കോതമംഗലം: സംസ്ഥാന ബജറ്റ് കോതമംഗലത്തിന് വൻ വികസന സാധ്യതകൾ തുറക്കുമെന്ന് ഷിബു തെക്കുംപുറം എംഎൽഎ.സംസ്ഥാന ബജറ്റിന് നന്ദി രേഖപ്പെടുത്തിയും ബജറ്റിനെ പൂർണമായി പിന്തുണച്ചും നിയമസഭയിൽ നന്ദിപ്രസംഗം നടത്തുകയായിരുന്നു ഷിബു തെക്കുംപുറം എംഎൽഎ.
കേരളത്തിന്റെ വികസന ചരിത്രത്തിലെ ഏറ്റവും ക്രിയാത്മകവും സർഗാത്മകവുമായ ബജറ്റാണ് ഇതെന്നും, ദീർഘവീക്ഷണത്തോടുകൂടിയ ഭാവി കേരളത്തിന്റെ സമഗ്ര ദർശനരേഖയായാണ് ബജറ്റിനെ കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഒരു പുതുയുഗ കേരളം സൃഷ്ടിക്കുന്നതിനുള്ള വ്യക്തമായ കാഴ്ചപ്പാടുകളും പദ്ധതികളും പരിപാടികളും ഉൾക്കൊള്ളുന്ന വികസന റോഡ് മാപ്പാണ് ബജറ്റെന്ന് വിലയിരുത്തി. കഴിഞ്ഞ പത്ത് വർഷക്കാലമായി വികസന മുരടിപ്പിനും ജനദ്രോഹ നയങ്ങൾക്കും സാക്ഷ്യം വഹിച്ച കേരളത്തെ വീണ്ടെടുക്കുന്നതിനാണ് യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതെന്നും, ബജറ്റിലൂടെ നവകേരള നിർമ്മാണത്തിന് ശക്തമായ അടിത്തറ പാകിയിട്ടുണ്ടെന്നും അഭിപ്രായപ്പെട്ടു.
കേരളത്തെ ഒരു തുറമുഖ അധിഷ്ഠിത സാമ്പത്തിക ശക്തിയാക്കി മാറ്റാൻ ലക്ഷ്യമിടുന്ന മിഷൻ സമുദ്ര പദ്ധതി ദീർഘവീക്ഷണത്തോടെയുള്ള ചരിത്രപരമായ ചുവടുവെപ്പാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തെ രാജ്യാന്തര വിദ്യാഭ്യാസ കേന്ദ്രമാക്കി ഉയർത്താനുള്ള നോളജ് വാലി പദ്ധതിയും ശ്രദ്ധേയമാണെന്ന് ചൂണ്ടിക്കാട്ടി. തൊഴിൽ സൃഷ്ടിയും സാമ്പത്തിക സ്വയംപര്യാപ്തതയും ഉറപ്പാക്കുന്നതിനായി ലോകത്തെ തൊഴിൽ അവസരങ്ങളും തൊഴിലാളി ലഭ്യതയും നിരീക്ഷിക്കുന്ന ഗ്ലോബൽ ജോബ് വാച്ച് ടവർ കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ ഏറെ പ്രസക്തമാണെന്നും പറഞ്ഞു.
എറണാകുളം ജില്ലയ്ക്കും കോതമംഗലത്തിനും പ്രത്യേക പരിഗണന നൽകിയതിന് മുഖ്യമന്ത്രി വി . ഡി . സതീശന് പ്രത്യേകം നന്ദി രേഖപ്പെടുത്തി. ബജറ്റിൽ ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം പദ്ധതിയെ പരാമർശിച്ചതും വികസന കാഴ്ചപ്പാടിന്റെ ഭാഗമാണെന്നും പറഞ്ഞു.ഗ്ലോബൽ കൺവെൻഷൻ സെന്ററും ഫിലിം സിറ്റിയും എറണാകുളം ജില്ലയിലെ വികസനത്തിന് വലിയ ആക്കം നൽകുമെന്നും അഭിപ്രായപ്പെട്ടു. മലയാള സിനിമയ്ക്ക് നഷ്ടമായ ഗ്രാമീണ ജീവിതവും പ്രകൃതി ഭംഗിയും ഇന്നും നിലനിൽക്കുന്ന പ്രദേശമാണ് കോതമംഗലമെന്നും, നിരവധി ഹിറ്റ് ചിത്രങ്ങൾ ഇവിടെ ചിത്രീകരിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.
എറണാകുളത്തിന്റെയും ഇടുക്കിയുടെയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന കോതമംഗലം ഫിലിം സിറ്റിക്ക് ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളിലൊന്നാണെന്നും, റാമോജി ഫിലിം സിറ്റിക്ക് സമാനമായ ഒരു പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുമ്പോൾ കോതമംഗലത്തെയും പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നെല്ലിക്കുഴി പഞ്ചായത്ത് കേരളത്തിലെ പ്രമുഖ ഫർണിച്ചർ നിർമ്മാണ കേന്ദ്രങ്ങളിലൊന്നാണെന്ന് എം എൽഎ സഭയെ ഓർമ്മിപ്പിച്ചു. ഏതാണ്ട് 300-ഓളം സംരംഭങ്ങളും പതിനായിരത്തിലധികം തൊഴിലാളികളും പ്രവർത്തിക്കുന്ന നെല്ലിക്കുഴിയെ എറണാകുളം ജില്ലയിലെ ഫർണിച്ചർ ഹബ്ബിന്റെ ആസ്ഥാനമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.
വിവരസാങ്കേതിക രംഗത്ത് കോതമംഗലത്ത് നിന്നുള്ള നിരവധി യുവാക്കൾ ജോലി ചെയ്യുന്നുണ്ടെന്നും, അതിനാൽ ഇൻഫോപാർക്കിന്റെ ഒരു ഉപകേന്ദ്രം കോതമംഗലത്ത് സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
ടൂറിസം മേഖലയിൽ കോതമംഗലത്തിനുള്ള അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തേണ്ട സമയമാണിതെന്നും പറഞ്ഞു. വടാട്ടുപാറ, തട്ടേക്കാട്, ഭൂതത്താൻകെട്ട്, മാമലക്കണ്ടം എന്നിവയെ ബന്ധിപ്പിച്ച് സമഗ്രമായ ഒരു ടൂറിസം സർക്യൂട്ട് രൂപീകരിക്കണമെന്നും നിർദേശിച്ചു.
കേരളത്തിന്റെ ഭാവി വളർച്ചയും തൊഴിൽ സൃഷ്ടിയും അടിസ്ഥാന സൗകര്യ വികസനവും ലക്ഷ്യമിടുന്ന ബജറ്റ് സംസ്ഥാനത്തിന്റെ സമഗ്ര പുരോഗതിക്ക് വഴിയൊരുക്കുമെന്നും, കോതമംഗലം ഉൾപ്പെടെയുള്ള മലയോര മേഖലയ്ക്ക് പുതിയ വികസന സാധ്യതകൾ തുറന്നുകൊടുക്കുമെന്നും ഷിബു തെക്കുംപുറം എംഎൽഎ നിയമസഭയിൽ പറഞ്ഞു.
























































