Connect with us

Hi, what are you looking for?

NEWS

ഭൂതത്താൻ കെട്ടിൻ്റെ ഷട്ടറുകൾ തുറന്നു; കോതമംഗലം മേഖലയിൽ വേനൽ മഴ കനത്തു, ജാഗ്രത പാലിക്കാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.

ബിബിൻ പോൾ എബ്രഹാം.

കോതമംഗലം :ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് ഭൂതത്താൻ കെട്ടിൻ്റെ 4 ഷട്ടറുകൾ തുറന്നു. ഒന്നാം നമ്പർ ഷട്ടർ അഞ്ച് സെൻ്റീമീറ്ററും എട്ടും ഒൻപതും നമ്പർ ഷട്ടറുകൾ ഒരു മീറ്ററും 15-ാം നമ്പർ ഷട്ടർ 5 സെ.മീറ്ററുമാണ് തുറന്നത്. ആകെ 2.1 മീറ്ററാണ് ഷട്ടറുകൾ തുറന്നിരിക്കുന്നത്. ഒരു സെക്കൻ്റിൽ 197 ഘനമീറ്റർ വെള്ള മാണ് പുറന്തള്ളുന്നത്. 34.90 മീറ്ററാണ് പരമാവധി സംഭരണ ശേഷി. നിലവിൽ 34.10 മീറ്ററാണ് ജലനിരപ്പ്. മഴ കൂടുതൽ ശക്തമായാൽ കൂടുതൽ ഷട്ടറുകൾ തുറക്കും. പെരിയാറിൻ്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.

കേരളത്തിൽ ഇടിമിന്നലും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും ബന്ധപ്പെട്ടവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു. വരും ദിവസങ്ങളിൽ 64.5 മുതൽ 115 മില്ലിമീറ്റർ മഴ ലഭിക്കാൻ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 മണി വരെയാണ് മിന്നൽ ഉണ്ടാകുന്നത് ഈ സമയത്ത് അതീവ ജാഗ്രത പുലർത്തണം.

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 30 – 40 കി.മി. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദ്ദേശങ്ങൾ കളക്ടർ അറിയിച്ചു.

ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടുള്ളതല്ല. മരച്ചുവട്ടിൽ വാഹനങ്ങളും പാർക്ക് ചെയ്യരുത്. വീടിൻറെ ടെറസിലും നിൽക്കുന്നത് ഒഴിവാക്കുക.

ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലെക്ട്രിക്ക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവയും കടപുഴകി വീഴാൻ സാധ്യതയുള്ളതിനാൽ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയിൽ ബലപ്പെടുത്തുകയോ അഴിച്ചു വെക്കുകയോ ചെയ്യുക. മഴയും കാറ്റുമുള്ളപ്പോൾ ഇതിൻറെ ചുവട്ടിലും സമീപത്തും നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ല.

ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ അധികൃതരുമായി (1077 എന്ന നംബറില്‍) മുൻകൂട്ടി തന്നെ ബന്ധപ്പെടുകയും മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളിൽ അവർ ആവശ്യപ്പെടുന്ന മുറക്ക് സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറിത്താമസിക്കേണ്ടതുമാണ്.
തദ്ദേശ സ്ഥാപന തല ദുരന്ത ലഘൂകരണ പദ്ധതി പ്രകാരം കണ്ടെത്തിയിട്ടുള്ള ഇത്തരം ആളുകളെ കോവിഡ് 19 പ്രോട്ടോക്കോൾ അനുസരിച്ച് കൊണ്ട് റിലീഫ് ക്യാമ്പുകളിലേക്ക് ആവശ്യമുള്ള ഘട്ടങ്ങളിൽ മാറ്റാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മുൻകൈ എടുക്കേണ്ടതാണ്.

കാറ്റ് വീശി തുടങ്ങുമ്പോൾ തന്നെ വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടേണ്ടതാണ്. ജനലുകളുടെയും വാതിലുകളുടെയും സമീപത്ത് നിൽക്കാതിരിക്കുക.

ചുമരിലോ മറ്റോ ചാരി വെച്ചിട്ടുള്ള കോണി പോലെയുള്ള കാറ്റിൽ വീണുപോകാൻ സാധ്യതയുള്ള ഉപകരണങ്ങളും മറ്റ് വസ്തുക്കളും കയറുപയോഗിച്ച് കെട്ടി വെക്കേണ്ടതാണ്.

കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ ഏതെങ്കിലും അപകടം ശ്രദ്ധയിൽ പെട്ടാൽ ഉടനെ തന്നെ കെഎസ്ഇബിയുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കുക. തകരാര്‍ പരിഹരിക്കുന്ന പ്രവർത്തികൾ കാറ്റ് തുടരുന്ന ഘട്ടത്തിൽ ഒഴിവാക്കുകയും കാറ്റും മഴയും അവസാനിച്ച ശേഷം മാത്രം നടത്തുകയും ചെയ്യുക. കെ എസ് ഇ ബി ജീവനക്കാരുമായി പൊതുജനങ്ങൾ ക്ഷമയോടെ സഹകരിക്കുക. പൊതുജനങ്ങൾ നേരിട്ടിറങ്ങി ഇത്തരം റിപ്പയർ വർക്കുകൾ ചെയ്യാതിരിക്കുക.

പത്രം-പാൽ വിതരണക്കാർ പോലെയുള്ള അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം. വഴികളിലെ വെള്ളക്കെട്ടുകളിലും മറ്റും വൈദ്യുതി ലൈൻ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കാൻ ശ്രമിക്കണം. എന്തെങ്കിലും അപകടം സംശയിക്കുന്നപക്ഷം കൺട്രോൾ റൂമിൽ അറിയിച്ച് അപകടം ഇല്ലെന്ന് ഉറപ്പ് വരുത്തി മാത്രം മുന്നോട്ട് പോകണം.

കൃഷിയിടങ്ങളിൽ കൂടി കടന്ന് പോകുന്ന വൈദ്യുത ലൈനുകളും സുരക്ഷിതമാണെന്ന് പാടത്ത് ഇറങ്ങുന്നതിന് മുന്നേ ഉറപ്പ് വരുത്തുക.

നിർമ്മാണ ജോലികളിൽ ഏർപ്പെടുന്നവർ കാറ്റും മഴയും ശക്തമാകുമ്പോൾ ജോലി നിർത്തി വെച്ച് സുരക്ഷിതമായ ഇടത്തേക്ക് മാറി നിൽക്കണം.

വീട്ട് വളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടകരമായ അവസ്ഥയിലുള്ള മരങ്ങൾ പൊതു ഇടങ്ങിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിയെ അറിയിക്കുക.

ശക്തമായ ഇടിമിന്നൽ വളരെ അപകടകാരിയാണ്. ഇടിമിന്നലുള്ള സമയത്ത് സുരക്ഷിതമായി കെട്ടിടത്തിനകത്ത് തന്നെ ഇരിക്കാൻ ശ്രദ്ധിക്കണം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള ഇടിമിന്നൽ സുരക്ഷാ മുൻകരുതൽ നിർദേശങ്ങൾ കർശനമായി പാലിക്കണം.
https://sdma.kerala.gov.in/lightning-warning എന്ന ലിങ്കിൽ ഇവ ലഭ്യമാണ്.

ഇടിമിന്നൽ സാധ്യത മനസ്സിലാക്കാൻ കേന്ദ്ര കാലാവസ്ഥ വകുപ്പ് തയ്യാറാക്കിയിട്ടുള്ള ‘ദാമിനി’ മൊബൈൽ ആപ്പ്ലിക്കേഷൻ ഉപയോഗിക്കാവുന്നതാണ്. https://play.google.com/store/apps/details?id=com.lightening.live.damini&hl=en_IN എന്ന ലിങ്കിൽ നിന്ന് Damini app ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

പ്രവചനാതീത സ്വഭാവമുള്ള വേനൽമഴ കാറ്റിന്റെയും ഇടിമിന്നലിന്റെയും അകമ്പടിയോടെ ഉച്ച കഴിഞ്ഞ സമയത്തായിരിക്കും ആരംഭിക്കുക. പകൽ സമയത്തെ തെളിഞ്ഞ ആകാശം കണ്ട് ജാഗ്രത കുറയ്ക്കാൻ പാടുള്ളതല്ല. അടുത്ത 3 മണിക്കൂറിൽ മഴയും ഇടിമിന്നലും ഉണ്ടാകാനിടയുള്ള ജില്ലകളുടെ പ്രവചനം (NOWCAST) കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ https://www.imdtvm.gov.in/ എന്ന വെബ്‌സൈറ്റിൽ കൃത്യമായ ഇടവേളകളിൽ അപ്‌ഡേറ്റ് ചെയ്യുന്നത് ശ്രദ്ധിക്കുക. ദുരന്ത നിവാരണ അതോറിറ്റിയുടെ മാർഗ്ഗ നിർദേശങ്ങൾ കർശനമായി പിന്തുടരുക.

You May Also Like

NEWS

കോതമംഗലം : ഭൂതത്താൻകെട്ടിൽ പെരിയാറിൽ മൃതദേഹം കണ്ടെത്തി.കുട്ടിക്കൽ ഭാഗത്ത് മീൻ പിടിക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്. തുടർന്ന് പോലിസിനെ വിവരം അറിയിച്ചു. പുരുഷന്റേതാണ് മൃതദേഹം പോലിസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്.  

CHUTTUVATTOM

കോതമംഗലം : ഭൂതത്താൻകെട്ട് ജലസംഭരണിയിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു; ഇന്ന് ഡാമിൻ്റെ രണ്ട് ഷട്ടറുകൾ കൂടി അടച്ചു. മഴ മുന്നൊരുക്കത്തിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസം 6 ഷട്ടറുകൾ ഉയർത്തിയിരുന്നു. പിന്നീടത് നാലായി കുറച്ചിരുന്നു. പ്രതീക്ഷിച്ച...

NEWS

കോതമംഗലം : മഴക്കാലത്തിൻ്റെ മുന്നൊരുക്കമായി ഭൂതത്താൻകെട്ട് ബാരിയേജിന്റെ ഷട്ടറുകൾ ഘട്ടം ഘട്ടമായി തുറക്കൽ ആരംഭിച്ചു. ശക്തമായ മഴമുന്നിൽക്കണ്ടാണ് പെരിയാർവാലി അധികൃതർ ഡാമിൽ വെള്ളം ക്രമീകരിക്കുന്നത്. 34.30 മീറ്റർ ജലനിരപ്പ് ഉയർന്നപ്പോഴാണ് 50 cm...

NEWS

കോതമംഗലം : ഭൂതത്താന്‍കെട്ടില്‍, ദേശീയ ടൂറിസം സെമിനാറും ബൊട്ടാണികോ-പെറ്റ്സ് വേള്‍ഡിന്‍റെ ഉദ്ഘാടനവും ഭൂതത്താന്‍കെട്ട്, കാര്‍മല്‍ ടൂറിസം വില്ലേജില്‍ പൊതുജനങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ള ബൊട്ടാണികോ-പെറ്റ്സ് വേള്‍ഡിന്‍റെ ഉദ്ഘാടനം ബഹു.ജലവിഭവ വകുപ്പുമന്ത്രി ശ്രീ.റോഷി അഗസ്റ്റന്‍ നിര്‍വ്വഹിച്ചു. ഉദ്ഘാടനപ്രസംഗത്തില്‍ ഭൂതത്താന്‍കെട്ടും...