കോതമംഗലം: ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികൾ വഴി പിണ്ടിമന പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിൽ കാർഷികാവശ്യത്തിന് വെള്ളം എത്തിക്കുന്നതിനുള്ള സാദ്ധ്യത അവഗണിക്കപ്പെടുന്നു. പെരിയാറിന്റെ സാമീപ്യമാണ് പദ്ധതിയുടെ മുതൽക്കൂട്ട്. പെരിയാറിൽനിന്ന് വെള്ളം പമ്പുചെയ്ത് ടാങ്കുകളിലെത്തിച്ച് കൃഷിയിടങ്ങളിൽ ലഭ്യമാക്കി കൃഷി അഭിവൃദ്ധിപ്പെടുത്താൻ ഇതിലൂടെ സാധിക്കും. പെരിയാർ അതിർത്തിയിലൂടെ നിറഞ്ഞൊഴുകുമ്പോഴും വരണ്ട് ഉണങ്ങുന്ന നിരവധി കൃഷിയിടങ്ങൾ പഞ്ചായത്തിലുണ്ട്.
വെറ്റിലപ്പാറ, കുളങ്ങാട്ടുകുഴി, മാലിപ്പാറ തുടങ്ങി പഞ്ചായത്തിലെ പകുതിയോളം ഭാഗത്താണ് പ്രധാനമായും ജലസേചന സൗകര്യത്തിന്റെ അഭാവമുള്ളത്. ജനകീയാസൂത്രണ പദ്ധതിയുടെ തുടക്കത്തിൽ പഞ്ചായത്തിൽ രണ്ട് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി ആസൂത്രണം ചെയ്തിരുന്നു. ലക്ഷക്കണക്കിന് രൂപ മുടക്കി കുറേയേറെ നിർമ്മാണ പ്രവർത്തനങ്ങളും നടത്തി. ടാങ്കും പമ്പ് ഹൗസും നിർമ്മിച്ചു. പൈപ്പ് ലൈനും സ്ഥാപിച്ചു. ട്രാൻസ്ഫോർമർ സ്ഥാപിക്കാൻ കെ.എസ്.ഇ.ബിയിൽ പണം അടച്ചതുമാണ്. എന്നാൽ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. പിന്നീട് വന്ന ഭരണകർത്താക്കൾ ഇടപെടൽ നടത്താതിരുന്നതോടെ പദ്ധതികൾ വിസ്മരിക്കപ്പെടുകയായിരുന്നു.
പിണ്ടിമന പഞ്ചായത്തിലെ ചെങ്കരയിൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി മികച്ച നിലയിൽ പ്രവർത്തിക്കുന്നുണ്ട്. പ്രവർത്തിപ്പിക്കുന്നതും വൈദ്യുതിചാർജ് ഉൾപ്പടെയുള്ള നടത്തിപ്പ് ചെലവ് വഹിക്കുന്നതും ഗുണഭോക്താക്കളാണ്. നിരവധി കർഷകർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നുണ്ട്. ഇതേ മാതൃക പുതിയ പദ്ധതിക്കും സ്വീകരിക്കാമെന്ന് കർഷകർ പറയുന്നു.

















































