മൂവാറ്റുപുഴ: വയോധികയുടെ സ്വർണ്ണമാല കവർന്നെടുക്കാൻ ശ്രമിച്ച തമിഴ്‌നാട് മധുര സ്വദേശിനി സെൽവി (46) യെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ഡോക്ടറെ കാണുവാൻ നിന്ന മുളവൂർ സ്വദേശിയായ വയോധികയുടെ മൂന്നര പവൻ തൂക്കം വരുന്ന സ്വർണ്ണ മാല പൊട്ടിച്ചെടുക്കാനാണ് പ്രതി ശ്രമിച്ചത്.
മാല പൊട്ടിക്കാൻ ശ്രമിച്ചതോടെ വയോധിക ബഹളം വെച്ചതിനെ തുടർന്ന് അവിടെ കൂടിയവർ ചേർന്ന് തടഞ്ഞ് നിർത്തി പോലിസിനെ വിവരം അറിയിക്കുകയായിരുന്നു. സംസ്ഥാനത്തിനകത്തും പുറത്തും സമാന രീതിയിൽ പ്രതിക്ക് നിരവധി കേസുകളുണ്ട്.
മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ അനിൽ ജോർജ്ജിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്ഐമാരായ സി.ആർ രഞ്ജുമോൾ, കെ. എസ് ജയൻ, ജി അനൂപ്, പി.സി ജയകുമാർ, സീനിയൽ സിവിൽ പോലീസ് ഓഫീസർമാരായ ഷിജു രാജപ്പൻ, കെ.വി ഗിരീഷ് കുമാർ, പ്രതിഷ, എം.എ മജീഷ എന്നിവരുമുണ്ടായിരുന്നു. പ്രതി സമാനമായ കൂടുതൽ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരുന്നു.പ്രതിയെ കോടതിയിൽ ഹാജരാക്കും.























































