കോതമംഗലം: നെല്ലിക്കുഴിയിൽ അമീബിക് മസ്തിഷ്ക ജ്വരം പിടിപ്പെട്ട് വൃദ്ധ മരിച്ച സംഭവത്തിൽ ബാക്ടിരിയയുടെ ഉറവിടം കണ്ടെത്താൻ തീവ്രശ്രമവുമായി ആരോഗ്യവകുപ്പ്.കൃഷിയിടങ്ങളിലെ പണികള്‍ ഉള്‍പ്പടെ ചെയ്യുന്ന 73 കാരിയാണ് അമീബിക് മസ്തിഷ്ക ജ്വരം പിടിപ്പെട്ട് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ കഴിയവെ 15 നായിരുന്നു മരണം. സംസ്ഥാനത്തെ മറ്റിടങ്ങളില്‍ മസ്തിഷ്കജ്വരം പിടിപ്പെട്ടത് കുളങ്ങളിലും മറ്റുംകുളിച്ചവര്‍ക്കര്‍ക്കായിരുന്നു.നെല്ലിക്കുഴിയില്‍ മരിച്ച വൃദ്ധ പൊതുജലസ്രോതസുകളില്‍ കുളിക്കുന്ന ശീലമില്ലാത്തയാളാണ്. വീട്ടില്‍ ചൂടുവെള്ളത്തിലാണ് സാധാരണയായി കുളിക്കുന്നത്.
ഈ സാഹചര്യം രോഗത്തിന്‍റെ ഉറവിടം കണ്ടെത്താന്‍ ആരോഗ്യവകുപ്പിനെ ബുദ്ധിമുട്ടിലാക്കുയാണ്. വൈറസ് വളരുന്ന വെള്ളംകൊണ്ട് മുഖംകഴുകിയാലും രോഗം പിടിപെടാന്‍ സാധ്യതയുണ്ട്. കാല്‍പാദത്തിനടിയിലെ മുറിവുകള്‍വഴിയും രോഗബാധയുണ്ടാകാം. ഇങ്ങനെ പല സാധ്യതകളും ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട്. വീടും പരിസരവും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചിരുന്നു. വൃദ്ധ സമീപകാലത്ത് പോയസ്ഥലങ്ങളുടെ വിശദാംശങ്ങളും വീട്ടുകാരില്‍ നിന്ന് ശേഖരിച്ചു. തീര്‍ത്ഥാടന കേന്ദ്രങ്ങളിലെ പള്ളികളിലുള്‍പ്പടെ അവര്‍ സന്ദര്‍ശനം നടത്തിയിരുന്നു. പനി പിടിപ്പെട്ടതിനേതുടര്‍ന്നാണ് വൃദ്ധയെ ആദ്യം കോതമംഗലത്തെ ആശുപത്രിയിലെത്തിച്ചത്.
രോഗം സംബന്ധിച്ച് വിശദപരിശോധനയും വിദഗ്ദ ചികിത്സയും ആവശ്യമുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ ബന്ധുക്കള്‍ അവരെ ആലുവയിലെ സ്വകാര്യആശുപത്രിയിലെത്തിച്ചു. അവിടെ മൂന്ന് ദിവസത്തോളം ചികിത്സ നടത്തിയെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യത മങ്ങിയതോടെ അവിടെ നിന്നും കോമംഗലത്തെ ആശുപത്രിയിലേക്ക് രോഗിയെ മാറ്റി. കോതമംഗലത്ത് ആശുപത്രിയിൽ ഏതാനും ദിവസങ്ങള്‍ കഴിഞ്ഞശേഷമാണ് മരണം സംഭവിച്ചത്. ചികിത്സ നടക്കുന്നതിനിടെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അമീബിക് മസ്തിഷ്ക ജ്വരം ആണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നില്ല.
പീന്നീടാണ് ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പിന്‍റെ സ്ഥിരീകരണം ഉണ്ടായത്. വൃദ്ധയുടെ മരണവും രോഗവും സംബന്ധിച്ച് ജാഗ്രതാ നിര്‍ദേശമൊന്നും ആരോഗ്യവകുപ്പ് നല്‍കിയിട്ടില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. നെല്ലിക്കുഴിപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ സഹകരണത്തോടെ
അടിയന്തരമായി തൃക്കാരിയൂരിൽ മീറ്റിങ്ങ് വിളിച്ച് അവലോകനം നടത്തുവാൻ തീരുമാനിച്ചതായി അറിയിച്ചു. ഹരിത കർമ്മ സേനയുടെ റിവ്യൂ മീറ്റിംഗിൽ വിഷയം അറിയിച്ച് ശുചീകരണ പ്രവർത്തനങ്ങൾ കൂടുതൽ ശ്രദ്ധയോടെ നടത്തിവരുന്നതിനുള്ള നിർദ്ദേശങ്ങളും നൽകി.
വാർഡ് തലത്തിൽ ശുചീകരണ പ്രവർത്തനംകൂടുതൽ ഊർജ്ജിതമാക്കാൻ തീരുമാനിച്ചതായി നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡണ്ട് സനീറ നസീർ അറിയിച്ചു. ഒരാഴ്ച മുമ്പ് വാർഡ് തല ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. രോഗം സ്ഥിരീകരിച്ചതിന് ശേഷം അടിയന്തരമായി ആരോഗ്യപ്രവർത്തകരുടെ യോഗം വിളിച്ച് കൂട്ടി ജാഗ്രതാ നിർദ്ധേശങ്ങൾ നൽകിയതായും അവലോകന യോഗം വ്യക്തമാക്കി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബു കൊട്ടാരം,സ്ഥിരം സമിതി അധ്യക്ഷൻ സത്താർ വട്ടക്കുടി, സൽജ ജോസ്, ഫൗസിയ ഷിയാസ്, രാഹുൽ തങ്കപ്പൻ, അജീബ് എരമല്ലൂർ, അൻഷാദ് മഞ്ഞാങ്കൻ എന്നിവർ പങ്കെടുത്തു.



















































