കോതമംഗലം : മത്സ്യത്തൊഴിലാളിയെ മർദ്ദിച്ചവശനാക്കിയ കേസിൽ അഞ്ച് പേർ അറസ്റ്റിൽ. ആലപ്പുഴ മാമ്പുഴക്കരി മംഗലശേരിച്ചിറ വീട്ടിൽ അജയ്(21), കോട്ടയം മാങ്ങാനം മാമൂട്ടിൽ വീട്ടിൽ ഷോജിമോൻ (23), പരവൂർ ശ്രീഹരി വീട്ടിൽ അർജുൻ (21), ആലുവ അശോകപുരം തറയിൽ വീട്ടിൽ ജിജോ ഫ്രാൻസിസ് (കുമ്പാരി 33), ആലുവയിൽ വാടകക്ക് താമസിക്കുന്ന കോതമംഗലം കുട്ടമ്പുഴ തേവർ കുഴിയിൽ വീട്ടിൽ റിജോമോൻ (32) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. മുനമ്പം ഹാർബറിലെ തൊഴിലാളിയായ കൊല്ലം സ്വദേശി ഉദയകുമാറിനാണ് മർദ്ദനമേറ്റത്. കഴിഞ്ഞ 29 ന് രാത്രി 10 ന് ആണ് സംഭവം. കന്യാകുമാരിക്ക്, പോകുന്നതിന് ഇയാൾ ആലുവ റെയിൽവേ സ്റ്റേഷനിൽ വന്ന് ടിക്കറ്റ് എടുത്ത ശേഷം ഭക്ഷണം കഴിക്കുന്നതിന് പുറത്തേക്കിറങ്ങി. ഈ സമയം മുൻ ഭാര്യയുടെ സഹോദരിയുടെ മകനായ അജയനെ കാണുകയും, അജയനും സുഹൃത്തുക്കളും ചേർന്ന് ഇയാളെ മർദ്ദിക്കുകയായിരുന്നു.
![](https://i0.wp.com/kothamangalamnews.com/wp-content/uploads/2024/07/alfalah.jpeg?resize=600%2C750&ssl=1)
സംഭവം കണ്ടെത്തിയ ബസ് തൊഴിലാളികളായ റിജോ ഫ്രാൻസിസും, റിജോമോനും മർദ്ദനത്തിൽ പങ്കാളികളായി. തുടർന്ന് അഞ്ച് പേരും അവിടെ നിന്ന് കടന്നു കളഞ്ഞു. മർദ്ദനത്തിൽ ഉദയകുമാറിന്‍റെ വാരിയെല്ലുകളൊടിഞ്ഞു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ വിവിധ സ്ഥലങ്ങളിൽ നിന്നും പിടികൂടി. ഇൻസ്പെക്ടർ എം.എം.മഞ്ജു ദാസ് , എസ്.ഐമാരായ സി.ആർ.ഹരിദാസ്, എസ്.എസ്.ശ്രീലാൽ, ജി.എസ്.അരുൺ സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
![](https://kothamangalamnews.com/wp-content/uploads/2023/11/kothamangalamnews.png)