കോതമംഗലം: കോതമംഗലം മേഖലയിൽ വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് കടക്കുന്നത് തടയാനും വനാതിർത്തിയിലെ സുരക്ഷ ശക്തമാക്കാനും വിവിധ പദ്ധതികൾക്ക് വേഗം കൂട്ടാനും തീരുമാനമായി. വനവുമായി ബന്ധപ്പെട്ട വികസനപ്രവർത്തനങ്ങളും വന്യജീവി പ്രതിരോധ സംവിധാനങ്ങളും ചർച്ച ചെയ്യുന്നതിനായി ഷിബു തെക്കുംപുറം എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന വനം, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.നിയോജകമണ്ഡലത്തിൽ വനമേഖലയുമായി ബന്ധപ്പെട്ട് നിർമിക്കേണ്ട പാലങ്ങളുടെ നടപടികൾ യോഗം വിലയിരുത്തി.
ബ്ലാവന പാലം നിർമാണത്തിനുള്ള വനംവകുപ്പ് എൻഒസിക്കായി പരിവേഷ് പോർട്ടൽ വഴി അപേക്ഷ നൽകാൻ തീരുമാനിച്ചു. പാലം നിർമാണവുമായി ബന്ധപ്പെട്ട് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ നടപടികൾ വേഗത്തിലാക്കാനും യോഗത്തിൽ ധാരണയായി.
തട്ടേക്കാട് മുതൽ നേര്യമംഗലം വരെയുള്ള പെരിയാർ തീരങ്ങളിൽ വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് കടക്കുന്നത് തടയാൻ ആർകെവിവൈ ഫണ്ടിൽനിന്ന് 1.66 കോടി രൂപ ചെലവഴിച്ച് സോളാർ ഫെൻസിങ് സ്ഥാപിക്കും. പദ്ധതിയുടെ നിർമാണോദ്ഘാടനം ഒക്ടോബറിൽ നടത്താനാണ് തീരുമാനം.
പെരിയാറിലൂടെ ആനകൾ ജനവാസ മേഖലയിലേക്ക് കടക്കുന്നത് തടയുന്നതിനും അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കുമായി എംഎൽഎ ഫണ്ട് ഉപയോഗിച്ച് റാപ്പിഡ് റെസ്പോൺസ് ടീമിന് (ആർആർടി ) ബോട്ട് വാങ്ങാനും തീരുമാനിച്ചു.
വനാതിർത്തിയിൽ വന്യമൃഗങ്ങളുടെ സാന്നിധ്യം നിരീക്ഷിക്കുന്നതിനും അപകടസാധ്യത മുൻകൂട്ടി തിരിച്ചറിയുന്നതിനുമായി എഐ ക്യാമറകളും, മുൻകൂർ മന്നറിയിപ്പ് സംവിധാനവും സ്ഥാപിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. വന്യമൃഗങ്ങളുടെ നീക്കം കൃത്യമായി നിരീക്ഷിച്ച് ജനങ്ങൾക്ക് നേരത്തേ മുന്നറിയിപ്പ് നൽകുകയാണ് ലക്ഷ്യം.
കോട്ടപ്പടി മേഖലയിൽ സോളാർ ഫെൻസിങ് നിർമാണം പൂർത്തിയാക്കുന്നതിനായി പുതിയ ടെൻഡർ ക്ഷണിച്ച് നടപടികൾ വേഗത്തിലാക്കണമെന്ന് എംഎൽഎ നിർദേശിച്ചു. തട്ടേക്കാട്–പുന്നേക്കാട് റോഡിൽ മാവിൻചുവട് ഭാഗത്ത് പുതിയ ചെക്പോസ്റ്റ് സ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റ് അടിയന്തരമായി തയ്യാറാക്കി നൽകാനും വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
തട്ടേക്കാട് പക്ഷിസങ്കേതത്തിൽ വനവാസ മേഖലയുടെ അതിർത്തിയിൽ തട്ടേക്കാട് മുതൽ ഉരുളൻതണ്ണി വരെ നടത്തുന്ന ഫെൻസിങ് നിർമാണം അടിയന്തരമായി പൂർത്തിയാക്കാനും എംഎൽഎ നിർദേശിച്ചു. മാമലക്കണ്ടം മേഖലയിൽ കച്ചോലപ്പാറ മുതൽ മേട്നപാറ വരെയുള്ള സോളാർ ഫെൻസിങ്ങിന്റെ നിർമാണവും സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. വന്യമൃഗശല്യം നേരിടുന്ന മേഖലകളിലെ നിലവിലെ സ്ഥിതിയും വിവിധ പദ്ധതികളുടെ പുരോഗതിയും യോഗത്തിൽ വിലയിരുത്തി. വനം–പൊതുമരാമത്ത് വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തമാക്കി പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് എംഎൽഎ നിർദേശിച്ചു.
ഡി.എഫ്.ഒമാരായ പി. കാർത്തിക്, സൂരജ് ബെൻ, പൊതുമരാമത്ത് ബ്രിഡ്ജ് എക്സിക്യൂട്ടീവ് എൻജിനീയർ രാഖി എസ്. നാഥ്, വിവിധ ഫോറസ്റ്റ് സ്റ്റേഷനുകളിലെ റേഞ്ചർമാർ, മറ്റ് വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.



















































