കോതമംഗലം: തങ്കളം-കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് റോഡിൽ തങ്കളത്തുനിന്ന് തുടങ്ങുന്ന ഭാഗത്തെ നടപ്പാത കാടുകയറി സഞ്ചാരയോഗ്യമല്ലാതായി. തങ്കളം മുതൽ കല ഇംഗ്ഷൻ വരെ നിർമ്മാണം പൂർത്തികരിച്ച റോഡിലെ നടപ്പാതയിലാണ് വള്ളിപടര്‍പ്പുകളും കുറ്റിച്ചെടികളും കുഞ്ഞന്‍മരങ്ങളും വളർന്ന് സഞ്ചാരതടസ്സമായിട്ടുള്ളത് . ചിലയിടങ്ങളില്‍ നടപ്പാത കാണാന്‍പോലും കഴിയാത്തവിധം കാട്ുമൂടിയ അവസ്ഥയുമുണ്ട്.
വശങ്ങളില്‍നിന്നുള്ള മരച്ചില്ലകളും നടപ്പാതക്ക് മീതെ തൂങ്ങികിടക്കുകയാണ്. വാഹനത്തിരക്കുള്ള റോഡാണിത്. കാല്‍നടക്കാരും ധാരാളം. സ്ഥിരം പ്രഭാത സായാഹ്ന സവാരിക്കാരുമുണ്ട്. എന്നാല്‍ നടപ്പാത ഉപയോഗശൂന്യമാണ്. റോഡിന്‍റെ ഇരുവശങ്ങളിലും കാടുമൂടിയ പറമ്പുകളും ചതുപ്പുകളുമാണ്. ഇഴ ജന്തുക്കളുടെ ആവാസമേഖലയാണിവിടം. ഇഴജന്തുക്കള്‍ കാടുമൂടിയ നടപ്പാതയിലേക്കുകൂടി കടന്നുകയറുമെന്നത് കാല്‍നടക്കാരുടെ സുരക്ഷക്കും ഭീക്ഷണിയാണ്. നഗരസഭയോ, പൊതുമരാമത്ത് അധികൃതരോ നടപ്പാത കാട് കളഞ്ഞ് സഞ്ചാര യോഗ്യമാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.



















































