കോതമംഗലം: ഉപജീവനത്തിനായി വനവിഭവങ്ങൾ തേടിപോയ കുട്ടമ്പുഴ പഞ്ചായത്ത് മുൻ അംഗത്തിന് കാട്ടാന ആക്രമണത്തിൽ ഗുരുതര പരിക്കേറ്റു.കുട്ടമ്പുഴ പഞ്ചായത്ത് മുൻ മെമ്പർ ഗോപി ബദറൻ(47) നാണ് കാട്ടാനയാക്രമണത്തിൽ നടുവിന് പരിക്കേറ്റത്. ഇന്ന് രാവില 10.15 ഓടെ തലവച്ചപാറ ആദിവാസി ഉന്നതിയിലെ കവത്തോടു ഭാഗത്ത് വച്ചാണ് ആക്രമണമുണ്ടായത്. സാരമായി പരിക്കേറ്റ ഗോപി ബദറനെ കോതമംഗലം ധർമ്മഗിരി ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയശേഷം വിദഗ്ത ചികിത്സക്കായി കളമശേരി മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.
തലവച്ചപാറ ആദിവാസി ഉന്നതിയിലെ താമസക്കാരനായ ഗോപി ബദറനും മറ്റ് ഏഴ് പേരും ചേർന്നാണ് ഇന്ന് രാവിലെ തലവച്ചപാറയിൽ നിന്നും വനവിഭങ്ങൾ ശേഖരിക്കാൻ കാട്ടിൽപോയത്. ഉദ്ദേശം നാല് കിലോമീറ്ററോളം സഞ്ചരിച്ച് കവത്തോടു ഭാഗത്ത് വച്ച് ഇവർ അപ്രതീക്ഷിതമായി കാട്ടാനക്കുട്ടത്തിന് മുന്നിൽ പ്പെടുകയായിരുന്നു. ചിതറി ഓടിയ ഇവർക്ക് പിന്നാലെ രണ്ട് ആനകൾ ആക്രമണകാരി പറഞ്ഞ് അടുക്കുകയായിരുന്നു. ഏതാനും സമയം കഴിഞ്ഞ് കാട്ടാനകൾ പിൻവാങ്ങിയെന്ന് ഉറപ്പ് വരുത്തിയശേഷം സംഘാങ്ങൾ പരസ്പരം കൂക്കിവിളിച്ച് ഒന്നിച്ച് കൂടുന്നതിനിടയിലാണ് ഗോപി ബദറൻ്റെ കരച്ചിലും വിളിയും കേട്ടത്.
കാട്ടിൽ വീണ് കിടന്ന ഇയാളെ മറ്റ് സംഘാങ്ങൾ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചപ്പോൾ നടുവിന് സാരമായി പരിക്കേറ്റതിനാൽ നിവർന്ന് നിൽക്കുവാൻ സാധിക്കുന്നുണ്ടായിരുന്നില്ല. പിന്നാലെ പാഞ്ഞടുത്ത കാട്ടാന തുമ്പികൈക്ക് അടിച്ച് തെറിപ്പിക്കുവായിരുന്നുവെന്ന് ഗോപി ബദറൻ പറഞ്ഞു. ഗതാഗത സൗകര്യമില്ലാത്ത വനത്തിലെ കവത്തോടു ഭാഗത്ത് നിന്നും കൂടെയുണ്ടായിരുന്നവർ തുണിയിൽ കെട്ടി പരിക്കേറ്റ ഗോപി ബദറനെ നാല് കിലോമീറ്ററോളം ചുമന്ന് തലവച്ച പാറ ആദിവാസി ഉന്നതിയിലെത്തിച്ച് അവിടെ നിന്നും ബ്ലാവന കടവിലെത്തിച്ചു.
വഞ്ചിയിൽ ജിപ്പ് ഉൾപ്പെടെ ഇക്കരകടത്തി. ആംബുലൻസ് വരുത്തിയെങ്കിലും നടുവിന് സാരമായി പരിക്കേറ്റ ഇയാളെ കിടത്തി കൊണ്ടുപോകാൻ കഴിയാതെ വന്നതോടെ ജീപ്പിൻ്റെ മുൻസീറ്റിൽ ചാരിഇരുത്തി കോതമംഗലം ധർമ്മഗിരി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ധർമ്മഗിരി ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയശേഷം വിധക്ത ചികിത്സക്കായി ആമ്പുലൻസിൽ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.




















































