കോതമംഗലം: തട്ടേക്കാട് ചെക്ക്പോസ്റ്റിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരണപ്പെട്ടതിൽ അധികൃതരുടെ അനാസ്ഥയും കാരണമായതായി ആരോപണം. അപകടകരമായ വളവിൽ സ്ഥിതി ചെയ്യുന്ന ചെക്ക്പോസ്റ്റിൽ റിഫ്ലക്ടറുകളോ വാണിംഗ് ലൈറ്റുകളോ സുരക്ഷാ ബോർഡുകളോ സ്ഥാപിക്കാതിരുന്നതാണ് അപകടത്തിന് പ്രധാന കാരണമായതെന്ന് പ്രദേശവാസികൾ ആരോപിച്ചു. രാത്രി സമയത്ത് ആവശ്യത്തിന് വെളിച്ചമില്ലാതിരുന്നതും മുൻകരുതലുകളൊന്നുമില്ലാതിരുന്നതും യാത്രക്കാരന് ചെക്ക്പോസ്റ്റ് പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കാത്ത തിന് ഇടയാക്കി.
രാത്രിയിലെ വെളിച്ചക്കുറവും സുരക്ഷാ മുന്നറിയിപ്പുകളുടെ അഭാവവുമാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയതെന്നും, ഇനിയൊരു ദുരന്തം ഉണ്ടാകാതിരിക്കാൻ ചെക്ക്പോസ്റ്റിൽ അടിയന്തരമായി ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
തട്ടേക്കാട് പക്ഷിസങ്കേതത്തിന് സമീപത്തെ ഫോറസ്റ്റ് ചെക്ക് പോസ്റ്റിൻ്റെ ക്രോസ് ബാറില്‍ തലയിടിച്ച് കഞ്ഞിക്കുഴി ആല്‍പ്പാറ വഴേപ്പറമ്പില്‍ മോന്‍സി ജോര്‍ജ് (48) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 11 ഓടെയാണ് അപകടമുണ്ടായത്.


















































