കോതമംഗലം: കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് ജനവാസ മേഖലയിൽ ഒരാഴ്ചക്കാലമായി തമ്പടിച്ചിരുന്ന നാല് കാട്ടാനകളെ ഉൾവനത്തിലേക്ക് തുരത്തി.കഴിഞ്ഞ രാത്രികളിൽ പുന്നേക്കാട് മേഖലയിൽ നാട്ടുകാരുടെ ഉറക്കം കെടുത്തിയ നാല് ആനകളെയാണ് പുഴകടത്തി ഉൾവനത്തിലേക്ക് തുരത്തിയത്. ഇന്ന് രാവിലെ തുടങ്ങിയ യജ്ഞം വൈകിട്ടോടെയാണ് പൂർത്തിയാക്കിയത്.
പുന്നേക്കാടിന് സമീപത്തെ പ്ലാന്‍റേഷനില്‍ ഒരാഴ്ചയോളമായി ആനക്കൂട്ടം തമ്പടിച്ചിട്ട്. നാല് കൊമ്പന്‍മാരാണുണ്ടായിരുന്നത്. ഇവയെ ഉച്ചയോടെ ഓടിച്ച് പെരിയാറിന് മറുകരയുള്ള വനത്തിലേക്ക് കടത്തുകയായിരുന്നു.വനപാലകരും വനം സംരക്ഷണ സമിതി ഭാരവാഹികളും ജനപ്രതിനിധികളും മണിക്കൂറുകള്‍ നീണ്ട ദൗത്യത്തില്‍ പങ്കെടുത്തു. ചേലമല പ്രദേശം കേന്ദ്രീകരിച്ച് ഇടവേളക്ക് ശേഷം കാട്ടാന ശല്യം വീണ്ടും ശക്തമാകുന്നതില്‍ നാട്ടുകാർ ആശങ്കയിലാണ്.
ബുധനാഴ്ച രാത്രി പുന്നേക്കാട്-തട്ടേക്കാട് റോഡിന് സമീപത്ത് കാട്ടാനക്കൂട്ടം നേരം നിലയുറപ്പിച്ചിരുന്നു.നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കിയാണ് റോഡിലൂടെ യാത്രക്കാരെ കടത്തിവിട്ടത്. ഇതിന് മുമ്പ് ഒട്ടറെതവണ ആനകളെ സമാന രീതിയില്‍ തുരത്തിയിട്ടുള്ളതാണ്.
ഏറെ വൈകാതെ കാട്ടാനക്കൂട്ടം മടങ്ങിയെത്തുകയും ചെയ്യും. ഇത്തണവയും അതുതന്നെ പ്രതീഷിക്കണമെന്നാണ് നാട്ടുകാരുടെ അഭിപ്രായം. ഫെന്‍സിംഗ് തകര്‍ത്താണ് കാട്ടാനകൾ പ്ലാന്‍റേഷനിലേക്കും ജനവാസമേഖലകളിലേക്കും എത്തുന്നത്.ഏഴ് കിലോമീറ്റര്‍ വനാതിര്‍ത്തിയില്‍ ട്രഞ്ച് താഴ്ത്തിയാല്‍ ആന ശല്യം ശാശ്വതമായി തടയാനാകുമെന്ന് വനംസംരക്ഷണസമിതി ഭാരവാഹികൾ പറയുന്നത്.
കീരംപാറ പഞ്ചായത്ത് പ്രസിഡണ്ട് റീന ജോഷി, വൈസ് പ്രസിഡൻ്റ് ബിനോയി സി. പുല്ലൻ, ഫോറസ്റ്റ് റേഞ്ച് ഓഫീസർ സഞ്ജീവ് കുമാർ എന്നിർ തുരത്തൽ ദൗത്യത്തിന് നേതൃത്വം നൽകി.
























































