരനോട്ടമാണെങ്കിലും പുറത്തിറങ്ങിയ ആദ്യ ചിത്രമെന്ന പ്രത്യേകത മഞ്ഞിൽ വിരിഞ്ഞ പൂവിനുള്ളതാണ്. പൂർണമായും കൊടൈക്കനാലിലെ സുന്ദര ദൃശ്യങ്ങൾ പശ്ചാത്തലമായ, അതിമനോഹരമായ പാട്ടുകളുള്ള ഒരു ചിത്രം. ഇപ്പോഴും മലയാളികൾ മൂളി നടക്കാറുള്ള മിഴിയോരം നിറഞ്ഞൊഴുകും എന്ന മനോഹര ഗാനം, കൂടാതെ മഞ്ചാടി കുന്നിൽ മണി മുകിലുകൾ, മഞ്ഞണി കൊമ്പിൽ തുടങ്ങി ബിച്ചൂതിരുമല രചനയും , ജെറി അമൽ ദേവ് സംഗീതവും നൽകിയ പുതുമയുള്ള സുന്ദര ഗാനങ്ങൾ.
പ്രേം കിഷോറായി അഭിനയിച്ച ശങ്കറും, പ്രഭയായി അഭിനയിച്ച പൂർണിമയും കൊടൈക്കനിൽ കണ്ടുമുട്ടുന്നു, സൗഹൃദത്തിലാകുന്നു,അത് മെല്ലെ പ്രണയമായി മാറുന്നു. അപ്പോഴാണ് പ്രതിനായകൻ നരേന്ദ്രൻ, നമ്മുടെ ലാലേട്ടൻ അവർക്കിടയിൽ രംഗപ്രവേശം ചെയ്യുന്നു.പിന്നീട് അവസാനം പ്രഭയെ കൊല്ലുന്ന നരേന്ദ്രനെ ജീപ്പിടിച്ചു പ്രേം വകവരുത്തുകയും, പ്രഭേ….. എന്ന് വിളിച്ചു കൊണ്ട് പ്രേം കൊടൈക്കനാലിലെ ഒരു കൊക്കയിലേക്ക് ജീപ്പ് ഓടിച്ചു മറയുന്നതും കണ്ട് വിഷമിച്ച മനസ്സോടെയാണ് കാണികൾ അക്കാലത്ത് തീയറ്റർ വിട്ടത്. നരേന്ദ്രനെ കൊല്ലുന്ന രംഗം ആവേശപൂർവ്വം, ക്രോധത്തോടെ ജനങ്ങൾ തിരശീലയിൽ കണ്ടു. മഞ്ഞിൽ വിരിഞ്ഞ പൂവിലെ നായകൻ, ശങ്കർ പിന്നീട് മലയാളത്തിലെ തിരക്കുള്ള നായക നടനായി, പൂർണിമ അറിയപ്പെടുന്ന നടിയായി, ഫാസിൽ മഹാനായ സംവിധായകനായി, ജെറി അമൽദേവ് ലാളിത്യമുള്ള ഒരു പാട് സുന്ദര ഗാനങ്ങൾ മലയാള സിനിമക്ക് നൽകി.
മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന ചലച്ചിത്രം, മലയാള സിനിമയുടെ വ്യത്യസ്ത മുഖമായി മാറി. നീല കുപ്പായമിട്ടു വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട പ്രതിനായകൻ അവസാനം ചുവന്ന കുപ്പായമിട്ട്, കാണികളുടെ വെറുപ്പ് സമ്പാദിച്ചു സിനിമയിൽ കൊല്ലപെടുമ്പോൾ പ്രേക്ഷകർ മിക്കവരും കൈയടിച്ചു സന്തോഷിച്ചിരുന്നു. പക്ഷേ, പിന്നീട് ആ പ്രതിനായകൻ എല്ലാവരുടെയും ലാലേട്ടനായി, ലോകത്തിലെ തന്നെ മികച്ച അഭിനേതാക്കളിൽ ഒരാളായി, മലയാളികളുടെ സ്വകാര്യ അഹങ്കാരമായി, ഒരു ജനതയുടെ വികാരമായി മാറിയ കാഴ്ചയും ഇക്കാലം കൊണ്ട് കണ്ടു. മഞ്ഞിൽ വിരിഞ്ഞ പൂവ് ഇപ്പോഴും യു ട്യൂബിലുടെയും, ടെലിവിഷൻ ചാനലുകൾ വഴിയും നമുക്ക് മുൻപിലെത്താറുണ്ട്.
പരീക്ഷണ ചിത്രങ്ങൾ ഒരു പാട് ഇറങ്ങാറുള്ള ഈ കാലത്ത്, നാല്പത് വർഷങ്ങൾക്ക് മുൻപ് തികച്ചും പുതുമുഖങ്ങളെ അണിനിരത്തി മഞ്ഞിൽ വിരിഞ്ഞ പൂവ് നിർമിച്ച നവോദയ അപ്പച്ചന്റെയും സ്വന്തമായി രചന നിർവഹിച്ചു സംവിധാനം ചെയ്ത ഫാസിലിന്റെയും ധൈര്യം അഭിനന്ദനം അർഹിക്കുന്നു. . പല കാരണങ്ങളാൽ എക്കാലവും ഓർമിക്കപെടുന്ന ഒരു സുന്ദര കലാസൃഷ്ടിയാണ് മഞ്ഞിൽ വിരിഞ്ഞ പൂവ്. ഈ ഡിസംബറിൽ നാൽപതു വയസ്സു തികഞ്ഞ, ഏതോ വസന്ത വനിയിൽ കിനാവായ് വിരിഞ്ഞ ഇളം പൂവിന് ,മഞ്ഞിൽ വിരിഞ്ഞ പൂവിന് ആശംസകൾ നേരുന്നു.
Entertainment
കാട്ടുപോത്ത് വെടിവെപ്പ് കേസ്; ഒളിവിൽ പോയ പാപ്പച്ചനെ പിടികൂടുന്നത് കോതമംഗലം സ്വദേശിയുൾപ്പെടുന്ന ഫോറസ്റ്റ് സ്ക്വാഡ്

കോതമംഗലം : സൈജു കുറുപ്പ്, വിജയരാഘവൻ, ജഗദീഷ്, ശ്രിന്ദ, ദർശന തുടങ്ങി നിരവധി താരങ്ങൾ ഒരുമിക്കുന്ന ‘പാപ്പച്ചൻ ഒളിവിലാണ്’ എന്ന ചിത്രം പ്രദർശനത്തിന് എത്തി. പുത്തൻ വീട്ടിൽ പാപ്പച്ചൻ ഉൾപ്പെട്ട ഒരു കാട്ടുപോത്ത് വെടിവെപ്പ് കേസും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളും കോർത്തിണക്കി കുട്ടമ്പുഴ എന്ന മലയോര ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത് സിൻ്റോ സണ്ണി ദീർഘനാൾ സംവിധായകൻ ജിബു ജേക്കബിന്റെ പാപ്പച്ചനായെത്തുന്ന സൈജു കുറുപ്പിന്റെ രസിപ്പിക്കുന്ന മാനറിസങ്ങൾ തന്നെയാണ് സിനിമ കാണാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. അടുത്തിടെ പ്രേക്ഷകർ ഏറ്റെടുത്ത ‘പൂക്കാലം’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ തോമസ് തിരുവല്ല നിർമ്മിക്കുന്നതാണ് ചിത്രം. അജു വർഗീസ്, ജോണി ആന്റണി, ശിവജി ഗുരുവായൂർ, കോട്ടയം നസീർ, ജോളി ചിറയത്ത്, വീണ നായർ, ജിബു ജേക്കബ് തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിലുള്ളത്.
പാപ്പച്ചൻ എന്ന ഡ്രൈവറുടെ വ്യക്തിജീവിതത്തിൽ അരങ്ങേറുന്ന സംഘർഷഭരിതങ്ങളായ മുഹൂർത്തങ്ങളെ നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്ന ചിത്രം ഇതിനകം സോഷ്യൽ മീഡിയ ലോകത്ത് സജീവ ചർച്ചയായി കഴിഞ്ഞിട്ടുണ്ട്. ഏവരുടേയും ശ്രദ്ധ കവർന്ന പോസ്റ്ററുകളും ടീസറും പാട്ടുകളുമാണ് സിനിമയുടേതായി പുറത്തിറങ്ങിയിട്ടുള്ളത്. സിനിമയിലേതായി സംഗീത സംവിധായകൻ ഔസേപ്പച്ചൻ ഈണമിട്ട് ഇതിനകം പുറങ്ങിയ ‘മുത്തുക്കുടമാനം’, ‘കൈയെത്തും ദൂരത്ത്’, ‘പുണ്യ മഹാ സന്നിധേ’, പാപ്പച്ചാ പാപ്പച്ചാ എന്നീ ഗാനങ്ങളും സോഷ്യൽമീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ബികെ ഹരിനാരായണനും സിന്റോ സണ്ണിയും ഗാനരചനയും ഔസേപ്പച്ചൻ സംഗീത സംവിധാനവും നിർവ്വഹിക്കുന്നു. നാടുകാണി,പൂയംകുട്ടി കുട്ടമ്പുഴ ഭൂതത്താൻകെട്ട്, നേര്യമംഗലം ഭാഗങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.
കോതമംഗലം ചെറൂട്ടൂർ സ്വദേശിയായ ബിജു തോപ്പിൽ ഈ സിനിമയിൽ പാപ്പച്ചനെ അറസ്റ്റ് ചെയ്യാൻ വരുന്ന ഫോറസ്റ്റ് സ്ക്വാഡ് അംഗമായിണ് വേഷം ചെയ്തിരിക്കുന്നത്. പതിനഞ്ചോളം ഷോർട്ട് ഫിലിമുകളിലും മേജർ രവി സംവിധാനം ചെയ്ത മോഹൻലാൽ മൂവി 1971 ബിയോണ്ട് ബോർഡർ, ദി പ്രീസ്റ്റ് എന്നി സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ചെറുവട്ടൂരിൽ സ്വന്തമായി ഒരു ജിംനേഷ്യം നടത്തുകയും കൂടാതെ വിവിധ സ്കൂളുകളിൽ തൈകൊണ്ടോ അധ്യാപകൻ കൂടിയാണ് ബിജു തോപ്പിൽ. പഠനകാലയളവിൽ കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ കലാകായിക മേഖലയിൽ തിളങ്ങി നിന്നിരുന്നു. കോതമംഗലം ആൻ സിനിമാസിലാണ് ‘പാപ്പച്ചൻ ഒളിവിലാണ്’ എന്ന ചിത്രം നിറഞ്ഞ സദസ്സിൽ പ്രദർശനം നടക്കുന്നത്.
Entertainment
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: മികച്ച കഥാകൃത്തായി നെല്ലിമറ്റം സ്വദേശി കെ.എം.കമല്‍

കോതമംഗലം: കേരള സംസ്ഥാന സര്‍ക്കാര്‍ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ നെല്ലിമറ്റം കാര്‍ക്കും കോതമംഗലത്തിനും അഭിമാന നേട്ടം. മികച്ച കഥാകൃത്തായി നെല്ലിമറ്റം സ്വദേശി കെ.എം.കമല്‍. പട ചിത്രത്തിന്റെ കഥയ്ക്കാണ് കമലിന് അവാര്‍ഡ് ലഭിച്ചത്.സിനിമയുടെ സംവിധായകന്‍ കൂടിയാണ് കമല്‍. വര്‍ഷങ്ങള്‍ക്കു മുമ്പ് പാലക്കാട് ജില്ലാ കളക്ടറെ അയ്യങ്കാളിപ്പട ബന്ദിയാക്കിയ സംഭവമാണ് സിനിമയുടെ ഇതിവൃത്തം. കുഞ്ചാക്കോ ബോബന്‍, ഇന്ദ്രന്‍സ്, വിനായകന്‍, ജഗദീഷ്, ജോജു ജോര്‍ജ്, സൈജു കുറുപ്പ് തുടങ്ങിയ പ്രമുഖ താരങ്ങളാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. സിനിമയുടെ നിരവധി സീനുകള്‍ ചിത്രീകരിച്ചതും കോതമംഗലത്തു തന്നെയായിരുന്നു. ഇപ്പോള്‍ നെല്ലിക്കുഴി താമസമാക്കിയിട്ടുള്ള കെ എം കമലിന്റെ ജന്‍മനാടാണ് നെല്ലിമറ്റം. തൊണ്ണൂറുകളുടെ ആരംഭത്തില്‍ കോതമംഗലം എം എ കോളേജില്‍ സിനിമ സ്വപ്നം കണ്ടു നടന്നിരുന്ന മൂന്നു കൂട്ടുകാര്‍ ഉണ്ടായിരുന്നു. നെല്ലിമറ്റം സ്വദേശി കമലും മാതിരപ്പിള്ളി സ്വദേശി അജിത്തും മൂവാറ്റുപുഴ സ്വദേശി മധു നീലകണ്ഠനും ആയിരുന്നു അവര്‍. അന്നേ ശക്തമായി ഉണ്ടായിരുന്ന ഇച്ഛാ ശക്തി മൂവരെയും സിനിമയുടെ ലോകത്തു തന്നെ എത്തിച്ചു. ആ മൂവര്‍ സംഘത്തില്‍ പെട്ട കമലിനാണ് ഇന്ന് സംസ്ഥാന അവാര്‍ഡ് ലഭിച്ചത്. ഈട എന്ന ഹിറ്റ് സിനിമ സംവിധാനം ചെയ്തത് അജിത് കുമാര്‍ ആയിരുന്നു. മധു ആകട്ടെ ഇന്ന് മലയാള സിനിമയില്‍ സജീവമായ ക്യാമറമാന്‍ ആണ്.ചുരുളി ഉള്‍പ്പെടെ ഉള്ള സിനിമകളുടെ ക്യാമറ ചലിപ്പിച്ചത് മധുവാണ്.മൂവരെയും നിരവധി അവാര്‍ഡുകള്‍ തേടിയെത്തിയിട്ടുണ്ട്.
Entertainment
രാജേഷ് കോട്ടപ്പടി രചനയും, സംവിധാനവും നിർവ്വഹിച്ച ഹൃസ്വ ചിത്രം “പുത്രൻ ” ശ്രദ്ധേയമാകുന്നു

കോതമംഗലം : വിജയൻ കോടനാടിനെ കേന്ദ്ര കഥാപാത്രമാക്കി രാജേഷ് കോട്ടപ്പടി രചനയും, സംവിധാനവും നിർവ്വഹിച്ച ഹൃസ്വ ചിത്രമാണ് “പുത്രൻ “. ഒരു ഭിന്നശേഷിക്കാരന്റെ ജീവിതവും, അവൻ നേരിടുന്ന അപമാനവും, സമൂഹത്തിൽ അവന്റെ കുടുംബം അഭിമുഖിക്കേണ്ടിവരുന്ന പ്രശ്നങ്ങളും , വെല്ലുവിളികളുമാണ് ഈ ചിത്രത്തിന്റെ പ്രമേയം. ജെസി മോൾ ആണ് ഈ ചിത്രത്തിലെ നായിക. ശ്രീപതി മുനമ്പം , ശിവൻ ദാസ് , റസാഖ് ഗുരുവായൂർ , ഹുസൈൻ, രീഷ്മ രാജീവ്, തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. നിരവധി ചലച്ചിത്ര താരങ്ങളും , സംവിധായകരും , പ്രമുഖ സംസ്കാരിക നേതാക്കളെയും പങ്കെടുപ്പിച്ചു കൊണ്ട് ഈ ചിത്രത്തിന്റെ ആദ്യ പ്രദർശനം എറണാകുളം ഡോൺ ബോസ്ക്കോ തിയേറ്ററിൽ വെച്ച് നടന്നു. മികച്ച പ്രതികരണമാണ് ആദ്യ പ്രദർശനത്തിൽ നിന്നു ലഭിച്ചത്.
മേയ്ക്കപ്പിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ മേയ്ക്കപ്പ് നിർവ്വഹിച്ചിരിക്കുന്നത് ” സുധാകരൻ പെരുമ്പാവൂർ ആണ് . നിരവധി ചലച്ചിത്രങ്ങൾക്ക് ഛായഗ്രഹണം നിർവ്വഹിച്ചിട്ടുള്ള ” ഷെട്ടി മണി” യാണ് ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ .എഡിറ്റിങ്ങ് മനു മാജിക്ക് ബ്രെയ്ൻ, ആർട്ട് സനൂപ് പെരുമ്പാവൂർ, ബിജു പി കെ എം . വസ്ത്രാലങ്കാരം അബ്ബാസ് പാണാവള്ളി , അസോസിയേറ്റ് ഡയറക്ടർ പ്രവീൺ കൂട്ടുമഠം, പശ്ചാത്തല സംഗീതം നസറുദ്ദീൻ ഷാ, പ്രൊഡക്ഷൻ കൺട്രോളർ സലാവുദ്ദീൻ മുടിക്കൽ , പരസ്യകല ജിതിൻ ആർട്ട് മേക്കർ , നിർമ്മാണം വി.കെ. സിനിമാസ് . പ്രേം നസീർ ഫൗണ്ടേഷൻ 2022 അവാർഡിനും , ജയ്ഹിന്ദ് അവാർഡിനും സെലക്ഷൻ നേടിയ ചിത്രം കൂടിയാണ് ” പുത്രൻ “.
-
CRIME1 week ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS6 days ago
കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധന : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.
-
CRIME1 week ago
കോതമംഗലത്ത് വൻ ചീട്ടുകളി സംഘം പിടിയിൽ
-
NEWS15 hours ago
പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
-
CRIME2 days ago
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS5 days ago
സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് വനം വകുപ്പ് : മാമലക്കണ്ടത്ത് സംഘർഷാവസ്ഥ
-
NEWS1 week ago
എന്റെ കോതമംഗലം എക്സ്പോ-23 ആരംഭിച്ചു
-
NEWS1 week ago
കാട്ടാന ശല്യം ഉണ്ടായ പ്രദേശങ്ങൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു