കോതമംഗലം: വിശപ്പിന് മുന്നില്‍ ചികിത്സ പോലും പൂര്‍ണമാകില്ലെന്ന തിരിച്ചറിവില്‍ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ ആരംഭിച്ച ‘വിശപ്പുരഹിത ആശുപത്രി’ പദ്ധതി വിജയകരമായ രണ്ട് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി. ആശുപത്രി സൂപ്രണ്ട് ഡോ. സാം പോളും, കോതമംഗലം താലൂക്ക് പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ഭാരവാഹികളുമാണ് നൂറുകണക്കിന് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആശ്വാസമായി മാറിയ പദ്ധതിക്ക് നേതൃത്വം നല്‍കിയത്. കോതമംഗലം താലൂക്ക് ആശുപത്രിയിലെത്തുന്ന നിരവധി രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ദിവസേന മൂന്ന് നേരവും സൗജന്യമായി ഭക്ഷണം ലഭ്യമാക്കുന്ന പദ്ധതിയാണ് ‘വിശപ്പുരഹിത ആശുപത്രി’.
വിശപ്പുമൂലം ചികിത്സയ്ക്ക് തടസ്സം നേരിടുന്ന സാഹചര്യം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. ജീവകാരുണ്യ പ്രവര്‍ത്തകരുടെയും സുമനസുകളുടെയും പിന്തുണയോടെ മുന്നോട്ടുപോകുന്ന പദ്ധതി ആശുപത്രി സൂപ്രണ്ട് ഡോ. സാം പോളിന്റെ മനസിലുദിച്ച ആശയമാണ്. ആശുപത്രിയിലെ ചികിത്സാ സേവനങ്ങള്‍ കൂടുതല്‍ ജനകീയമാക്കാനും രോഗിസൗഹൃദമാക്കാനും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയത്.
പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിങ്ങനെ ആകെ 1,70,000 പ്ലേറ്റ് ഭക്ഷണം ഈ പദ്ധതിയിലൂടെ വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. ജന്മദിനം, വിവാഹ വാര്‍ഷികം, ഓര്‍മദിനം തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ ഈ പദ്ധതിയുമായി സഹകരിക്കുന്ന വ്യക്തികളുടെയും, കുടുംബങ്ങളുടെയും എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രി ചികിത്സയ്ക്ക് മാത്രമല്ല, കരുതലിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും ഇടമാകണമെന്ന സന്ദേശമാണ് ഈ പദ്ധതിയിലൂടെ സമൂഹത്തിന് നല്‍കാനായത്. ആദിവാസി സമൂഹത്തിലുള്‍പ്പെടെയുള്ളവര്‍ക്കും, നിര്‍ധനരായവര്‍ക്കും വളരെ പ്രയോജനം ചെയ്യുന്ന ഈ പദ്ധതി പൊതു ജന പങ്കാളിത്തത്തോടെയാണ് നടപ്പാക്കി വരുന്നതെന്നും തുടര്‍ന്നും പദ്ധതിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് എല്ലാവരുടെയും സഹകരണമുണ്ടാകണമെന്നും ആശുപത്രി സൂപ്രണ്ട് ഡോ. സാം പോള്‍ പറഞ്ഞു.
ലഹരി ഉപയോഗം വര്‍ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍, കാരുണ്യ പ്രവര്‍ത്തനങ്ങളോടുള്ള ആഭിമുഖം യുവാക്കളിലും, വിദ്യാര്‍ത്ഥികളിലും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ രണ്ട് വര്‍ഷം മുമ്പ് ആരംഭിച്ച കോതമംഗലം താലൂക്ക് പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയാണ് വിശപ്പുരഹിത ആശുപത്രി പദ്ധതിക്കായി പരിശ്രമിത്തതെന്നും, ഇവിടെയെത്തുന്ന ആരും വിശന്നിരിക്കാന്‍ പാടില്ല എന്നതാണ് ലക്ഷ്യമെന്നും സൊസൈറ്റി പ്രസിഡന്റ് ഇ.വി എബ്രഹാം പറഞ്ഞു.സൗജന്യമായി ലഭിക്കുന്ന ഈ ഭക്ഷണം ഇവിടെയെത്തുന്നവര്‍ക്ക് വലിയ സഹായമാണെന്നും, ഇവിടെയെത്തിയതിനു ശേഷം വിശപ്പ് അറിഞ്ഞിട്ടില്ലെന്നുമാണ് രോഗികളും കൂട്ടിരിപ്പുകാരും പറയുന്നത്.



















































