പെരുമ്പാവൂർ : പെരുമ്പാവൂർ ടൗണിന്റെ ഗതാഗത കുരുക്കിന് പരിഹാരമായി അവതരിപ്പിച്ച ഇരിങ്ങോൾ – വല്ലം റിംഗ് റോഡിന്റെ രണ്ടാം ഘട്ട സർവേ ആരംഭിച്ചതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. 3 മാസങ്ങൾ കൊണ്ട് നടപടികൾ പൂർത്തീകരിച്ചു റിപ്പോർട്ട് സമർപ്പിക്കണം. പദ്ധതി പ്രദേശത്ത് പാലങ്ങളും കലുങ്കുകളും ആവശ്യമായി വരുന്ന സ്ഥലങ്ങളിൽ മണ്ണ് പരിശോധനയും പദ്ധതിയുടെ പുതുക്കിയ അലൈന്മെന്റ് രേഖപ്പെടുത്തുന്ന നടപടികളുമാണ് രണ്ടാം ഘട്ട സർവ്വേയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 20 ലക്ഷം രൂപയാണ് സർവ്വേ നടപടികൾക്കായി അനുവദിച്ചതെന്ന് എം.എൽ.എ പറഞ്ഞു. ജി.എസ് ഇൻഫ്രാസ്ട്രക്ചർ ആണ് സർവ്വേ നടത്തി റിപ്പോർട്ട് തയ്യാറാക്കുന്നത്. ആദ്യ ഘട്ട സർവ്വേയിൽ രേഖപ്പെടുത്തിയ പദ്ധതിയുടെ അലൈന്മെന്റിൽ ആവശ്യമായ മാറ്റങ്ങളും ഇതോടൊപ്പം തയ്യാറാക്കും.
7.300 കിലോമീറ്റർ നീളത്തിൽ 25 മീറ്റർ വീതിയിലുമാണ് സർവ്വേ നടത്തുന്നത്.
കെ.എസ്.ആർ.ടി.സിക്ക് സമീപമുള്ള പെരുമ്പാവൂർ രായമംഗലം റോഡിന്റെ മുനിസിപ്പൽ അതിർത്തി പ്രദേശത്ത് നിന്നാണ് പദ്ധതി ആരംഭിക്കുന്നത്. ഇവിടെ നിന്ന് ഇരിങ്ങോൾ കാവിന്റെ സമീപത്ത് കൂടി കടന്ന് ആലുവ മൂന്നാർ റോഡിൽ റോട്ടറി ക്ലബ്ബിന്റെ പരിസരത്ത് റോഡ് എത്തും. തുടർന്ന് അവിടെ നിന്ന് ഐമുറി റോഡ് റോഡിലെ മുനിസിപ്പൽ അതിർത്തി പ്രദേശത്തിലൂടെ പ്രഗതി അക്കാദമി വഴി പെരുമ്പാവൂർ കൂവപ്പടി റോഡിൽ സംഗമിച്ചു അവിടെ നിന്ന് വല്ലം പാലത്തിനടുത്ത് എം.സി റോഡിൽ അവസാനിക്കുന്ന രീതിയിലാണ് പദ്ധതിയുടെ അലൈന്മെന്റ് തയ്യാറാക്കിയിട്ടുള്ളത്.
റൂബി സോഫ്റ്റ് ടെക്ക് ആയിരുന്നു ആദ്യ ഘട്ട സർവേ തയ്യാറാക്കിയത്. അവർ നൽകിയ അലൈന്മെന്റ് പൊതുമരാമത്ത് വകുപ്പ് അംഗീകരിച്ചെങ്കിലും അനിവാര്യമായ മാറ്റങ്ങൾ വരുത്തുന്നതിനും പാലങ്ങളും കലുങ്കുകളും നിർമ്മിക്കുന്നതിന് ആവശ്യമായ മണ്ണ് പരിശോധന നടത്തുന്നതിനുമാണ് രണ്ടാം ഘട്ട സർവ്വേ ആവശ്യമായി വന്നത്. സർവ്വേ റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചതിന് ശേഷം പദ്ധതിയുടെ രൂപരേഖ പൊതുമരാമത്ത് വകുപ്പ് രൂപരേഖ വിഭാഗം തയ്യാറാക്കും. തുടർന്ന് പൊതുമരാമത്ത് വകുപ്പ് വിശദമായ പദ്ധതി രേഖ തയ്യാറാക്കി സർക്കാരിന് സമർപ്പിക്കും.
എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നൽകിയ പദ്ധതി നിർദ്ദേശം പരിഗണിച്ചാണ് സംസ്ഥാന ബജറ്റിൽ 25 കോടി രൂപ ഇരിങ്ങോൾ വല്ലം റിംഗ് റോഡിനായി സർക്കാർ പ്രഖ്യാപിച്ചത്. പെരുമ്പാവൂർ നഗരത്തിലെ ഗതാഗത കുരുക്കിനുള്ള പരിഹാരം എന്ന നിലയിലാണ് റിംഗ് റോഡ് പദ്ധതി നിർദ്ദേശിക്കുന്നത്. ബൈപ്പാസും റിംഗ് റോഡും യാഥാർത്ഥ്യമാകുന്നതോടെ നഗരത്തിലെ ഗതാഗത കുരുക്കിന് ശ്വാശത പരിഹാരമാവുകയാണ്.