Connect with us

Hi, what are you looking for?

NEWS

പിണവൂര്‍കുടി ഉന്നതിയില്‍ ആദിവാസി യുവതി വീട്ടുമുറ്റത്ത് കടുവയെ കണ്ടതായി അഭ്യൂഹം

കോതമംഗലം: പിണവൂര്‍കുടി ഉന്നതിയില്‍ ആദിവാസി യുവതി വീട്ടുമുറ്റത്ത് കടുവയെ കണ്ടതായി അഭ്യൂഹം. ആര്‍.ആര്‍.ടി. സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പിണവൂര്‍കുടി മുക്ക് ഭാഗത്ത് താമസിക്കുന്ന സ്വപ്‌ന കൃഷ്ണന്‍ ആണ് കടുവയെ കണ്ടതായി പറയുന്നത്.

ശനിയാഴ്ച രാത്രി 11.45 ഓടെ വീടിന് പുറത്തെ ശൗചാലയത്തില്‍ പോകാനായി മുറ്റത്ത് ഇറങ്ങിയപ്പോഴാണ് ഏതാനും മീറ്റര്‍ അപ്പുറത്ത് കടുവയെ പോലെ തോന്നിക്കുന്ന ജീവി നില്‍ക്കുന്നതായി കണ്ടത്. ടോര്‍ച്ചടിച്ച് നോക്കിയപ്പോൾ ചാടാന്‍ പാകത്തിനാണ് നില്‍ക്കുന്നതെന്ന് തോന്നി. ജീവി പോകാതെ വന്നപ്പോള്‍ പേടിച്ച് വീടിനുള്ളിലേക്ക് ഓടി കയറി. അടുത്ത വീട്ടുകാരെ അറിയിച്ച് ഒച്ചവച്ചതോടെ പിന്നെ കണ്ടില്ല.

ആനയെ ഓടിച്ചുകൊണ്ടിരുന്ന ഉരുളന്‍തണ്ണിയിലെ ആര്‍.ആര്‍.ടി. സംഘം പത്ത് മിനിട്ടിനുള്ളില്‍ സ്ഥലത്തെത്തി രണ്ട് ടീമുകളായി മൂന്ന് കിലോമീറ്റര്‍ പരിധിയില്‍ മണിക്കൂറുകളോളം ശക്തിയേറിയ ടോര്‍ച്ചടിച്ച് നിരീക്ഷണം നടത്തിയെങ്കിലും ഒരു ജീവിയേയും കണ്ടില്ല. ഞായറാഴ്ച നേര്യമംഗലം റേയ്ഞ്ച് ഓഫീസര്‍ കെ.എഫ്. ഷഹനാസിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തി വീട്ടുകാരോട് വിവരം ചോദിച്ചറിയുകയും വീട്ടുമുറ്റത്തും പരിസര പ്രദേശത്തും പരിശോധന നടത്തിയതില്‍ ജീവിയുടേതെന്ന് സംശയിക്കുന്ന കാല്‍പാദം കണ്ടെത്താനായില്ലെന്ന് റേയ്ഞ്ച് ഓഫീസര്‍ പറഞ്ഞു. വീട്ടമ്മ ആദ്യം കടുവയാണെന്നാണ് കരുതിയത് പിന്നീട് പുലിയെന്നും ആണ് ധരിച്ചത്.

വീട്ടുകാര്‍ പറഞ്ഞതനുസരിച്ചുള്ള വലിപ്പവും ആകൃതിയും വച്ച് നോക്കുമ്പോള്‍ പുലിയുടേതെന്ന പോലെയുള്ള പൂച്ചപ്പുലി ആകാനാണ് സാധ്യതയെന്ന് റേയ്ഞ്ച്് ഓഫീസര്‍ പറഞ്ഞു. പ്രദേശവാസികളുടെ ഭീതിയകറ്റാനായി സ്ഥലത്ത് രാത്രികാല നിരീക്ഷണം ഏര്‍പ്പെടുത്തി. വിവിധ ഭാഗത്തായി 3 ക്യാമറ ട്രാപ്പുകള്‍ അടുത്ത ദിവസം സ്ഥാപിക്കുമെന്നും ഷഹനാസ് പറഞ്ഞു.

You May Also Like

error: Content is protected !!