കോതമംഗലം:കോട്ടപ്പടി വടക്കുംഭാഗത്ത് കാട്ടാനക്കൂട്ടം വീടിന് തൊട്ടടുത് എത്തിയത് വീട്ടുകാരെ ഭീതിയിലാഴ്ത്തി.
ബുധനാഴ്ച രാത്രി പന്ത്രണ്ടോടെയാണ് കോട്ടപ്പടി വടക്കുംഭാഗം വീപ്പനാട്ട് വർഗീസിന്റെ വീടിന് ചേർന്ന് തൊട്ടടുത്ത് ആനക്കൂട്ടം എത്തിയത്. പുരയിടത്തിലെ കമുക്, കൊക്കോ, വാഴ തുടങ്ങിയ കൃഷികൾ നശിപ്പിച്ചു. പ്ലാവിൽ നിന്നു ചക്കയും പറിച്ചുതിന്നു. ആനകളെത്തിയത് അറിഞ്ഞെങ്കിലും വർഗീസും കുടുംബാംഗങ്ങളും പുറത്തിറങ്ങിയില്ല. മുൻപ് ഒരിക്കൽ രാത്രി ശബ്ദം കേട്ടു പുറത്തിറങ്ങിയ വർഗീസ് ആനയുടെ ആക്രമണത്തിൽ നിന്നു തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. ഓടി വീടിനകത്തു കയറി വാതിലടയ്ക്കുകയായിരുന്നു. അന്ന് ആനക്കലിക്ക് പോർച്ചിലെ കാർ കുത്തിനശിപ്പിച്ചു. പ്രദേശത്തു കാട്ടാനശല്യം രൂക്ഷമാകുകയാണ്. പറമ്പുകളിലെ കയ്യാലകളെല്ലാം നശിപ്പിച്ച് ആനക്കൂട്ടം വഴിയാക്കിയിരിക്കുകയാണ്.




















































