കോതമംഗലം: ജാതിയുടെയും മതത്തിന്റെയും അതിരുകൾ മറികടന്ന് ജീവിതപങ്കാളികളായവരാണ് ചേലാട് തുമ്പ്രത്തുകുടി ശിവനും, ഷാൻ്റിയും. 42 വർഷങ്ങൾക്ക് മുൻപ് എടുത്ത ആ തീരുമാനം ഇന്നും അഭിമാനത്തോടെയാണ് ഇവർ ഓർത്തെടുക്കുന്നത്. മതേതര ജീവിതം നൽകിയ സംതൃപ്തിയും സ്നേഹവും പങ്കുവെച്ച് ഇവർ മുന്നോട്ട് പോകുമ്പോൾ, ഇത്തവണത്തെ വിവാഹ വാർഷികം വേറിട്ടൊരു ഓർമ്മയായി മാറുകയാണ്.
ശിവൻ എഴുതിയ ആത്മകഥയായ ‘ഞാൻ നടന്ന പാതകൾ ‘ എന്ന പുസ്തകത്തിൻ്റെ പ്രകാശനവും ഇതോടൊപ്പം നടക്കുന്നുവെന്നതാണ് ഈ ദിവസത്തെ വേറിട്ടതാക്കുന്നത്.
ഈ ദമ്പതികൾക്ക് ജീവിതം പഠിപ്പിച്ചത് ഒന്നാണ്, മനുഷ്യബന്ധങ്ങൾക്ക് മുകളിലായി മറ്റൊന്നുമില്ലെന്ന്.
ഷാനിയാണ് മകൾ, ഷിജു ഭർത്താവും നേഹ, നിഹാര എന്നിവർ മക്കളുമാണ്.
കുടുംബ ജീവിതത്തിൽ സ്നേഹവും പരസ്പര ബഹുമാനവും കാത്തുസൂക്ഷിച്ചാണ് ഇവർ മുന്നോട്ട് പോയത്. മതേതരമായി ജീവിക്കാനുള്ള തീരുമാനം ജീവിതത്തിൽ സമാധാനവും സന്തോഷവും നൽകിയെന്ന് ഇവർ പറയുന്നു. തികച്ചും ഒരു മത അന്തരീക്ഷത്തിൽ വളർന്ന ശിവൻ കുട്ടിക്കാലം മുതൽ ഗാന്ധിജിയുടെയും സഹോദരൻ അയ്യപ്പന്റേയും നാരായണഗുരുവിന്റേയും വയലാറിന്റേയും ഇടമറുകിന്റേയും കോവൂരിന്റെയും ആശയങ്ങൾ സ്വായത്തമാക്കിയ കരുത്തിൽ നിന്നും സാമൂഹിക മുന്നേറ്റം ലക്ഷ്യമാക്കി 1986 ൽ കോതമംഗലത്ത് യുക്തിവാദി സംഘത്തിന്റെ ഒരു യൂണിറ്റ് രൂപീകരിച്ചുകൊണ്ട് പൊതുപ്രവർത്തനം തുടങ്ങി.
ഉപജീവനത്തിനായി വിവിധ തൊഴിലുകൾ ചെയ്ത ശിവൻ തൊഴിലിനോടൊപ്പം സാമൂഹിക പ്രവർത്തനത്തിനും സമയം കണ്ടെത്തി. ചിന്താവിപ്ലവം ലക്ഷ്യമാക്കി യുക്തിവാദ ലൈബ്രറി, മരണാനന്തര അവയവദാനത്തിനും മെഡിക്കൽ വിദ്യാർഥികളുടെ പഠനാവശ്യത്തിനായി മൃതദേഹ ദാനത്തിനും സ്വയം സന്നദ്ധമാകു ന്നവരെ സഹായിക്കുന്നതിനായി എ.റ്റി. കോവൂർ ചാരിറ്റബിൾ സൊസൈറ്റിയും, അയൽ ബന്ധങ്ങളുടെ കൂട്ടായ്മ ഊട്ടിയുറപ്പിക്കുന്നതിനായി റസിഡൻസ് അസ്സോസിയേഷൻ രൂപീകരിച്ചും, യുക്തിചിന്തയും ശാസ്ത്രബോധവും സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിനായി യുക്തിവാദ പഠനകേന്ദ്രം തുടങ്ങിയ പ്രസ്ഥാനങ്ങൾ രൂപീകരിക്കുവാൻ നേതൃത്വം നൽകുകയും അതിന്റെ പ്രവർത്തനങ്ങൾ നടത്തിവരുകയും ചെയ്യുന്ന ശിവൻ തന്റെ ജീവിതം തന്നെ സന്ദേശമാക്കി മാറ്റിയിരിക്കുന്ന വ്യക്തിയാണ്.സ്നേഹത്തിന് ജാതിയും മതവുമില്ലെന്ന് തെളിയിക്കുകയാണ് ഇവരുടെ 42 വർഷത്തെ ജീവിത വിജയകഥ.






















































