കോതമംഗലം: കോതമംഗലം, ഊന്നുകൽ പോലീസിനെ വെല്ലുവിളിച്ചും ഭീഷണിമുഴക്കിയും കുപ്രസിദ്ധ ക്രമിനല്‍ അര്‍ജുന്‍ ആയങ്കിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്. മാസങ്ങൾക്ക് മുമ്പ് പുന്നേക്കാട് റിസോര്‍ട്ടില്‍ സുഹൃത്തുക്കളുമായി ഒത്തുചേരുന്നതിനിടെ ക്രമിനല്‍ ഗൂഢാലോചനക്കുള്ള ശ്രമം എന്ന പേരില്‍ കോതമംഗലം പോലിസ് അറസ്റ്റ് ചെയ്ത് റിമാന്‍റ് ചെയ്തതുമായി ബന്ധപ്പെട്ടാണ് കുപ്രസിദ്ധ ക്രമിനല്‍ കണ്ണൂര്‍ സ്വദേശിയായ അര്‍ജുന്‍ ആയങ്കിയും പോലിസും തമ്മില്‍ ഏറ്റുമുട്ടല്‍ തുടങ്ങിയത്.
ഇതിന്‍റെ തുടര്‍ച്ചയാണ് ഇപ്പോഴുണ്ടായിട്ടുള്ള വെല്ലുവിളിയും ആവര്‍ത്തിച്ചുള്ള ഭീക്ഷണിയും.ഗൂഢാലോചന കേസില്‍ ഒരു മാസത്തിലധികം റിമാന്‍റില്‍ കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ കോതമംഗലം പോലിസ് ഇന്‍സ്പെക്ടര്‍ പ്രശാന്ത് കുമാറിനെതിരെ സോഷ്യല്‍ മീഡിയയിലുടെ ഭീഷണി മുഴക്കിയിരുന്നു. തന്നെ കള്ളക്കേസില്‍ കുടുക്കിയതില്‍ പെന്‍ഷന്‍വാങ്ങി ശിഷ്ടകാലം സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി.
ഇതിന്‍റെ പേരില്‍ അര്‍ജുന്‍ ആയങ്കക്കിതെരെ ജാമ്യമില്ലാ വകുപ്പുപ്രകാരം പോലിസ് കേസ്സെടുക്കുകയും ഊന്നുകല്‍ പോലിസ് ഇന്‍സ്പെക്ടര്‍ ആദര്‍ശിന് അന്വേക്ഷണ ചുമതല നല്‍കുകയും ചെയ്തു. ഈ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടികൊണ്ടുള്ള അര്‍ജുന്‍ ആയങ്കിയുടെ അപേഷ കഴിഞ്ഞദിവസം ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതി വീണ്ടും പോലിസിനെതിരെ തിരിഞ്ഞത്.
ഊന്നുകല്‍ പോലിസ് ഇന്‍സ്പെക്ടറെ വെല്ലുവിളിക്കുന്നതാണ് അര്‍ജുന്‍ സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് ചെയ്തിട്ടുള്ള വോയ്സ് റിക്കോര്‍ഡിലെ ആദ്യ ഭാഗം. സ്റ്റേഷനില്‍ ഹാജരാകാനുള്ള തീരുമാനം മാറ്റിയെന്നും തന്നെ പിടിക്കാന്‍ കഴിയുമെങ്കില്‍ പിടിക്ക് എന്നുമാണ് അര്‍ജുന്‍റെ വെല്ലുവിളി. മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുകയാണെന്നും അര്‍ജുന്‍ സൂചിപ്പിക്കുന്നുണ്ട്.
കോതമംഗലം പോലിസ് ഇന്‍സ്പെക്ടര്‍ക്കെതിരായ ഭീക്ഷണി അര്‍ജൂന്‍ ആവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. കൊടുക്കാനുള്ള സമയമാകുമ്പോള്‍ കൊടുക്കും എന്നാണ് പരാമര്‍ശം. ഒളിവിലിരുന്ന് വെല്ലുവിളിയും ഭീക്ഷണിയും തുടരുന്ന സാഹചര്യത്തില്‍ ഏതുവിധേനയും അര്‍ജുനെ കസ്റ്റഡിയിലെടുക്കാനാണ് പോലിസിന്‍റെ നീക്കം. ഇതിനായി പ്രത്യേക സംഘത്തെ തന്നെ പോലിസ് നിയോഗിച്ചതായാണ് അറിയുന്നത്.
സംസ്ഥാനത്തിന് പുറത്തേക്കും അര്‍ജുനായുള്ള അന്വേക്ഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അതേസമയം പുതിയ ഓഡിയോയുടെ അടിസ്ഥാനത്തില്‍ അര്‍ജുനെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്യാനും പോലിസ് തീരുമാനിച്ചിരിക്കുകയാണ്.
കോതമംഗലം പോലിസ് ഇന്‍സ്പെക്ടറെ ഭീണക്ഷിപ്പെടുത്തിയതിന് പിന്നാലെ അര്‍ജുന് ആദ്യകേസില്‍ നല്‍കിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലിസ് കോതമംഗലം മജിസ്ട്രേറ്റ് കോടതിയില്‍ അപേഷ നല്‍കിയിരുന്നു. ഈ അപേഷ പതിനൊന്നിന് കോടതി വീണ്ടും പരിഗണിക്കും. ജാമ്യം റദ്ദാക്കിയാല്‍ അര്‍ജുനെ പൂട്ടാന്‍ കൂടുതല്‍ എളുപ്പമാകുമെന്നാണ് പോലിസ് പ്രതീക്ഷ.



















































