കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ കുളങ്ങാട്ടുകുഴി, വെറ്റിലപ്പാറ, മാലിപ്പാറ, വേട്ടാമ്പാറ, പരപ്പൻചിറ തുടങ്ങിയ പ്രദേശങ്ങളിലെയും കോട്ടപ്പടി പഞ്ചായത്തിലെ വാവേലി, വടക്കുംഭാഗം മേഖലകളിലെയും ജനങ്ങളെ കഴിഞ്ഞ ഒരുമാസത്തിലേറെയായി ഭീതിയിലാഴ്ത്തിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടി മാറ്റാൻ വനംവകുപ്പ് അനുമതി നൽകി. കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടത്തിന്റെ ഫലമായി ഇന്നലെ നിയമസഭയിൽ വനംമന്ത്രി ഷിബു ബേബി ജോണിന്റെ നിർദേശപ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിറക്കിയത്.
ജനവാസ മേഖലകളിലും കൃഷിയിടങ്ങളിലുമായി തുടർച്ചയായി പ്രത്യക്ഷപ്പെട്ടിരുന്ന കാട്ടാന പ്രദേശവാസികളുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിച്ചിരുന്നു. പകൽ സമയങ്ങളിൽ പോലും കൃഷിയിടങ്ങളിൽ ഇറങ്ങി കൃഷിനാശം വരുത്തിയ ആന, നാട്ടുകാർക്ക് പുറത്തിറങ്ങാൻ പോലും ഭയമുണ്ടാക്കുന്ന സാഹചര്യം സൃഷ്ടിച്ചു.
സ്കൂളുകളിലേക്ക് പോകുന്ന കുട്ടികളും ജോലിക്കായി പുറത്തിറങ്ങുന്നവരും വലിയ ആശങ്കയോടെയായിരുന്നു കഴിഞ്ഞ ദിവസങ്ങൾ ചെലവഴിച്ചത്.രണ്ടാഴ്ച മുമ്പ് മാലിപ്പാറയിൽ സ്കൂൾ ബസിന് മുന്നിലെത്തിയ കാട്ടാനയെ വനംവകുപ്പ് വനത്തിലേക്ക് തിരിച്ചുകയറ്റിയെങ്കിലും പിന്നീട് വീണ്ടും ജനവാസ മേഖലകളിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സമീപത്തെ അംഗൻവാടിയുടെ മുൻവശം വരെ ആന എത്തിയതോടെ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആശങ്ക വർധിച്ചു.
ഇന്നലെ രാവിലെ കുളങ്ങാട്ടുകുഴിയിൽ കർഷകനായ സിബിയുടെ വീടിന് സമീപം ആനയെ വീണ്ടും കണ്ടതോടെ പ്രതിഷേധം ശക്തമായി. എ.സി.എഫ് ജ്യോതിഷിന്റെ നേതൃത്വത്തിൽ വനപാലകരും ഡോക്ടർമാരുടെ സംഘവും സ്ഥലത്തെത്തി നിരീക്ഷണം ശക്തമാക്കുകയും ജനപ്രതിനിധികളുമായി ചർച്ച നടത്തുകയും ചെയ്തു. ആനയെ മയക്കുവെടി വച്ച് റേഡിയോ കോളർ ഘടിപ്പിച്ച് കുങ്കി ആനയുടെ സഹായത്തോടെ പിടികൂടി മാറ്റുവാനാണ് വനംവകുപ്പിന്റെ തീരുമാനം.
വനംമന്ത്രിയുടെ നിർദേശത്തെ തുടർന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിറക്കിയതോടെ ദീർഘനാളായി ഭീതിയിലായിരുന്ന പ്രദേശവാസികൾക്ക് വലിയ ആശ്വാസമായിരിക്കുകയാണ്. അതേസമയം വനാതിർത്തി പ്രദേശങ്ങളിൽ ആവർത്തിച്ചുണ്ടാകുന്ന കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനുള്ള സമഗ്ര നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്.























































