കോതമംഗലം:കുട്ടമ്പുഴ പിണവൂര്‍കുടി ആദിവാസി ഉന്നതിയില്‍ വീടിന് നേരെ കാട്ടാനയുടെ ആക്രമണം. വെളിയത്തുപറമ്പ് ഓലിയ്ക്കല്‍ രതീഷിന്റെ വീടിന് മുന്നിലെ ഷെഡിന്റെ പടുത വലിച്ചിട്ട് നശിപ്പിച്ചു. 200 ലിറ്ററിന്റെ പ്ലാസ്റ്റിക്ക് ക്യാനും ഉണക്കാനിട്ട വസ്ത്രങ്ങളും പാത്രങ്ങളും കാട്ടുകൊമ്പൻ ഉപയോഗശൂന്യമാക്കി. ഇന്നലെ പുലർച്ചെ 3നാണ് സംഭവം. അയല്‍വീട്ടുകാർ തങ്ങളുടെ വീടിന് മുന്നിലെത്തിയ ആന അവിടേക്ക് വരുന്ന വിവരം രതീഷിനെ ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു.
വീടിന് മുന്നില്‍ ഫോണില്‍ സംസാരിച്ച് കൊണ്ടിരിക്കുന്നതിനിടെയാണ് ആന എത്തിയത്. വന്നവഴി പടുത വലിച്ച് കീറുകയായിരുന്നു. ഒച്ചവച്ച് ആനയെ ഓടിച്ച് മിനിട്ടുകള്‍ക്കകം ആര്‍.ആര്‍.ടി. സംഘം സ്ഥലത്തെത്തി. മറ്റേതോ വനത്തില്‍നിന്ന് എത്തിയ കാട്ടാനയാണിതെന്ന് ആര്‍.ആര്‍.ടി. അധികൃതര്‍ പറഞ്ഞു. ആനയെ നിരീക്ഷിച്ച് ആര്‍.ആര്‍.ടി. പ്രദേശത്ത് ഉണ്ട്. വാര്‍ഡ് മെംബര്‍ ബിന്ദു രാജേന്ദ്രന്‍ സ്ഥലം സന്ദർശിച്ചു . ആനയുടെ ആക്രമണത്തില്‍ രതീഷിന് പതിനായിരം രൂപയുടെ നാശനഷ്ടം ഉണ്ടായതായി പറഞ്ഞു. ഉടുതുണിയല്ലാതെ മറ്റ് വസ്ത്രമെല്ലാം ആന നശിപ്പിച്ചെന്ന് രതീഷ് ആവലാതിപ്പെട്ടു. അക്ഷയ മുഖേന നാശനഷ്ടത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്.
























































