കോതമംഗലം: സംസ്ഥാനത്തെ വനാതിർത്തി ഉൾപ്പെടെയുള്ള മേഖലയിലെ കർഷക ജനതയുടെ സംരക്ഷകരായി യുഡിഎഫ് മുന്നിൽ ഉണ്ടാകുമെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം മുൻ എംഎൽഎ ജോസഫ് വാഴക്കൻ. കേരള പ്രദേശ് കർഷക കോൺഗ്രസ് കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റി കോതമംഗലം കോൺഗ്രസ് ഭവനിൽ സംഘടിപ്പിച്ച യുഡിഎഫ് സർക്കാരും കർഷക ആനുകൂല്യങ്ങളും എന്ന സെമിനാറും വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കർഷകരെ ആദരിക്കലും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
വി ഡി സതീശൻ സർക്കാർ അദികാരത്തിലേറി ആദ്യ ബഡ്ജറ്റിൽ തന്നെ കോടിക്കണക്കിന് രൂപയുടെ ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചത്. നെൽ കർഷകർക്ക് ഇടതു സർക്കാർ കുടിശ്ശിക വരുത്തിയ 150 കോടി രൂപ യുഡിഎഫ് സർക്കാർ അനുവദിച്ചു. റബർകൃഷി ഉപേക്ഷിക്കേണ്ട സാഹചര്യം നിലനിന്ന ഈ കാലഘട്ടത്തിൽ ഇടതു സർക്കാർ കുടിശ്ശിക വരുത്തിയ റബർ കർഷക സബ്സിഡി അനുവദിച്ചു. റബർ കിലോയ്ക്ക് 250 രൂപ താങ്ങു വില പ്രഖ്യാപിച്ചു. വനാതർത്തിയിലെ കർഷകരെ വന്യ മൃഗ ശല്യങ്ങളിൽ നിന്നും സംരക്ഷിക്കാൻ 200 കോടി രൂപ ബഡ്ജറ്റിൽ പ്രഖ്യാപിച്ചു. കർഷകർക്കായി അടുത്ത പൊതു ബഡ്ജറ്റിൽ ഇനിയും നിരവധി ആനുകൂല്യങ്ങൾ ഉണ്ടാകുമെന്നും ഇച്ഛാശക്തിയുള്ള മുഖ്യമന്ത്രിയും കൃഷിവകുപ്പ് മന്ത്രി ടി സിദ്ധിക്കും കർഷകർക്കൊപ്പം ഉണ്ടാകും എന്നും ജോസഫ് വാഴക്കൻ പറഞ്ഞു. ഷിബു തെക്കുംപുറം എംഎൽഎയെ കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് മുഹമ്മദ് പനക്കൻ മൊമെന്റോ നൽകി ആദരിച്ചു.
നിയോജകമണ്ഡലം പ്രസിഡൻറ് കെ.ഇ കാസിം അധ്യക്ഷത വഹിച്ചു. കോൺഗ്രസ് കോതമംഗലം ബ്ലോക്ക് പ്രസിഡൻറ് ഷമീർ പനയ്ക്കൻ, കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.സി ജോർജജ്, വിവിധയിനം കൃഷികളിൽ വ്യക്തിമുദ്ര പതിപ്പിച്ച കർഷകരെ മുതിർന്ന കോൺഗ്രസ് നേതാക്കളായ എ. ജി ജോർജ് ,കെ.പി ബാബു, ബാബു ഏലിയാസ്, അബു മൊയ്തീൻ, എം.എസ് എൽദോസ്, കെ.ജെ ജോസഫ്, ഭാനുമതി രാജു, ജെസ്സി സാജു, പി . എം സിദ്ദിഖ്, എം.സി അയ്യപ്പൻ എന്നിവർ ആദരിച്ചു. പി.ആർ അജി, സണ്ണി വർഗീസ്, മത്തായി പരണായി, മാർട്ടിൻ കീഴെമാടൻ എന്നിവർ പ്രസംഗിച്ചു.



















































