കോതമംഗലം: കുട്ടമ്പുഴ ടൗണിനോട് ചേർന്നൊഴുകുന്ന പുഴയിൽ സത്രപ്പടിയിൽ കാട്ടാന കൂട്ടം വീണ്ടും നീരാട്ടിനെത്തി. മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും കാട്ടാനക്കൂട്ടം നീരാട്ടിന് എത്തിയത് സഞ്ചാരികളിലും കാഴ്ചക്കാരിലും കൗതുകമുണർത്തുമ്പോൾ നാട്ടുകാരിൽ ആശങ്ക വർദ്ധിപ്പിക്കുകയാണ്. കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെ ഇരുപതിലേറെ വരുന്ന ആനക്കൂട്ടം ഇവിടെ പുഴയിൽ നീരാട്ടിനിറങ്ങിയിട്ട് രാത്രിയോടെയാണ് പുഴയിൽ നിന്ന് മടങ്ങിയത്. ഞായറാഴ്ച രാവിലെ തന്നെ പതിനഞ്ചോളം വരുന്ന ആനക്കൂട്ടമാണ് ഇവിടെ നീരാട്ടിനെത്തിയത്.
അവധി ദിവസമായിരുന്നതിനാൽ സഞ്ചാരികളുൾപ്പെടെയുള്ള കാഴ്ചക്കാരുടെ തിരക്കും ഉണ്ടായിരുന്നു. തുണ്ടം വനത്തിൽ നിന്നുമാണ് കാട്ടാനക്കൂട്ടം എത്തുന്നത്. ആനകൾ പതിവായെത്തുവാൻ തുടങ്ങിയാൽ ഈ അപൂർവ കാഴ്ച കാണാൻ സഞ്ചാരികളുടെ തിരക്കും കൂടും. പുഴയിലിറങ്ങിയ കൊമ്പനും, പിടിയും, കുട്ടികളുമുൾപ്പെടെയുള്ള ആനകൾ ഏറെ നേരം വെള്ളത്തിൽ കുളിക്കുകയും കളിക്കുകയും ചെയ്തു. ആനകൾക്ക് ഏറെ പ്രിയപ്പെട്ട ഒരിനം പായൽ ഇവിടെ ധാരാളമായി ഉള്ളതിനാലാണ് ആനക്കൂട്ടം പതിവായി ഈ ഭാഗത്തേക്ക് എത്തുന്നതെന്നാണ് നാട്ടുകാരുടെ വിലയിരുത്തൽ.
കുട്ടമ്പുഴ ടൗണിൽ നിൽക്കുന്നവർക്കും ഈ അപൂർവ കാഴ്ച നേരിൽ കാണാൻ കഴിയുന്നതിനാൽ ധാരാളം വഴിയാത്രക്കാരും വിനോദസഞ്ചാരികളും നാട്ടുകാർക്കൊപ്പം മൊബൈൽ ഫോണുകളിൽ ദൃശ്യങ്ങൾ പകർത്താൻ തടിച്ചു കൂടിയിരുന്നു. എന്നാൽ കാഴ്ച എത്ര മനോഹരമാണെങ്കിലും, ആനകൾ ടൗണിനോട് ചേർന്ന് കൂട്ടമായി എത്തുന്നത് നാട്ടുകാരിൽ ആശങ്കയും വർധിപ്പിക്കുന്നുണ്ട്. ആനകളുടെ നീരാട്ടും ആനക്കുടവും കുളിർമയുള്ള കാഴ്ചയാണെങ്കിലും അവ ഏത് സമയത്തും ടൗണിലേക്ക് ഉൾപ്പെടെ ജനവാസ മേഖലയിലേക്ക് കടന്ന് കയറുമോ എന്ന ഭയമാണ് നാട്ടുകാർക്കുള്ളത്. അതുകൊണ്ട് ഓരോ തവണയും ആനകൾ എത്തുമ്പോൾ നെഞ്ചിടിപ്പോടെയാണ് തങ്ങൾ കഴിയുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.



















































