കോതമംഗലം: റേഡിയോ ഘടിപ്പിച്ച മോഴയാന കോട്ടപ്പാറ വനത്തിലെ വേട്ടാംപാറ മേഖലയില്‍ തുടരുന്നു. വ്യാഴാഴ്ച വൈകിട്ട് മുതല്‍ റേഡിയോ കോളറിൽ നിന്നും സിഗ്നല്‍ കണ്‍ട്രോള്‍ റൂമിലേക്ക് ലഭിക്കുന്നുണ്ട്. കാട്ടിലേക്കു വിട്ട മോഴയാന ഇന്ന്ജനവാസ മേഖലയിലേക്കെത്തിയില്ല. റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നലുകള്‍ വഴി ആനയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിരന്തരം നിരീക്ഷിക്കുന്നുണ്ട്.
ജനവാസമേഖലയില്‍ നിന്നു ദൂരെ കോട്ടപ്പാറ പ്ലാന്റേഷനില്‍ തന്നെ ആന തുടരുകയാണെന്നും ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്നും വനപാലകര്‍ പറഞ്ഞു. ആന സഞ്ചരിച്ച വഴിയും ചെലവഴിച്ച സ്ഥലവും എല്ലാം ട്രാക്ക് റെക്കോഡിലുണ്ട്.
ആന മയങ്ങിയ ശേഷം നടത്തിയ പരിശോധനയില്‍ ഇടതുവശത്തെ മുന്‍നിര പല്ലിന്റെ ഭാഗത്തു കണ്ടെത്തിയ പരിക്ക് സ്‌ഫോടകവസ്തു കടിച്ചതുമൂലം ഉണ്ടായതാകാമെന്ന പ്രാഥമിക നിഗമനത്തിലാണ് അധികൃതര്‍. വായില്‍ പരുക്ക് സംബന്ധിച്ച് നിലവില്‍ കേസൊന്നും എടുത്തിട്ടില്ല. പരിക്ക് ഭേദമാകാന്‍ ഒരു മാസമെങ്കിലും വേണ്ടിവരുമെന്നാണു ഡോക്ടര്‍മാരുടെ നിഗമനം.























































