കോതമംഗലം: മാമലകണ്ടത്ത് കാട്ടാനകൂട്ടം മുൻപ് പലവട്ടം ആക്രമിച്ച വീട് വീണ്ടും തകര്‍ത്തു. വീട്ടിൽ ആളില്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. മാമലകണ്ടം ചാമപ്പാറ മാവിന്‍ചുവട് കോട്ടയ്ക്കകത്ത് ഡെനീഷ് ജോസഫിന്റെ വീടാണ് തകര്‍ത്തത്. ഇന്ന് (തിങ്കളാഴ്ച ) രാവിലെ 6.45 ഓടെയാണ് സംഭവം. ഡെനീഷിന്റെ പിതാവ് ജോസഫ് ആണ് ഇവിടെ താമസിച്ചിരുന്നത്. ക്യാന്‍സര്‍ രോഗിയായ പിതാവ് ജോസഫിനേയും കൊണ്ട് ആശുപത്രിയില്‍ പോയിവന്നതിനാൽ രാത്രി ഡെനീഷിന്റെ വീട്ടിലായിരുന്നു താമസിച്ചത്.
ഇന്ന്പുർച്ചെ വീട്ടിലേക്ക് തിരികെ എത്തിയപ്പോള്‍ വീട്ടുമുറ്റത്തും പരിസരത്തുമായി ആനകൂട്ടം നില്‍ക്കുകയായിരുന്നുവെന്ന് ഡെനീഷ് പറഞ്ഞു. ഒച്ചവച്ച് ആനകൂട്ടത്തെ തുരത്തിയ ശേഷം നോക്കിയപ്പോഴാണ് വീട് തകര്‍ത്തിരിക്കുന്നത് കണ്ടത്. വീട് തീര്‍ത്തും വാസയോഗ്യമല്ലാതായി. എട്ട് മാസത്തിനിടെ നാലാം തവണയാണ് ഡെനീഷിന്റെ വീട് ആനകൂട്ടം തകര്‍ക്കുന്നത്. ഇതിന് മുമ്പ് ഫെബ്രുവരിയിലായിരുന്ന ആക്രമണം. ഇക്കുറി വീടിന്റെ മൂന്ന് ജനല്‍പാളികളും ഭിത്തിയും തകര്‍ത്തു. വീടിനകത്ത് കയറി മുറിക്കകത്ത് ഉണ്ടായിരുന്ന പുതിയ കട്ടിലും വീട്ടുസാധനങ്ങളും നശിപ്പിച്ചു.
അരിയും , പലവ്യഞ്ജന സാധനങ്ങളും, പാത്രങ്ങളും, റേഷന്‍കാര്‍ഡും, പത്ത് ദിവസത്തേക്ക് വാങ്ങിയ നാലായിരം രൂപ വിലയുള്ള ക്യാന്‍സര്‍രോഗത്തിന് കഴിക്കുന്ന മരുന്നടക്കം പൂര്‍ണമായും നശിപ്പിച്ചു. ഓരോ തവണയും ആനകൂട്ടം തകര്‍ത്ത വീടിന്റെ അവശിഷ്ടങ്ങള്‍ വീടിൻ്റെ പരിസരത്ത് കിടക്കുന്നത് കാണാം. ഇപ്പോൾ വീട് കണ്ടാല്‍ നിര്‍മാണത്തിലുള്ളതാണെന്ന് തോന്നും. ജനലും വാതിലും ഇല്ലാതെ തുറന്ന് കിടക്കുന്ന സ്ഥിതിയാണ്. ആനക്കൂട്ടം തകർത്ത വീട്ടിലാണ് രോഗിയായ ഡെനീഷിന്റെ പിതാവ് താമസിക്കുന്നത്.
മൂന്ന് പ്രവശ്യം ആനകൂട്ടം വീട് തകര്‍ത്തിട്ടും വനം വകുപ്പ് അധികൃതര്‍ എത്തി പരിശോധന നടത്തി പോയതല്ലാതെ യാതൊരുവിധ സാമ്പത്തിക സഹായവും ചെയ്തിട്ടില്ല. പട്ടയം ഇല്ലെന്ന കാരണം പറഞ്ഞാണ് സഹായം നല്‍കാതെ വനം അധികൃതര്‍ ഒഴിവാക്കുന്നത് . ആന പുരയിടത്തില്‍ പ്രവേശിക്കാതിരിക്കാന്‍ ട്രഞ്ച് താഴ്ത്താനും പുരയിടത്തിലെ മരംമുറിക്കാനും വനം വകുപ്പ് അധികൃതര്‍ അനുമതി നല്‍കുന്നില്ലെന്ന് ഡെനീഷ് പറഞ്ഞു. സമീപത്തെ പല റിസോര്‍ട്ടുകള്‍ക്കും വഴിവിട്ട സഹായം വനം വകുപ്പ് അധികൃതര്‍ ചെയ്ത് നല്‍കുന്നുണ്ടെന്ന് ഡെനീഷ് ആരോപിച്ചു.
റിസോര്‍ട്ടിലേക്ക് ആവശ്യത്തിന് മരംമുറിയും മണലും പാറയും ഇല്ലിയും ആവശ്യത്തിലധികം ഉപയോഗിക്കുകയും വെട്ടുകയും ചെയ്യുന്നുണ്ട്. ഇതേ കുറിച്ച് മേലുദ്യോഗസ്ഥര്‍ അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന ആവശ്യംവും ശക്തമാണ്. നാല് പ്രാവശ്യമായി കാട്ടാന വീട് തകര്‍ത്ത് 15 ലക്ഷം രൂപയോടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്ന് ഡെനീഷ് പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിരുത്തരവാദപരമായ നടപടിയില്‍ പ്രതിഷേധിച്ച് നാളെ (ബുധനാഴ്ച ) കുട്ടമ്പുഴ ഫോറസ്റ്റ് റേയ്ഞ്ച് ഓഫീസിന് മുന്നില്‍ സത്യാഗ്രഹ സമരം നടത്തുമെന്നും ഡെനീഷ് പറഞ്ഞു.























































