കോതമംഗലം: യു ഡി എഫ് സർക്കാർ അധികാരത്തിലെത്തി മൂന്നുമാസം ആകുമ്പോഴേക്കും ഗ്രാമ – നഗരങ്ങളിൽ ജനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവർത്തിക്കേണ്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസന- ക്ഷേമപ്രവർത്തനങ്ങൾ ആകെ തകിടം മറിഞ്ഞിരിക്കുക യാണെന്ന് മുൻ എം എൽ എ ആന്റണി ജോൺ. എൽ ഡി എഫ് കോതമംഗലം മുനിസിപ്പൽ ഓഫീസിലേയ്ക്ക് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൽ ഡി എഫ് സർക്കാർ 2026 -27 ബഡ്ജറ്റിൽ തദ്ദേശസ്ഥാപനങ്ങൾക്ക് പദ്ധതി തുകയായി 10189 കോടി രൂപയാണ് വകയിരുത്തിയത്. യു ഡി എഫ് സർക്കാർ അവതരിപ്പിച്ച പുതിയ ബഡ്ജറ്റിൽ 8655 കോടിയായി വെട്ടികുറച്ചു.1534 കോടിയുടെ കുറവാണ് ഉണ്ടായത്. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തയ്യാറാക്കിയ ഒരു ലക്ഷത്തി എൺപതിനായിരത്തോളം പദ്ധതികളുടെ നിർവഹണമാണ് ഇപ്പോൾ മുടങ്ങിയിട്ടുള്ളത്.
സാധാരണ ജനങ്ങൾക്ക് ഏറെ ആശ്വാസം പകരുന്ന ക്ഷേമ പ്രവർത്തനങ്ങളും വലിയ പ്രതിസന്ധിയിലാ യിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പദ്ധതി വെട്ടിക്കുറച്ച വി ഡി സതീശൻ സർക്കാരിന്റെ വികസനവിരുദ്ധ നയങ്ങൾക്കെതിരെയും കോതമംഗലം നഗരസഭ ഭരണ സ്തംഭനത്തിനെതിരെയുമാണ് നഗരസഭ ഓഫീസിന് മുന്നിലേക്ക് എൽഡി എഫ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത് .
പ്രതിഷേധ ധർണ്ണയിൽ കേരള കോൺഗ്രസ് എം സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം റോണി മാത്യു അധ്യക്ഷത വഹിച്ചു. എൽഡിഎഫ് നേതാക്കളായ സി.പി എസ് ബാലൻ, പി.പി മൈതീൻ ഷാ , ജോണി കുര്യയപ്പ്, പോൾ മുണ്ടക്കൽ ഷാജി പീച്ചക്കര ബേബി പൗലോസ്,സുധ പത്മജൻ,കെ.എ നൗഷാദ്,സാജൻ അമ്പാട്ട്തുടങ്ങിയവർ പ്രസംഗിച്ചു .


















































