Entertainment
ചലച്ചിത്ര കൊട്ടകകൾ മിഴി തുറക്കാനിനിയെത്ര നാൾ; കോതമംഗലത്തെ സിനിമാ പ്രേമികൾ കാത്തിരിപ്പു തുടരുന്നു.

കോതമംഗലം :- കോതമംഗലത്തെ ജനങ്ങൾക്ക് സിനിമകൾ എന്നുമൊരു ഒരാവേശമാണ്. ചുറ്റുമുള്ള മറ്റു പട്ടണങ്ങങ്ങളായ മുവാറ്റുപുഴ, പെരുമ്പാവൂർ എന്നിവിടങ്ങളിലേക്കാൾ ജനതിരക്കാണ് ചില നല്ല സിനിമകൾ ഇറങ്ങുന്ന ദിവസം കോതമംഗലം പട്ടണത്തിൽ..
കഴിഞ്ഞ മാർച്ച് പകുതിയോടെ കൊറോണ കാരണം കേരളത്തിലെ എല്ലാ തിയേറ്ററുകളും അടക്കാൻ തീരുമാനിച്ചതോടെ കോതമംഗലത്തെ ആൻ കോംപ്ലക്സിലെ മൂന്നു തിയേറ്ററും, പിന്നെ ജി സിനിമയും അടച്ചു പൂട്ടി. ഒൻപതു മാസക്കാലമായി പാർക്കിങ് സ്ഥലത്തെ വാഹനങ്ങളുടെ ബഹളങ്ങളില്ലാതെ, ജനങ്ങളുടെ ആരവങ്ങളില്ലാതെ, കാഴ്ച്ചക്കാർ കഴിച്ചു ബാക്കിയായ പോപ്‌കോൺ, ചായ, ഐസ്ക്രീം എന്നിവയുടെ പേപ്പർകപ്പും, കാലി പാക്കറ്റുകളും കാണാതെ മൂകനായി, ഏകനായി കോതമംഗലത്തെ സിനിമ കൊട്ടകകൾ നിൽക്കുന്നു. കപ്പേള, ഫോറെൻസിക്, എന്നീ സിനിമകൾ തീയറ്ററിലേക്ക് വന്നിട്ടേ ഉണ്ടായിരുന്നുള്ളു, വരനെ ആവശ്യമുണ്ട്, അയ്യപ്പനും കോശിയുമെല്ലാം തീയറ്ററിൽ നിറഞ്ഞോടുന്ന സമയം, വിഷുക്കാലത്തു കുറെ നല്ല സിനിമകൾ പുറത്തിറങ്ങുമ്പോൾ ആദ്യ ദിവസം തന്നെ അല്ലെങ്കിൽ ആദ്യ ആഴ്ച തന്നെ കാണണമെന്നു തീരുമാനിച്ചു ആരാധകർ ഇരിക്കുന്ന നേരം, കോവിഡ്….എല്ലാം മാറ്റിമറിച്ചു,. വിനോധോപാധിയായ ചലച്ചിത്രം പ്രദർശനം നിർത്തി.
പുകവലിക്കരുത്,ശ്വാസകോശം സ്പോഞ്ചു പോലെയാണെന്നു പറഞ്ഞു വരുന്ന പരസ്യം കാണാതെ, നന്നായി ബാറ്റു ചെയ്യുമ്പോൾ റൺ ഔട്ട് ആയാൽ കഷ്ടമല്ലേ എന്ന് പറയുന്ന രാഹുൽ ദ്രാവിഡിനെ കാണാതെ , പുകയിലയെല്ലാം മാറ്റി മറിച്ചുവെന്ന് പറഞ്ഞു വരുന്ന തീയറ്ററിലെ മറ്റു പരസ്യങ്ങൾ എല്ലാം കണ്ടിട്ട് നീണ്ട ഒൻപതു മാസം കഴിഞ്ഞു… എന്തൊരു കഷ്ടമാണ്. പുതിയ ഓൺലൈൻ സിനിമ ടിക്കറ്റ് ബുക്കിങ് സംവിധാനം വരുന്നതിനു മുൻപ്, സൂപ്പർ സ്റ്റാർ സിനിമകൾ ഇറങ്ങുന്ന ദിനം, രാവിലെ മുതൽ തുടങ്ങും തിയേറ്ററിൽ ആഘോഷങ്ങൾ… തീയറ്ററിന്റെ ഗേറ്റിനു മുന്നിൽ ടിക്കറ്റെടുക്കാനായി ചെറുപ്പക്കാർ, മുതിർന്നവർ, സ്ത്രീകൾ തുടങ്ങിയെല്ലാവരുടെയും വലിയ നിര തന്നെ കാണാം.
ഒരു പാട് നല്ല ചലച്ചിത്രങ്ങൾ ഉണ്ടായിരുന്ന തൊണ്ണൂറുകളിൽ തിയേറ്ററുകളിൽ ഹൗസ് ഫുൾ ബോർഡുകൾ പതിവായിരുന്നു,പിന്നീട് കേരളത്തിൽ പുതിയ പ്രൈവറ്റ് ടെലിവിഷൻ ചാനലുകൾ കുന്നുകൂടിയ സമയത്തും , അതിലെ പലതരം പരമ്പരകൾ ജനമനസ്സുകൾ കീഴടക്കി തുടങ്ങിയപ്പോഴും , പിന്നെ ഷക്കീല ചേച്ചിയും കൂട്ടുകാരും നടിച്ച സിനിമകൾ കൊട്ടകകളിൽ നിറഞ്ഞിരുന്ന രണ്ടായിരം കാലഘട്ടങ്ങളിലും കുടുംബങ്ങൾ പ്രത്യേകിച്ചു സ്ത്രീ ജനങ്ങൾ തീയറ്ററുകളുമായി ഒരകലം പാലിച്ചെങ്കിലും , കാലം പെട്ടന്ന് മാറി,എല്ലാ തിയേറ്ററുകളും പരിഷ്കരിച്ചു,നല്ല സിനിമകൾ ഒരു പാടുണ്ടായി,കാണാൻ കുടുംബങ്ങൾ തീയറ്ററുകളിൽ കൂട്ടമായെത്തി. നൂറു ദിവസം, കോതമംഗലത്തെ തിയേറ്ററുകൾ നിറഞ്ഞോടിയ പല സിനിമകളുമുണ്ടായി.
തൊണ്ണൂറുകളിൽ കോതമംഗലത്തു മൂന്നു തീയറ്ററുകളാണ് ഉണ്ടായിരുന്നത്. മുവാറ്റുപുഴ റോഡിലെ ജവഹർ, ഹൈറേഞ്ച് ജംഗ്ഷനിലെ മാതാ, റോസ് എന്നിവ. അതിൽ റോസ് തിയേറ്റർ അടച്ചു പൂട്ടിയിട്ട് വർഷങ്ങളേറെയായി. മുകളിൽ നിന്ന് താഴേക്ക് എല്ലാവർക്കും സിനിമ കാണുവാൻ പാകത്തിന് സീറ്റുകൾ നിരത്തിയിട്ടിരുന്ന ഒരു നല്ല തിയേറ്റർ ആയിരുന്നു റോസ്, പക്ഷെ ഇപ്പോൾ പകുതി പൊളിച്ചു മാറ്റി പഴയ ഓർമകളും പേറി,റോസ് തിയേറ്റർ ഹൈറെഞ്ച് കവലയിൽ അങ്ങനെ നിൽപ്പുണ്ട്.
മറ്റു തീയറ്ററുകളായ ജവഹർ പൊളിച്ചു മാറ്റി തൊട്ടടുത്തു ആൻ, ജവഹർ, ഇ വി എം എന്നിങ്ങനെ മൂന്നു വലിയ തിയേറ്റർ കോംപ്ലക്സുകൾ ഉയർന്നു വന്നു. മാതാ തിയേറ്റർ ആകട്ടെ പുതുക്കി പണിതു കാർണിവൽ സിനിമയായി പിന്നീട് വീണ്ടും മാറ്റങ്ങൾ വരുത്തി ജി സിനിമയായി, അങ്ങനെ കോതമംഗലത്തിനു സ്വന്തമായ എല്ലാ അത്യാധുനിക സൗകര്യങ്ങളുമുള്ള നാലു തീയറ്ററുകൾ.
എല്ലാവർഷവും ഒക്ടോബർ മാസം രണ്ടാം തിയതി, കോതമംഗലം പള്ളി പെരുന്നാൾ ദിവസം സാധാരണ കാണാറുള്ള നാലു പ്രദർശനങ്ങൾക്കു പുറമെ പകലും രാത്രി മുഴുവനും നീളുന്ന സ്പെഷ്യൽ പ്രദർശനങ്ങളുമായി, ദൂരെ സ്ഥലങ്ങളിൽ നിന്നുപോലുമുള്ള കാണികളെകൊണ്ടു കോതമംഗലത്തെ ചലച്ചിത്ര കൊട്ടകകൾ നിറയുമായിരുന്നു.ഈ വർഷം അതോർമ്മ മാത്രമായി.
അടുത്ത സംസ്ഥാനങ്ങളിൽ തീയറ്ററുകൾ തുറന്നു തുടങ്ങിയിട്ടുണ്ട്, കേരളത്തിലും വൈകാതെ തുറന്നേക്കാം,പക്ഷെ കോവിഡ് വാക്സിൻ പുറത്തു വരാതെ, ഇനി ഫാമിലിയായി സിനിമക്ക് ആളുകൾ വരുമെന്ന് പ്രതീക്ഷ വേണ്ട. എന്നിരുന്നാലും കുറെ പേരുടെ ഉപജീവനമാർഗമായിരുന്ന, നല്ലൊരു വ്യവസായമായിരുന്ന തീയറ്ററുകൾ വീണ്ടും തുറക്കുമെന്ന് നമുക്ക് കരുതാം. കോതമംഗലം പട്ടണത്തിലും,നാട്ടിൻ പുറത്തും പുതിയ സിനിമ പോസ്റ്ററുകളും തീയറ്ററുകളിൽ ഫാൻസ് അസോസിയേഷന്റെ പലവിധ ബാനറുകളും, നടന്മാരുടെ വലിയ ഫ്ലെക്സുകളിൽ പൂമാല ചാർത്തലും, പാലഭിഷേകവും വീണ്ടും പ്രതീക്ഷിക്കാം. കോതമംഗലത്തെയും, കേരളത്തിലെ മറ്റിടങ്ങളിലെയും തീയറ്ററുകൾ ജനങ്ങളാൽ നിറയുന്ന ഒരു കാലം ഉടനെ കാണുമെന്ന ശുഭാപ്തി വിശ്വാസത്തോടെ നമുക്ക് കാത്തിരിക്കാം.
Entertainment
കാട്ടുപോത്ത് വെടിവെപ്പ് കേസ്; ഒളിവിൽ പോയ പാപ്പച്ചനെ പിടികൂടുന്നത് കോതമംഗലം സ്വദേശിയുൾപ്പെടുന്ന ഫോറസ്റ്റ് സ്ക്വാഡ്

കോതമംഗലം : സൈജു കുറുപ്പ്, വിജയരാഘവൻ, ജഗദീഷ്, ശ്രിന്ദ, ദർശന തുടങ്ങി നിരവധി താരങ്ങൾ ഒരുമിക്കുന്ന ‘പാപ്പച്ചൻ ഒളിവിലാണ്’ എന്ന ചിത്രം പ്രദർശനത്തിന് എത്തി. പുത്തൻ വീട്ടിൽ പാപ്പച്ചൻ ഉൾപ്പെട്ട ഒരു കാട്ടുപോത്ത് വെടിവെപ്പ് കേസും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളും കോർത്തിണക്കി കുട്ടമ്പുഴ എന്ന മലയോര ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത് സിൻ്റോ സണ്ണി ദീർഘനാൾ സംവിധായകൻ ജിബു ജേക്കബിന്റെ പാപ്പച്ചനായെത്തുന്ന സൈജു കുറുപ്പിന്റെ രസിപ്പിക്കുന്ന മാനറിസങ്ങൾ തന്നെയാണ് സിനിമ കാണാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. അടുത്തിടെ പ്രേക്ഷകർ ഏറ്റെടുത്ത ‘പൂക്കാലം’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ തോമസ് തിരുവല്ല നിർമ്മിക്കുന്നതാണ് ചിത്രം. അജു വർഗീസ്, ജോണി ആന്റണി, ശിവജി ഗുരുവായൂർ, കോട്ടയം നസീർ, ജോളി ചിറയത്ത്, വീണ നായർ, ജിബു ജേക്കബ് തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിലുള്ളത്.
പാപ്പച്ചൻ എന്ന ഡ്രൈവറുടെ വ്യക്തിജീവിതത്തിൽ അരങ്ങേറുന്ന സംഘർഷഭരിതങ്ങളായ മുഹൂർത്തങ്ങളെ നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്ന ചിത്രം ഇതിനകം സോഷ്യൽ മീഡിയ ലോകത്ത് സജീവ ചർച്ചയായി കഴിഞ്ഞിട്ടുണ്ട്. ഏവരുടേയും ശ്രദ്ധ കവർന്ന പോസ്റ്ററുകളും ടീസറും പാട്ടുകളുമാണ് സിനിമയുടേതായി പുറത്തിറങ്ങിയിട്ടുള്ളത്. സിനിമയിലേതായി സംഗീത സംവിധായകൻ ഔസേപ്പച്ചൻ ഈണമിട്ട് ഇതിനകം പുറങ്ങിയ ‘മുത്തുക്കുടമാനം’, ‘കൈയെത്തും ദൂരത്ത്’, ‘പുണ്യ മഹാ സന്നിധേ’, പാപ്പച്ചാ പാപ്പച്ചാ എന്നീ ഗാനങ്ങളും സോഷ്യൽമീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ബികെ ഹരിനാരായണനും സിന്റോ സണ്ണിയും ഗാനരചനയും ഔസേപ്പച്ചൻ സംഗീത സംവിധാനവും നിർവ്വഹിക്കുന്നു. നാടുകാണി,പൂയംകുട്ടി കുട്ടമ്പുഴ ഭൂതത്താൻകെട്ട്, നേര്യമംഗലം ഭാഗങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.
കോതമംഗലം ചെറൂട്ടൂർ സ്വദേശിയായ ബിജു തോപ്പിൽ ഈ സിനിമയിൽ പാപ്പച്ചനെ അറസ്റ്റ് ചെയ്യാൻ വരുന്ന ഫോറസ്റ്റ് സ്ക്വാഡ് അംഗമായിണ് വേഷം ചെയ്തിരിക്കുന്നത്. പതിനഞ്ചോളം ഷോർട്ട് ഫിലിമുകളിലും മേജർ രവി സംവിധാനം ചെയ്ത മോഹൻലാൽ മൂവി 1971 ബിയോണ്ട് ബോർഡർ, ദി പ്രീസ്റ്റ് എന്നി സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ചെറുവട്ടൂരിൽ സ്വന്തമായി ഒരു ജിംനേഷ്യം നടത്തുകയും കൂടാതെ വിവിധ സ്കൂളുകളിൽ തൈകൊണ്ടോ അധ്യാപകൻ കൂടിയാണ് ബിജു തോപ്പിൽ. പഠനകാലയളവിൽ കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ കലാകായിക മേഖലയിൽ തിളങ്ങി നിന്നിരുന്നു. കോതമംഗലം ആൻ സിനിമാസിലാണ് ‘പാപ്പച്ചൻ ഒളിവിലാണ്’ എന്ന ചിത്രം നിറഞ്ഞ സദസ്സിൽ പ്രദർശനം നടക്കുന്നത്.
Entertainment
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: മികച്ച കഥാകൃത്തായി നെല്ലിമറ്റം സ്വദേശി കെ.എം.കമല്‍

കോതമംഗലം: കേരള സംസ്ഥാന സര്‍ക്കാര്‍ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ നെല്ലിമറ്റം കാര്‍ക്കും കോതമംഗലത്തിനും അഭിമാന നേട്ടം. മികച്ച കഥാകൃത്തായി നെല്ലിമറ്റം സ്വദേശി കെ.എം.കമല്‍. പട ചിത്രത്തിന്റെ കഥയ്ക്കാണ് കമലിന് അവാര്‍ഡ് ലഭിച്ചത്.സിനിമയുടെ സംവിധായകന്‍ കൂടിയാണ് കമല്‍. വര്‍ഷങ്ങള്‍ക്കു മുമ്പ് പാലക്കാട് ജില്ലാ കളക്ടറെ അയ്യങ്കാളിപ്പട ബന്ദിയാക്കിയ സംഭവമാണ് സിനിമയുടെ ഇതിവൃത്തം. കുഞ്ചാക്കോ ബോബന്‍, ഇന്ദ്രന്‍സ്, വിനായകന്‍, ജഗദീഷ്, ജോജു ജോര്‍ജ്, സൈജു കുറുപ്പ് തുടങ്ങിയ പ്രമുഖ താരങ്ങളാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. സിനിമയുടെ നിരവധി സീനുകള്‍ ചിത്രീകരിച്ചതും കോതമംഗലത്തു തന്നെയായിരുന്നു. ഇപ്പോള്‍ നെല്ലിക്കുഴി താമസമാക്കിയിട്ടുള്ള കെ എം കമലിന്റെ ജന്‍മനാടാണ് നെല്ലിമറ്റം. തൊണ്ണൂറുകളുടെ ആരംഭത്തില്‍ കോതമംഗലം എം എ കോളേജില്‍ സിനിമ സ്വപ്നം കണ്ടു നടന്നിരുന്ന മൂന്നു കൂട്ടുകാര്‍ ഉണ്ടായിരുന്നു. നെല്ലിമറ്റം സ്വദേശി കമലും മാതിരപ്പിള്ളി സ്വദേശി അജിത്തും മൂവാറ്റുപുഴ സ്വദേശി മധു നീലകണ്ഠനും ആയിരുന്നു അവര്‍. അന്നേ ശക്തമായി ഉണ്ടായിരുന്ന ഇച്ഛാ ശക്തി മൂവരെയും സിനിമയുടെ ലോകത്തു തന്നെ എത്തിച്ചു. ആ മൂവര്‍ സംഘത്തില്‍ പെട്ട കമലിനാണ് ഇന്ന് സംസ്ഥാന അവാര്‍ഡ് ലഭിച്ചത്. ഈട എന്ന ഹിറ്റ് സിനിമ സംവിധാനം ചെയ്തത് അജിത് കുമാര്‍ ആയിരുന്നു. മധു ആകട്ടെ ഇന്ന് മലയാള സിനിമയില്‍ സജീവമായ ക്യാമറമാന്‍ ആണ്.ചുരുളി ഉള്‍പ്പെടെ ഉള്ള സിനിമകളുടെ ക്യാമറ ചലിപ്പിച്ചത് മധുവാണ്.മൂവരെയും നിരവധി അവാര്‍ഡുകള്‍ തേടിയെത്തിയിട്ടുണ്ട്.
Entertainment
രാജേഷ് കോട്ടപ്പടി രചനയും, സംവിധാനവും നിർവ്വഹിച്ച ഹൃസ്വ ചിത്രം “പുത്രൻ ” ശ്രദ്ധേയമാകുന്നു

കോതമംഗലം : വിജയൻ കോടനാടിനെ കേന്ദ്ര കഥാപാത്രമാക്കി രാജേഷ് കോട്ടപ്പടി രചനയും, സംവിധാനവും നിർവ്വഹിച്ച ഹൃസ്വ ചിത്രമാണ് “പുത്രൻ “. ഒരു ഭിന്നശേഷിക്കാരന്റെ ജീവിതവും, അവൻ നേരിടുന്ന അപമാനവും, സമൂഹത്തിൽ അവന്റെ കുടുംബം അഭിമുഖിക്കേണ്ടിവരുന്ന പ്രശ്നങ്ങളും , വെല്ലുവിളികളുമാണ് ഈ ചിത്രത്തിന്റെ പ്രമേയം. ജെസി മോൾ ആണ് ഈ ചിത്രത്തിലെ നായിക. ശ്രീപതി മുനമ്പം , ശിവൻ ദാസ് , റസാഖ് ഗുരുവായൂർ , ഹുസൈൻ, രീഷ്മ രാജീവ്, തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. നിരവധി ചലച്ചിത്ര താരങ്ങളും , സംവിധായകരും , പ്രമുഖ സംസ്കാരിക നേതാക്കളെയും പങ്കെടുപ്പിച്ചു കൊണ്ട് ഈ ചിത്രത്തിന്റെ ആദ്യ പ്രദർശനം എറണാകുളം ഡോൺ ബോസ്ക്കോ തിയേറ്ററിൽ വെച്ച് നടന്നു. മികച്ച പ്രതികരണമാണ് ആദ്യ പ്രദർശനത്തിൽ നിന്നു ലഭിച്ചത്.
മേയ്ക്കപ്പിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ മേയ്ക്കപ്പ് നിർവ്വഹിച്ചിരിക്കുന്നത് ” സുധാകരൻ പെരുമ്പാവൂർ ആണ് . നിരവധി ചലച്ചിത്രങ്ങൾക്ക് ഛായഗ്രഹണം നിർവ്വഹിച്ചിട്ടുള്ള ” ഷെട്ടി മണി” യാണ് ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ .എഡിറ്റിങ്ങ് മനു മാജിക്ക് ബ്രെയ്ൻ, ആർട്ട് സനൂപ് പെരുമ്പാവൂർ, ബിജു പി കെ എം . വസ്ത്രാലങ്കാരം അബ്ബാസ് പാണാവള്ളി , അസോസിയേറ്റ് ഡയറക്ടർ പ്രവീൺ കൂട്ടുമഠം, പശ്ചാത്തല സംഗീതം നസറുദ്ദീൻ ഷാ, പ്രൊഡക്ഷൻ കൺട്രോളർ സലാവുദ്ദീൻ മുടിക്കൽ , പരസ്യകല ജിതിൻ ആർട്ട് മേക്കർ , നിർമ്മാണം വി.കെ. സിനിമാസ് . പ്രേം നസീർ ഫൗണ്ടേഷൻ 2022 അവാർഡിനും , ജയ്ഹിന്ദ് അവാർഡിനും സെലക്ഷൻ നേടിയ ചിത്രം കൂടിയാണ് ” പുത്രൻ “.
-
CRIME7 days ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS4 days ago
കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധന : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.
-
NEWS1 week ago
അഭിമാന നേട്ടവുമായി കോതമംഗലം സ്വദേശി: ബ്രിട്ടനിൽ ഗവേഷണത്തിന് 1.5 കോടിയുടെ സ്കോളർഷിപ്പ്
-
CRIME1 week ago
കോതമംഗലത്ത് വൻ ചീട്ടുകളി സംഘം പിടിയിൽ
-
CRIME1 week ago
ഏഴാന്തറ കാവിലെ ഭണ്ഡാരം മോഷ്ടിച്ച പ്രതി അറസ്റ്റിൽ
-
CRIME1 week ago
നിയമപരമല്ലാത്ത രീതിയില്‍ മദ്യവില്‍പ്പന: പുതുപ്പാടി സ്വദേശി എക്‌സൈസ് പിടിയില്‍
-
NEWS3 days ago
സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് വനം വകുപ്പ് : മാമലക്കണ്ടത്ത് സംഘർഷാവസ്ഥ
-
NEWS1 week ago
എന്റെ കോതമംഗലം എക്സ്പോ-23 ആരംഭിച്ചു