കോതമംഗലം: പെരിയാർവാലിയുടെ ഭൂമി കയ്യേറി റിസോർട്ട് ഉടമകൾ കനാൽ നിർമ്മാണം നടത്തിയതായി പരാതി.നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാനും മണ്ണെടുത്ത ഭാഗം നികത്താനും പെരിയാർവാലി അധികൃതർ നോട്ടീസ് നൽകി.കീരമ്പാറ പഞ്ചായത്തിലെ പുന്നേക്കാടിന് സമീപം പെരിയാറിന് ചേർന്ന് പെരിയാര്‍ വാലി ജലസേചന പദ്ധതിയുടെ ഉടമസ്ഥതയിലുള്ള ഒരേക്കറോളം സ്ഥലത്താണ് കയ്യേറ്റം നടത്തിയിരിക്കുന്നത്.
അവധിയുടെ മറവില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മാണം പ്രവര്‍ത്തനം നടത്തിയതിന് പിന്നില്‍ സമീപത്തെ റിസോര്‍ട്ട് ഉടമകളാണെന്ന് പ്രദേശവാസികൾ ആക്ഷേപം ഉന്നിയിച്ചു. മുന്‍കാലങ്ങളില്‍ രണ്ട് പൂ നെല്‍കൃഷിക്ക് പെരിയാര്‍ വാലി ലേലം ചെയ്ത് നല്‍കിയിരുന്ന സ്ഥലമാണ്. ആനശല്യം കാരണമാണ് നാട്ടുകാര്‍ നെല്‍കൃഷി ഉപേക്ഷിച്ചത്. സ്ഥലം രണ്ടായി പകുത്തതോടെ ഇവിടെ കൃഷിയോഗ്യമല്ലാതായെന്നും നാട്ടുകാര്‍ പറഞ്ഞു. മണ്ണുമാന്തിയെന്ത്രം ഉപയോഗിച്ചാണ് കനാൽ താഴ്ത്തിയത്.
കൂരികുളത്തിന് സമീപം കൈതകണ്ടം ഭാഗത്താണ് സര്‍ക്കാര്‍ ഭൂമി അനധിക്യമായി കയ്യേറിയിരിക്കുന്നത്. പെരിയാറിന്റെ വൃഷ്ടിപ്രദേശമാണിവിടം. അഞ്ച് ഏക്കറോളം വരുന്ന ചതുപ്പുനിലത്തില്‍ ഒരേക്കറോളം വരുന്ന സ്ഥലത്താണ് കയ്യേറ്റം നടത്തിയിരിക്കുന്നത്. ഉദേശം 200 മീറ്റര്‍ നീളത്തില്‍ 15 അടി വീതിയില്‍ 7 അടി താഴ്ചയില്‍ മണ്ണ് നീക്കം ചെയ്തു. ഇഞ്ചത്തൊട്ടി തൂക്കുപാലം ഭാഗത്തും പെരിയാര്‍ വാലി പൊന്നുംവിലക്കെടുത്ത ഭൂമിയില്‍ ചെറുതും വലുതുമായ കയ്യേറ്റങ്ങള്‍ പലപ്പോഴായി നടന്നിട്ടും അധികൃതര്‍ നടപടിയെടുത്തില്ലെന്ന് ആക്ഷേപം നിലനിൽക്കെയാണ് പുതിയ കയ്യേറ്റം.വിവരം പുറത്ത് വന്നതോടെയാണ് പെരിയാർവാലി അധികൃതർ റിസോര്‍ട്ട് ഉടമകൾക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. കുടിവെള്ള ലഭ്യത ഉറപ്പു വരുത്തുന്നതിന് ചാലുകീറുക മാത്രമാണ് ചെയ്തതെന്നാണ് ഉടമകളുടെ വിശദീകരണം.






















































