കോതമംഗലം: വീണ്ടും കേരളാ ഫയർ ഫോഴ്സ് താരമായി. കാലുകൾ തളർന്നിട്ടും കൈക്കരുത്തിൽ മീൻ പിടിച്ച് ഉപജീവനം നടത്തുന്ന കീരംപാറ സ്വദേശി തോമസിൻ്റെ വെള്ളത്തിനടിയിൽ കുടുങ്ങിപ്പോയ വല കോതമംഗലം ഫയർഫോഴ്സ് വീണ്ടെടുത്ത് നൽകി.
ഒരു മനുഷ്യ സ്പർശമുള്ള വാർത്തയാണ് ഇനി പറയാൻ പോകുന്നത്. കീരംപാറ സ്വദേശിയായ തോമസ് തൻ്റെ മുച്ചക്ര വാഹനത്തിൽ തട്ടേക്കാട് പെരിയാറിൻ്റെ തീരത്ത് എത്തി നിരങ്ങി നീങ്ങി വഞ്ചിയുമായി മീൻ പിടിക്കാൻ പോകുന്നത് സമീപകാലത്ത് വൈറലായ കാഴ്ചയായിരുന്നു. എന്നാൽ ഒരാഴ്ച മുമ്പ് മീൻപിടിക്കുന്നതിനിടയിൽ വെള്ളത്തിനടിയിൽ വല കുടുങ്ങിപ്പോയതോടെ തോമസിന് ഉപജീവനം വഴിമുട്ടിപ്പോവുകയായിരുന്നു.
സ്വന്തം ഉപജീവനമാർഗം തന്നെ നഷ്ടമാകുമെന്ന ആശങ്കയിൽ തോമസ്, ഒടുവിൽ കോതമംഗലം ഫയർഫോഴ്‌സിന്റെ സഹായം തേടി.അപ്പോൾ തന്നെ സ്റ്റേഷൻ ഓഫീസർ അജ്മൽ ഷായുടെ നേതൃത്വത്തിൽ സ്കൂബാ ടീമുമായി തട്ടേക്കാട് എത്തുകയായിരുന്നു.
തട്ടേക്കാട് പാലത്തിന് സമീപത്തു നിന്ന് ഏകദേശം ഒരു കിലോമീറ്റർ ദൂരെ 20 അടി താഴ്ചയിൽ വെള്ളത്തിനടിയിൽ മരക്കൊമ്പിൽ കുരുങ്ങിക്കിടന്ന വല സ്കൂബ ഉപയോഗിച്ച് സേനാംഗങ്ങൾ എടുത്തു നൽകുകയായിരുന്നു. ഒരു മണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് വല വീണ്ടെടുക്കാനായത്.
ജീവിതത്തിന്റെ കരുത്തായി മാറിയ ആ വല തിരികെ കിട്ടിയപ്പോൾ, തോമസിന്റെ മുഖത്ത് വീണ്ടും പ്രതീക്ഷയുടെ പ്രകാശം പരക്കുന്നുണ്ടായിരുന്നു.
സ്റ്റേഷൻ ഓഫീസർ അജ്മൽ ഷാ സേനാംഗങ്ങളായ സിദ്ധിഖ്, സൽമാൻ, അജിനാസ് എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. വെള്ളത്തിനടിയിൽ കുടുങ്ങിപ്പോയ തൻ്റെ ഉപജീവനമാർഗമയ വല ഫയർഫോഴ്സ് ടീം എടുത്ത് തന്നത് തനിക്ക് വലിയ സഹായമാണ്, ഫയർഫോഴ്‌സിനോട് നന്ദിയുണ്ട് എന്ന് തോമസ്.
മനുഷ്യസ്നേഹത്തിന്റെ മറ്റൊരു ഉദാഹരണം കൂടിയായി ഈ സംഭവത്തെ കാണാം. ജീവിത പോരാട്ടത്തിൽ ഒറ്റപ്പെട്ടവർക്കൊപ്പം നിന്നുകൊണ്ട്, പ്രതീക്ഷയുടെ കൈത്താങ്ങായി മാറുകയാണ് നമ്മുടെ രക്ഷാപ്രവർത്തകർ എന്നത് സമൂഹത്തിന് ആശ്വാസകരമാണ്.























































