കോതമംഗലം: എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ആദ്യ നിവേദനമായി പഴയ ആലുവ – മൂന്നാർ രാജപാത തുറന്നുകൊടുക്കണമെന്ന ആവശ്യവുമായി ഷിബു തെക്കുംപുറം മുഖ്യമന്ത്രി വി . ഡി . സതീശനെയും വനവകുപ്പ് മന്ത്രി ഷിബു ബേബി ജോണിനെയും നേരിൽകണ്ട് നിവേദനം നൽകി.
വർഷങ്ങളായി ജനകീയ സമരങ്ങൾ നടക്കുകയും വിവിധ സർക്കാർ തലങ്ങളിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്ന വിഷയമാണിത്. നിലവിൽ വനം വകുപ്പിന്റെ നിലപാടാണ് രാജപാത തുറക്കുന്നതിന് പ്രധാന തടസമായി നിൽക്കുന്നതെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
പൂയംകുട്ടിയിൽ നിന്ന് 27 കിലോമീറ്റർ മാത്രം വനമേഖലയിലൂടെ കടന്നുപോകുന്ന ഈ പാതയുടെ ബാക്കി ഭാഗങ്ങൾ ജനവാസ മേഖലയിലൂടെയും റവന്യൂ ഭൂമിയിലൂടെയുമാണെന്നും, റോഡ് പൊതുമരാമത്ത് വകുപ്പിന്റെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ടിരിക്കുന്നതായും രേഖകൾ വ്യക്തമാക്കുന്നതായും നിവേദനത്തിൽ പറയുന്നു.
രാജപാത തുറന്നുകൊടുക്കുന്നത് ഇടമലക്കുടി ഉൾപ്പെടെയുള്ള മലനിര മേഖലകൾക്ക് കൂടുതൽ യാത്രാസൗകര്യം ഒരുക്കുന്നതിനും ടൂറിസം വികസനത്തിനും സഹായകരമാകുമെന്നും ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു.


















































