കോതമംഗലം: കോതമംഗലത്ത് എൽഡിഎഫിൽ ഭിന്നത രൂക്ഷമായി തുടരുന്നു. കോതമംഗലം നഗരസഭ ഭരണ സ്തംഭനത്തിനെതിരെ മുനിസിപ്പൽ ഓഫീസിലേക്ക് എൽഡിഎഫ് നടത്തിയ പ്രതിഷേധ മാർച്ചിലും ധർണ്ണയിലും സിപിഐ അടക്കമുള്ള ചില ഘടക കക്ഷികൾ പങ്കെടുക്കാതെ വിട്ടുനിന്നു. പ്രതിഷേധ മാർച്ചിന് മുന്നിൽ എൽഡിഎഫ് ബാനറിന് പകരം സിപിഎമ്മിൻ്റെ നേതൃത്വത്തിൽ എന്നെഴുതിയ ബാനറുമായാണ് പ്രകടനം നടത്തിയത്. ഇതിലും ആക്ഷേപം ഉയർന്നിട്ടുണ്ട്.
സംസ്ഥാന കമ്മിറ്റിയുടെ നിർദേശം പ്രകാരം സംസ്ഥാന വ്യാപകമായി എൽഡിഎഫ് നേതൃത്വത്തിൽ യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു മുന്നിൽ ധർണ നടത്തണമെന്ന് ആഹ്വാനം ചെയ്തിരുന്നു. സമരത്തിന് മുന്നോടിയായികോതമംഗലത്ത്എ ൽഡിഎഫ് യോഗം കഴിഞ്ഞ ദിവസം സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിൽ ചേരുമെന്ന് അറിയിച്ചിരുന്നു. എന്നാൽ എൽഡിഎഫ് മണ്ഡലം കൺവീനർ അടക്കം യോഗത്തിന് എത്തിയില്ല.
യോഗത്തിൽ പങ്കെടുക്കാൻ എത്തിയ ഘടക കക്ഷി നേതാക്കൾ അസ്തൃപ്‌തരായാണ്തിരിച്ചു പോയത്. വെള്ളിയാഴ്ച നടത്തിയ സമരത്തിന് ഉദ്ഘാടകനായി മുൻ എംഎൽഎ കെ.എൻ ഉണ്ണികൃഷ്‌ണൻ്റെ പേരായിരുന്നു നിശ്ചയിച്ചിരുന്നത്. ഉദ്ഘാടകൻ എത്താതിനെ തുടർന്ന് കോതമംഗലത്തെ മുൻ എംഎൽഎ ആൻ്റണി ജോൺ ഉദ്ഘാടനം ചെയ്യുകയായിരുന്നു.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് രൂക്ഷമായതാണ് കോതമംഗലത്ത് ഭിന്നത. കോതമംഗലം മണ്ഡലത്തിൻ്റെ വികസന പ്രവർത്തനങ്ങളിൽ ഘടക കക്ഷികളോട് കൂടിയാലോചനയോ, അഭിപ്രായങ്ങൾ മാനിക്കുകയോ ചെയ്യാത്തതിൽ പ്രതിഷേധം ശക്തമായിരുന്നു. മണ്ഡലത്തിൽ മന്ത്രിമാർ പങ്കെടുക്കുന്ന ഉദ്ഘാടനങ്ങൾ പോലും ഘടക കക്ഷികൾ അറിഞ്ഞിരുന്നത് നോട്ടീസും ഫ്ലക്സ് ബോർഡുകളും പ്രത്യക്ഷപ്പെടുമ്പോൾ മാത്രം ആയിരുന്നു. മുൻസിപ്പൽ ഭരണസമിതിയിലും ഘടക കക്ഷികൾക്ക് പ്രാതിനിത്യം നൽകാതെ ചില സിപിഎം നേതാക്കളുടെ വല്യേട്ടൻ കളിയാണ് നടമാടിയതെന്നും ആരോപണമുയരുന്നുണ്ട്.
പല കൗൺസിൽ യോഗങ്ങളിലും ബജറ്റ് സമ്മേളനത്തിലും പരസ്യമായി പ്രതിഷേധം അറിയിച്ച് ഘടക കക്ഷികൾ വിട്ടു നിന്നിട്ടുണ്ട്.മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ മാതിരപ്പിള്ളി വാർഡിൽ വിജയിച്ച കോൺഗ്രസ് അംഗത്തെ സിപിഐ നേതാവ് മാലയിട്ട് സ്വികരിച്ചതും വിവാദമായിരുന്നു.നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന നവകേരള മാർച്ചിൻ്റെ പ്രചരണാർത്ഥം അന്നത്തെ എംഎൽഎ നയിച്ച പ്രചരണയാത്രയിൽ നിന്ന് മാണി വിഭാഗവും സിപിഐയും പലയിടങ്ങളിലും വിട്ടുനിന്നതും അന്ന് വിവാദമായിരുന്നു. നവകേരള മാർച്ചിൻ്റെ സ്വീകരണ സമ്മേളനത്തിലും ഭിന്നത രൂക്ഷമായിരുന്നു. കഴിഞ്ഞ 10 വർഷക്കാലം എംഎൽഎ ആയിരുന്ന സിപിഎം അംഗം നഗരത്തിൽ മൂവാറ്റുപുഴ റോഡിലുള്ള സിപിഐ ഓഫീസിൽ സൗഹ്യത സന്ദർശനത്തിന് പോലും എത്തിയിട്ടില്ലെന്നും സിപിഐ നേതാക്കൾക്കിടയിൽ ആക്ഷേപം നിലനിൽക്കുന്നുണ്ട്. കോതമംഗലത്ത് മുന്നണി മര്യാത പാലിക്കാൻ സിപിഎം തയ്യാറാകുന്നില്ലെന്നതാണ് ഘടക കക്ഷി നേതാക്കൾ ഉന്നയിക്കുന്ന പ്രധാന പ്രശ്‌നം. എൽഡിഎഫ് നേതൃത്വം ഇടപെട്ട് പ്രശ്‌നം പരിഹരിക്കാതെ തുടരാൻ വിട്ടാൽ കോതമംഗലത്ത് മുന്നണി ശിഥിലീമാകാൻ കാരണമായേക്കാം. നെല്ലിക്കുഴിയിലും ഇന്നലെ സമരത്തിൽ നിന്ന് സിപിഐ വിട്ടുനിന്നു.


















































