കോതമംഗലം: കുട്ടമ്പുഴയിൽ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് കുട്ടി ഉള്‍പ്പെടെ നാല് പേര്‍ക്ക് സാരമായ പരിക്ക്. കുട്ടിയുടെ നില ഗുരുതരം. കുട്ടമ്പുഴ സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. കൂവപ്പാറ മലയംകണ്ടത്തില്‍ അജയന്‍ (47), മകന്‍ ആദിദേവ് ആദിത്യന്‍ (9), കൂവപ്പാറ കോച്ചേരിവീട്ടില്‍ ജോസഫ് ജോണ്‍ (ടോജോ-58), പൂയംകുട്ടി മാഞ്ഞൂരാന്‍വീട്ടില്‍ ജോബി (45) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കുട്ടമ്പുഴ പൂയംകുട്ടി റോഡില്‍ കൂവപ്പാറ കീഴിലിപ്പടി പീച്ചക്കര വളവില്‍ ഞായറാഴ്ച വൈകിട്ട് 3.45നാണ് അപകടം. പൂയംകുട്ടിയിൽ പോയി മടങ്ങുകയായിരുന്നു.
ബസ് ഡ്രൈവറായ അജയന്റേതാണ് കാര്‍. അജയനാണ് വാഹനം ഓടിച്ചിരുന്നത്. കൊടുംവളവ് വീശിയെടുക്കുമ്പോള്‍ നിയന്ത്രണംവിട്ട് കാര്‍ 15 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ഓടികൂടിയ നാട്ടുകാര്‍ പരിക്കേറ്റവരെ 108 ആംബലന്‍സിലും കാറിലുമായി കോതമംഗലത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആദിദേവിനേയും ജോസഫിനേയും എം.ബി.എം.എം. ആശുപത്രിയിലും അജയനേയും ജോബിയേയും താലൂക്ക് ആശുപത്രിയിലും എത്തിച്ചു. സാരമായ പരിക്കേറ്റ അജയനേയും മകന്‍ ആദിദേവിനേയും ജോബിയേയും ആലുവ രാജഗിരി ആശുപത്രിയിലും ജോസഫിനെ എറണാകുളം ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. തലക്ക് സാരമായി പരിക്കേറ്റ ആദിദേവിനെ തീവ്രപരിചരണ വിഭാഗത്തിലാണ്. വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തില്‍ തുളഞ്ഞുകയറിയ അജയന് ശ്വാസതടസം നേരിടുന്നുണ്ട്. ജോബിയുടെ തലക്കും ജോസഫിന്റെ കൈയ്ക്കുമാണ് പരിക്ക്.
























































