![](https://i0.wp.com/kothamangalamnews.com/wp-content/uploads/2024/07/alfalah.jpeg?resize=600%2C750&ssl=1)
കോതമംഗലം:- കഴിഞ്ഞ മുപ്പത്തി അഞ്ചു വർഷങ്ങളിലേറെയായി പിണ്ടിമന, തൃക്കാരിയൂർ, കോതമംഗലം എന്നിവിടങ്ങളിലെ വിവാഹങ്ങൾ, മറ്റു വിശേഷവേളകൾ എന്നിങ്ങനെ കുടുബങ്ങളിലെ സദ്യകളിൽ സവിശേഷ സാന്നിധ്യമാണ് പിണ്ടിമനയിലെ അമ്പാട്ടു രാമചന്ദ്രന്റെ ഉടമസ്ഥതയിലുള്ള അമ്പാട്ട് കാറ്ററിംഗ് എന്ന സ്ഥാപനം. വെജിറ്റേറിയൻ സദ്യയെന്നാൽ ‘അമ്പാട്ട്’ എന്ന് മാത്രം പറയുന്ന ഒരുപാടുപേർ കോതമംഗലം മേഖലയിലുണ്ട്. അടുത്തയിടെ ധാരാളം കാറ്ററിംഗ് സ്ഥാപനങ്ങൾ പിണ്ടിമനയിലും, കോതമംഗലത്തെ മറ്റു ഗ്രാമ പ്രദേശങ്ങളിലും വന്നിട്ടുണ്ടെങ്കിലും രുചികരമായ ഭക്ഷണം മനസ്സറിഞ്ഞു തയാറാക്കുന്ന ‘അമ്പാട്ട്’ എന്ന സ്ഥാപനത്തിന്റെ പ്രസക്തി വർധിച്ചിട്ടേയുള്ളു. കോതമംഗലം പ്രദേശത്തു ഏതാണ്ട് ആയിരത്തിഅഞ്ഞൂറില ധികം വിവാഹസദ്യ വിജയകരമായി നടത്തുവാൻ ഇത്രയും നാളുകൊണ്ട് സാധിക്കുകയെന്നത് ഒരു ചില്ലറകാര്യമല്ല.
കോതമംഗലത്തെ വിവിധ ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുന്ന കോതമംഗലം എം. എ കോളേജ് ഓഡിറ്റൊറിയത്തിൽ രണ്ടായിരത്തി അഞ്ചു മുതൽ വോട്ടെണ്ണലിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക്,സ്ഥാനാർഥികൾക്ക് , അവരുടെ സഹായികൾക്ക്, വോട്ടെണ്ണൽ സുഗമമാക്കാൻ സഹായിക്കുന്ന, സംരക്ഷണം നൽകുന്ന പോലീസുകാർക്ക് എല്ലാം …എല്ലാം സ്വാദിഷ്ടമായ ഭക്ഷണം നൽകിവരുന്നത് അമ്പാട്ട് കാറ്ററിങ്ങാണ്.
2005,2010,2015,2020 എന്നിങ്ങനെ തുടർച്ചയായി നാലു പ്രാവശ്യം വോട്ടെണ്ണൽ കേന്ദ്രത്തിൽ എല്ലാവർക്കും നല്ല ഭക്ഷണം വിളമ്പുകയെന്നത് ഒരു ഭാഗ്യമായി പ്രായഭേദമില്ലാതെ എല്ലാവരും രാമചന്ദ്രൻ ചേട്ടൻ എന്ന് വിളിക്കുന്ന അമ്പാട്ട് രാമചന്ദ്രൻ കരുതുന്നു. ഇന്നും പതിവുപോലെ പ്രഭാതഭക്ഷണമായി രാവിലെ ആറര മണി മുതൽ തന്നെ ഇഡലിയും, ഇടിയപ്പവും, കടുപ്പത്തിലൊരു ചായയും എല്ലാവർക്കും നൽകിതുടങ്ങി അതിനു ശേഷം ഏകദേശം പന്ത്രണ്ടു മണി കഴിഞ്ഞതോടെ വിവിധ തരം കറികളുമായി ചോറും തയാറായി ,പിന്നീട് വൈകുന്നേരത്തേക്കുള്ള പഴംപൊരിയും ചായയും തയാറാക്കാനുള്ള തിരക്കിലേക്ക്. ഭക്ഷണം തയാറാക്കലും കോവിഡ് മാനദണ്ഡമനുസരിച് ഭക്ഷണം വിളമ്പലുമെല്ലാമായി രാവിലെ മുതലേ രാമചന്ദ്രൻ ചേട്ടൻ തിരക്കോട് തിരക്കിലാണ്.
എല്ലാതലത്തിലുമുള്ള വോട്ടിംഗ് ഫലങ്ങൾ അറിഞ്ഞുകഴിഞ്ഞതോ ടെ വോട്ടെണ്ണൽ ജീവനക്കാരൊഴികെ മിക്കവാറും എല്ലാവരും എം. എ കോളേജ് ഓഡിട്ടോറിയം വിട്ടോഴിഞ്ഞുകഴിഞ്ഞു. പക്ഷെ രാത്രിയാകാതെ രാമചന്ദ്രൻ ചേട്ടന് വിശ്രമമുണ്ടാകുമെന്ന് തോന്നുന്നില്ല. അതിനിടയിൽ പലരും ഫോൺ ചെയ്ത് വിവാഹ സദ്യ ബുക്ക് ചെയ്യുന്നുമുണ്ട്. നല്ല ഭക്ഷണം നല്ല മരുന്ന് എന്ന് നമ്മൾ പറയാറുണ്ട്. കാലങ്ങളായി മനസ്സറിഞ്ഞു, ശുദ്ധതയോടെ നൽകി വരുന്ന രുചികരമായ ഭക്ഷണം, എല്ലാവരും സന്തോഷത്തോടെ, ആസ്വദിച്ചു കഴിക്കുന്നത് പുണ്യമാണെന്ന് കരുതുന്ന, പാചകം വെറും വാചകമല്ലെന്നും അതു ദൈവീകമായ ഒരു കലയാണെന്നും കരുതുന്ന രാമചന്ദ്രൻ ചേട്ടനും അമ്പാട്ട് കാറ്ററിങ്ങിനും അഭിനന്ദനങ്ങൾ നേരാം.
![](https://kothamangalamnews.com/wp-content/uploads/2023/11/kothamangalamnews.png)