കോതമംഗലം :ഭവന ഭേദനം നടത്തി സ്വർണ്ണാഭരങ്ങൾ മോഷ്ടിക്കുന്നയാളെ കാപ്പ ചുമത്തി ജയിലിലടച്ചു.കുട്ടമംഗലം നെല്ലിമറ്റം മാങ്കുഴിക്കുന്നേൽ ബിജു (ആസിഡ് ബിജു -51) വിനെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്.
എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പ്രിയങ്ക ജി. ആണ് ഉത്തരവിട്ടത്. പെരുമ്പാവൂർ, കുറുപ്പംപടി, പൊന്നാനി, ഷൊർണ്ണൂർ, കോതമംഗലം, കുന്നത്തുനാട്, പാലക്കാട് ചാലിശ്ശേരി, പെരിന്തൽമണ്ണ തുടങ്ങിയപോലീസ് സ്റ്റേഷൻ പരിധികളിൽ കേസിൽ ഉൾപ്പെട്ടയാളാണ് ബിജു.
രാത്രിയിൽ ഭവന ഭേദനം നടത്തി സ്ത്രീകളുടേയും, കുട്ടികളുടേയും സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്യുന്നതാണ് പ്രതിയുടെ രീതി. 2022 മാർച്ചിൽ പെരിന്തൽമണ്ണയിൽ സമാന കുറ്റം കൃത്യം ചെയ്തതിന് പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇയാളെ 3 വർഷത്തേക്ക് ശിക്ഷിച്ചിരുന്നു. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ബിജു കഴിഞ്ഞ ഫെബ്രുവരിയിൽ പെരുമ്പാവൂർ വട്ടയ്ക്കാട്ടുപടി ഭാഗത്ത് രാത്രി ഒരു വീട്ടിൽ അതിക്രമിച്ച് കയറി ഉറങ്ങി കിടന്ന വയോധികയുടെ ഒന്നര പവൻ്റെ സ്വർണ്ണമാല കവർച്ച നടത്തിയതിന് പെരുമ്പാവൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.
ഊന്നുകൽ പോലീസ് ഇൻസ്പെക്ടർ ബി.എസ് ആദർശ്, പെരുമ്പാവൂർ പോലീസ് ഇൻസ്പെക്ടർ എ. അനിൽകുമാർ, ഊന്നുകൽ പോലീസ് സ്റ്റേഷനിലെ അസി. സബ്ബ് ഇൻസ്പെക്ടർമാരായ എം.എൻ ബിനു, എൻ.ജി ബിനീഷ്, സിവിൽ പോലീസ് ഓഫീസർ മാരായ അഭിലാഷ് ശിവൻ, എൻ, യു ദയേഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.



















































