കോതമംഗലം: നേര്യമംഗലം ചെമ്പന്‍കുഴിയില്‍ കാട്ടാന ശല്യം രൂക്ഷം. ചെമ്പന്‍കുഴി വാട്ടർ അതോരിറ്റി പമ്പ് ഹൗസ് പരിസരത്ത് ദിവസങ്ങളായി നാല് ആനകളുടെ സാന്നിധ്യം പ്രദേശവാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാവിലെ രണ്ട് കൊമ്പനാനകള്‍ എത്തി നിരവധി പുരയിടങ്ങളിലൂടെ കയറിയിറങ്ങി.
പാറങ്ങാലി ബേബി, പാറങ്ങാലി സാന്റി എന്നിവരുടെ വീടിന് പിന്നില്‍ എത്തിയ ആന കയ്യാലകളും കൃഷിയും നശിപ്പിച്ചു. രാജന്‍ പുത്തേത്ത്, റെജി മുട്ടാഞ്ചേരി എന്നിവരുടെ നിരവധി വാഴകള്‍ നശിപ്പിച്ചു. നഗരംപാറ ഫോറസ്റ്റ് സ്‌റ്റേഷന് എതിര്‍ വശത്തെ മുട്ടാഞ്ചേരി രാജേഷിന്റെ പുരയിടത്തില്‍കൂടിയാണ് രണ്ട് ആനകള്‍ കടന്നുപോയത്.
ഒച്ചവച്ച് ആനയെ തുരത്താന്‍ ശ്രമിച്ചെങ്കിലും ആനകള്‍ പോയില്ല. ആനകളുടെ സമീപത്തേക്ക് വളര്‍ത്തുനായകള്‍ കുരച്ച് ഓടിയെത്തി. നായ്ക്കളെ കണ്ട്് ആദ്യം ഏതാനും നിമിഷം ആന തിരിഞ്ഞുനിന്നു. പട്ടികള്‍ കുരച്ച് ബഹളം കൂട്ടിയപ്പോള്‍ ആന വാലും പൊക്കി കൈത്തോട് കടന്ന് ഓടി പോയി. ഒന്ന് പോയി കഴിഞ്ഞപ്പോള്‍ എത്തിയ രണ്ടാമത്തെ ആനയുടെ നേരെയും പട്ടികള്‍ ചാടിയതോടെ ആന ഓടി.
രാവിലെ ഓടിപോയ ആനകള്‍ രാത്രിയോടെ വീണ്ടും പമ്പ് ഹൗസ് ഭാഗത്ത് എത്തി തമ്പടിച്ചു. നാട്ടുകാരും വനപാലകരും എത്തി പടക്കംപൊട്ടിച്ചാണ് ആനകളെ തുരത്തിയത്. രൂക്ഷമായ ആനശല്യം പരിഹരിക്കാൻ അടിയന്തിര നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.























































