കോതമംഗലം: ഭൂതത്താൻകെട്ട് ഡാം തുറക്കുമ്പോൾ കവളങ്ങാട്, കുട്ടമ്പുഴ, പല്ലാരിമംഗലം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ള വിതരണം തടസ്സപ്പെടുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായി പെരിയാർവാലി ഇറിഗേഷൻ വിഭാഗത്തിന്റെയും കേരള വാട്ടർ അതോറിറ്റിയുടെയും ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം എംഎൽഎ ഷിബു തെക്കുംപുറത്തിന്റെ നേതൃത്വത്തിൽ ചേർന്നു. ഡാം തുറക്കുന്ന സാഹചര്യങ്ങളിൽ പമ്പ് ഹൗസിൽ ആവശ്യമായ വെള്ളം ലഭിക്കാത്തതാണ് കുടിവെള്ള വിതരണ തടസ്സത്തിന് പ്രധാന കാരണമെന്ന് യോഗം വിലയിരുത്തി.
ഭൂതത്താൻകെട്ട് ഡാമിൽ ആവശ്യമായ തോതിൽ വെള്ളം സംഭരിച്ച് പമ്പ് ഹൗസിലേക്കുള്ള പമ്പിങ് സുഗമമാക്കുന്ന സംവിധാനം ഒരുക്കണമെന്ന് എംഎൽഎ നിർദ്ദേശിച്ചു. വിഷയത്തിൽ കേരള വാട്ടർ അതോറിറ്റിയുടെയും ഇറിഗേഷൻ വകുപ്പിന്റെയും ഉദ്യോഗസ്ഥർ വിശദമായ ചർച്ച നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു.
തുടർന്ന് എംഎൽഎ ഷിബു തെക്കുംപുറത്തിന്റെ നേതൃത്വത്തിൽ ഡിടിപിസി എറണാകുളം ജില്ലാ സെക്രട്ടറി ലിജോ ജോസ്, ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരും ഭൂതത്താൻകെട്ട് ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി.
കഴിഞ്ഞ 10 വർഷക്കാലമായി മുൻമന്ത്രിയും എംഎൽഎയും ആയിരുന്ന ടി യു കുരുവിളയുടെ കാലത്തെ വിഭാഗം ചെയ്ത പല പദ്ധതികളും നശിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് എംഎൽഎ ഷിബു തെക്കുംപുറത്തിന്റെ നേതൃത്വത്തിൽ അവിടെ സന്ദർശിച്ചത്. നിരവധി സഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്ന പദ്ധതികൾ അവഗണിക്കപ്പെട്ട നിലയിലാണെന്ന് കണ്ടെത്തി.
ഭൂതത്താൻകെട്ടിലെ എല്ലാ ടൂറിസം പദ്ധതികളും അടിയന്തരമായി നവീകരിച്ച് വീണ്ടും പ്രവർത്തനക്ഷമമാക്കുമെന്ന് എംഎൽഎ അറിയിച്ചു. ഓണത്തിന് മുമ്പ് തന്നെ ഭൂതത്താൻകെട്ട് പാർക്ക് നവീകരിച്ച് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്നും നിലവിലെ സന്ദർശന സമയം വൈകിട്ട് 6 മണിവരെയെന്നത് കൂടുതൽ സമയം നീട്ടുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭൂതത്താൻകെട്ടിന്റെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി പ്രദേശത്തെ വികസനത്തിനും തൊഴിൽ സാധ്യതകൾക്കും പുതിയ വഴിത്തിരിവ് സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് എംഎൽഎ വ്യക്തമാക്കി.






















































