കോതമംഗലം: വടാട്ടുപാറയെ കൗതുകം കലര്‍ന്ന ഭീതിയിലാക്കുകയാണ് രണ്ടു രാജവെമ്പാലകള്‍. കുട്ടമ്പുഴയിലെ വടാട്ടുപാറ അരീക്ക സിറ്റി ജനവാസമേഖലയിലാണ് ഒരു വര്‍ഷമായി രണ്ടുപാമ്പുകളും വിഹരിക്കുന്നത്. ആര്‍ക്കും ഇതുവരെ അപകടമില്ലെങ്കിലും ഇവയുടെ വലിപ്പം ജനത്തെ ഭയപ്പെടുത്തുന്നു. അരീക്കസിറ്റി പനഞ്ചുവട് ഭാഗത്തെ ഹൈസ്‌കൂള്‍, പള്ളി എന്നിവയ്ക്കുസമീപം തോടുകള്‍ക്കരികിലാണ് ഇവയെ സ്ഥിരമായി കാണുന്നത്. വലിപ്പമേറിയ പാമ്പുകളായതിനാല്‍ ജനം ഭയത്തിലാണ്.
പാമ്പിന്റെ വീഡിയോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ജില്ലയിലെ പ്രധാന സ്‌നേക് റെസ്‌ക്യുവറായ മാര്‍ട്ടിന്‍ മേക്കമാലില്‍ മൂന്നുതവണ ഇവയെ പിടികൂടാനെത്തിയെങ്കിലും സാധിച്ചില്ല. കഴിഞ്ഞദിവസം കോടനാടുനിന്ന് റെസ്‌ക്യു സംഘം എത്തിയിട്ടും പാമ്പ് മിന്നല്‍വേഗത്തില്‍ മറഞ്ഞു. പിടിതരാതെ മറയുന്ന പാമ്പിനെ പിടികൂടാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് മാര്‍ട്ടിന്‍ പറയുന്നു.
191 രാജവെമ്പാലകളെയാണ് മാര്‍ട്ടിന്‍ പിടികൂടി വനംവകുപ്പിന് കൈമാറിയത്. 32 വര്‍ഷമായി സ്‌നേക് റെസ്‌ക്യു രംഗത്തുള്ള മാര്‍ട്ടിന്‍ മജീഷ്യനും ഉരഗ പ്രദര്‍ശകനും പ്രഭാഷകനുമാണ്. ഒടുവിലായി മൂന്നുമാസം മുമ്പാണ് രാജവെമ്പാലയെ ഭൂതത്താന്‍കെട്ട് വനം ഓഫീസിനടുത്തുനിന്ന് പിടികൂടിയത്. 2004ല്‍ ചക്കിമമേട്ടില്‍നിന്നാണ് ആദ്യമായി രാജവെമ്പാലയെ മാര്‍ട്ടിന്‍ പിടികൂടുന്നത്. പ്രതിഫലം വാങ്ങാതെയാണ് റെസ്‌ക്യു.
ഉരഗപ്രദര്‍ശനങ്ങളുമായി വിവിധ രാജ്യങ്ങളില്‍ സഞ്ചരിച്ചപ്പോള്‍ നാട്ടിലെ ‘പാമ്പുപിടിത്തത്തിന്’ ഇടവേള വന്നു. റെസ്‌ക്യു ആവശ്യപ്പെട്ട് നിരന്തരം വിളികള്‍ എത്തിയതോടെ വീണ്ടും രംഗത്തെത്തി. പാമ്പുകളെക്കുറിച്ചും ഉരഗങ്ങളെക്കുറിച്ചും വീഡിയോകളും ചെയ്യുന്നുണ്ട്. റെസ്‌ക്യു ചെയ്യുന്ന പാമ്പുകളെ സംരക്ഷിതവനത്തില്‍ തുറന്നുവിടണമെന്നും വനംവകുപ്പ് അത് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും പാമ്പുകടിച്ചാലും മരണം ഉണ്ടായാലും നഷ്ടപരിഹാരം ഉയര്‍ത്തണമെന്നും മാര്‍ട്ടിന്‍ പറയുന്നു.



















































