കോതമംഗലം: തട്ടേക്കാട് പക്ഷി സങ്കേതത്തിന് സമീപം രൂപപ്പെട്ട വിശാലമായ പുൽത്തകിടി സഞ്ചാരികളുടെ പ്രിയ കേന്ദ്രമായി മാറി. “മിനി സ്വിറ്റ്സർലണ്ട്” എന്ന പേരിലറിയപ്പെടുന്ന ഈ പ്രദേശം സമൂഹമാധ്യമങ്ങളിലും വൻ ജനശ്രദ്ധയാണ് നേടിയിരിക്കുന്നത്ഭൂതത്താൻകെട്ട് ഡാമിന്റെ റിസർവോയറിന്റെ ഭാഗമായ ഈ പ്രദേശം, ഡാമിന്റെ ഷട്ടറുകൾ തുറന്നതോടെയാണ് മനോഹരമായ പുൽമേടായി മാറിയത്.
വിശാലമായി പരന്നുകിടക്കുന്ന പച്ചപ്പും അതിലൂടെ ഒഴുകുന്ന ചെറിയ അരുവികളും, കുറച്ചു മാറി തെളിഞ്ഞുകാണുന്ന ഇടമലയാർ പുഴയും കോടമഞ്ഞ് പുതച്ച മലനിരകളും ചേർന്ന് ഇവിടം അപൂർവമായ പ്രകൃതി ഭംഗിയാണ് സമ്മാനിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ചിത്രങ്ങളും വീഡിയോകളും വ്യാപകമായി പ്രചരിച്ചതോടെ എല്ലാ അവധി ദിവസങ്ങളിലും നൂറുകണക്കിന് ആളുകളാണ് ഈ കാഴ്ചകൾ ആസ്വദിക്കാൻ ഇവിടെ എത്തുന്നത്. പ്രകൃതിയെ അടുത്തറിയാനും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനുമുള്ള മികച്ച കേന്ദ്രമായി ഈ പ്രദേശം മാറിക്കഴിഞ്ഞു.
എക്കോ ടൂറിസത്തിന് സാധ്യതയുള്ള പ്രദേശമാണിതെന്നും, സന്ദർശകർ മാലിന്യം വലിച്ചെറിയാതെയും പരിസ്ഥിതിക്ക് ദോഷം വരുത്താതെയും ഈ പ്രകൃതി സൗന്ദര്യം സംരക്ഷിക്കണമെന്നുമാണ് നാട്ടുകാരുടെ അഭ്യർഥന.
കോതമംഗലത്തു നിന്ന് ഏകദേശം 15 കിലോമീറ്റർ സഞ്ചരിച്ചാൽ തട്ടേക്കാട് പക്ഷി സങ്കേതത്തിന് സമീപത്തെ ഈ പുൽമേടിലെത്താം. പ്രകൃതി സ്നേഹികളുടെയും ഫോട്ടോഗ്രാഫി പ്രേമികളുടെയും പ്രധാന ആകർഷണമായി മാറിയ ഇവിടെ “മിനി സ്വിറ്റ്സർലണ്ട്” എന്ന വിശേഷണം അന്വർഥമാക്കുന്ന പ്രകൃതിദത്ത കാഴ്ചകൾ കാണാൻ സഞ്ചാരികളുടെ ഒഴുക്ക് തുടരുകയാണ്.



















































