കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിയിൽ അടിയന്തരമായി പാമ്പ് വിഷ ചികിത്സാ സൗകര്യം ഏർപ്പെടുത്തണം. വനമേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് കോതമംഗലം താലൂക്കിൽ ഏറെയും. വേനൽക്കാലമാകുന്ന തോടെ ഉഗ്രവിഷമുള്ള പാമ്പുകളുടെ സാന്നിധ്യം പലപ്പോഴും ജനവാസ മേഖലയിൽ കണ്ടുവരുന്നുണ്ട്. നിലവിൽ അങ്കമാലിയിലും എറണാകുളം ജനറൽ ആശുപത്രിയിലുമാണ് പാമ്പ് വിഷ ചികിത്സാ സൗകര്യമുള്ളുവെന്നാണ് അറിയിയുന്നത്. കടിയേറ്റ് അപകടത്തിൽപ്പെടുന്ന ഒരാളെ ഇത്രയും ദീർഘദൂരമെത്തിക്കണ്ടിവരുമ്പോഴുണ്ടായുന്ന സമയ ദൈർഘ്യം വിഷമേൽക്കുന്ന ആളുടെ നില കൂടുതൽ ഗുരു അപകടകരമാക്കും. ഈ സാഹചര്യത്തിൽ കോതമംഗലം താലൂക്ക് ആശുപത്രിയിൽ പാമ്പ് വിഷമേറ്റാൽ ചികിത്സിക്കാനുള്ള പ്രത്യേകം ഐസിയുവും വെൻ്റിലേറ്റർ സൗകര്യവുമുൾപ്പെടെ ഒരുക്കണം.
സർപ്പ പദ്ധതിയും ആരോഗ്യവകുപ്പും പരാജയമാണെന്നുള്ളതിൻ്റെ തെളിവാണ് കേരളത്തിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാല് പേർ പാമ്പ് കടിയേറ്റ് ദാരുണമായി മരണപ്പെട്ടത്. കായംകുളത്ത് സ്കൂട്ടർ എടുക്കാൻ പോയ സലീന (42), ചിറയിൻകീഴിലെ എട്ടു വയസ്സുകാരൻ ദിക്ഷൽ, തൃശൂരിലെ എട്ടു വയസ്സുകാരൻ അൽജോ, കിളിമാനൂരിലെ സുധർമ്മ (75) എന്നിവരുടെ മരണം കേരളത്തിലെ പാമ്പ് കടി പ്രതിരോധ സംവിധാനങ്ങളുടെ പരാജയത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.
വനംവകുപ്പ് വലിയ പ്രചാരണത്തോടെ തുടങ്ങിയ പാമ്പ് സംരക്ഷണ പദ്ധതിയായ സർപ്പ ആപ്പും ഫലപ്രദമാകുന്നില്ല എന്ന ആക്ഷേപം ശക്തമാണ്.പാമ്പിനെ കണ്ടാൽ വിവരം അറിയിക്കാൻ ആപ്പ് ഉണ്ടെങ്കിലും പല ഗ്രാമീണ മേഖലകളിലും കൃത്യസമയത്ത് എത്താൻ പരിശീലനം ലഭിച്ച റെസ്ക്യൂവർമാർ ഇല്ല. വനംവകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തമ്മിൽ കൃത്യമായ ഏകോപനവും ഇല്ലാത്തതിനാൽ അപകടകരമായ സാഹചര്യങ്ങളിൽ പാമ്പുകളെ നീക്കം ചെയ്യുന്നതും വൈകുന്നു. പദ്ധതിയുടെ ഭാഗമായി താഴെത്തട്ടിൽ നടത്തേണ്ട ബോധവൽക്കരണ പ്രവർത്തനങ്ങൾ ഫയലുകളിൽ മാത്രമായി ഒതുങ്ങി.
പാമ്പ് കടിയെ ഒരു നോട്ടിഫൈഡ് ഡിസീസ് ആയി ആരോഗ്യവകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഓരോ പാമ്പ് കടി കേസുകളും കൃത്യമായി റിപ്പോർട്ട് ചെയ്യപ്പെടുകയും, അവയുടെ ചികിത്സാ ലഭ്യത ഉറപ്പാക്കുകയും വേണം. എന്നാൽ ആരോഗ്യവകുപ്പിൻ്റെ ഭാഗത്തുനിന്നും തികഞ്ഞ ഉത്തരവാദിത്തമില്ലായ്മയാണ് പ്രകടമാകുന്നത്. ചിറയിൻകീഴിലെ ദിക്ഷലിൻ്റെ കാര്യത്തിൽ കണ്ടതുപോലെ കടിച്ചത് പാമ്പാണോ തേളാണോ എന്ന് തിരിച്ചറിയാൻ പോലും പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾക്ക് കഴിയുന്നില്ല. രോഗലക്ഷണങ്ങൾ നോക്കി ഉടൻ ആൻ്റി വെനം നൽകുന്നതിൽ ഡോക്ടർമാർ കാണിക്കുന്ന വിമുഖത പലപ്പോഴും മരണത്തിന് കാരണമാകുന്നു.
പാമ്പ് കടിയെ നോട്ടിഫൈഡ് ഡിസീസ് ആക്കിയെങ്കിലും എല്ലാ താലൂക്ക് ആശുപത്രികളിലും ഐ.സി.യു, വെൻറ്റിലേറ്റർ സൗകര്യങ്ങൾ ഇന്നും ഒരുക്കിയിട്ടില്ല. മെഡിക്കൽ കോളേജുകളിലേക്ക് രോഗിയെ മാറ്റുന്നതിനിടയിൽ നഷ്ടപ്പെടുന്ന വിലപ്പെട്ട സമയമാണ് പലരുടെയും ജീവനെടുക്കുന്നത്. പാമ്പ് കടി സംസ്ഥാനത്ത് നോട്ടിഫൈഡ് ഡിസീസ് ആയി പ്രഖ്യാപിച്ചിട്ടും ആരോഗ്യ വകുപ്പിൻ്റെ ഭാഗത്ത് നിന്നും ശരിയായ റിപ്പോർട്ടിങ് നടക്കുന്നില്ല. കൃത്യമായ ഡാറ്റ ശേഖരിക്കാത്തതിനാൽ പാമ്പ് സാന്നിദ്ധ്യം കൂടുതലുള്ള ഹോട്ട്‌സ്‌പോട്ടുകൾ കണ്ടെത്തി പ്രതിരോധം ശക്തമാക്കാൻ വകുപ്പിനും സാധിക്കുന്നില്ല.
പാമ്പ് കടിയേറ്റ് 2023 മുതൽ 2025 വരെ കേരളത്തിൽ എത്രപേർ മരണപ്പെട്ടിട്ടുണ്ട് എന്ന ചോദ്യത്തിന് ലോക്സഭയിൽ നൽകിയ മറുപടി പ്രകാരം കഴിഞ്ഞ മൂന്നു വർഷത്തിനിടെ റിപ്പോർട്ട് ചെയ്തത് ആകെ 4 മരണങ്ങൾ. യഥാർത്ഥ സംഖ്യ വനം വകുപ്പിൻ്റെ കണക്കുകൾ പ്രകാരം ഇത് 86 ആണ്
പാമ്പ് കടി മരണങ്ങൾ വെറും ആകസ്മിക അപകടങ്ങളല്ല. മറിച്ച് സർക്കാർ സംവിധാനങ്ങളുടെ വീഴ്ചകൾ കൊണ്ട് സംഭവിക്കുന്ന ദാരുണ അന്ത്യങ്ങളാണ്. ബലിയാടുകൾ ആകുന്നത് കൂടുതലും കുഞ്ഞുങ്ങൾ ആയതിനാൽ സർക്കാർ ഇക്കാര്യത്തിലെങ്കിലും അലംഭാവം കാട്ടരുതെന്ന് ഫാർമേഴ്‌സ് അവയർനസ് റിവൈവൽ മൂവേമെൻറ്റ് ജനറൽ സെക്രട്ടറി സിജുമോൻ ഫ്രാൻസിസ് പറഞ്ഞു.



















































