Connect with us

Hi, what are you looking for?

CHUTTUVATTOM

ആനത്താരയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ കണ്ടെത്താന്‍ നടപടി

ഇടുക്കി: ജില്ലയില്‍ ആനയുടെ സഞ്ചാര പാതയില്‍ വനം വകുപ്പിന്റെ അനുമതിയില്ലാതെയുള്ള നിര്‍മ്മിതികള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനം വകുപ്പിന് നിര്‍ദേശം. ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് നിര്‍ദേശം. വനം വകുപ്പിന്റെ ജില്ലയിലെ എല്ലാ ഡിവിഷനുകളില്‍ നിന്നും റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സേനാപതി വേണു എംഎല്‍എ ഉന്നയിച്ച ആനയിറങ്കല്‍ ഡാമില്‍ ബോട്ടിംഗ് നടത്താന്‍ വനം വകുപ്പ് അനുമതി നല്‍കാത്ത വിഷയം പരിശോധിച്ചതിനെ തുടര്‍ന്നാണ് യോഗത്തിന്റെ നിര്‍ദേശം. കുണ്ടള, മാട്ടുപ്പെട്ടി ഡാമുകളില്‍ ബോട്ടിംഗ് അനുവദിച്ചിട്ടുണ്ട്. കൂടാതെ ആനയുടെ സഞ്ചാര പാതകളായി കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങളില്‍ റിസോര്‍ട്ടുകളടക്കം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യോഗം വിലയിരുത്തി. ആനയുടെ സഞ്ചാര പാതയായി വനം വകുപ്പ് തിരിച്ചറിഞ്ഞിട്ടുള്ള സ്ഥലങ്ങളിലെ എല്ലാ അനധികൃത നിര്‍മ്മാണങ്ങളും റിപ്പോര്‍ട്ട് ചെയ്യാനാണ് യോഗം തീരുമാനിച്ചത്.

ഇടമലക്കുടിയിലെ വീടുകളുടെ നിര്‍മ്മാണം സംബന്ധിച്ച് ഉടന്‍ പരിഹാരം കാണണമെന്നും ഇതു സംബന്ധിച്ച ചര്‍ച്ച അനന്തമായി നീട്ടിക്കൊണ്ടു പോകാനാകില്ലെന്നും റോയ് കെ പൗലോസ് എം എല്‍ എ പറഞ്ഞു. ഇടമലക്കുടിയില്‍ 149 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായതായി വനം വകുപ്പ് അറിയിച്ചു. 58 വീടുകള്‍ ഭാഗികമായി നിര്‍മ്മിച്ചു. ആകെ 223 വീടുകള്‍ ഇനി നിര്‍മ്മിക്കേണ്ടതുണ്ട്. ഇതു സംബന്ധിച്ച് വനം വകുപ്പും പട്ടികവര്‍ഗ വികസന ഓഫീസറും സംയുക്ത പരിശോധന നടത്താന്‍ യോഗം നിര്‍ദേശം നല്‍കി. വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി പരിശോധന നടത്തണം. ഇടമലക്കുടിയില്‍ ആകെയുള്ള കുടുംബങ്ങള്‍, ഇതില്‍ വീട് ആവശ്യമുള്ളവര്‍, ഇതിനാവശ്യമായ തുക തുടങ്ങിയവ സംബന്ധിച്ച വിശദാംശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടാകണം.

ഇടമലക്കുടിയിലെ റോഡുകളുടെ നിര്‍മ്മാണം ഓണത്തിന് ശേഷം ആരംഭിക്കുമെന്ന് കരാറുകാരന്‍ ഉറപ്പു നല്‍കിയതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. ഡിസംബര്‍ 31 നകം നിര്‍മ്മാണം പൂര്‍ത്തിയാക്കും.വെള്ളത്തൂവല്‍ പഞ്ചായത്തിലെ അമൃത് സരോവര്‍ ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെട്ട കുമ്മിണിക്കുന്ന് കുളം നവീകരിക്കുന്നതിനുള്ള സ്ഥലത്തെ കൈയേറ്റം ഒരു മാസത്തിനകം ഒഴിപ്പിക്കാന്‍ യോഗം നിര്‍ദേശിച്ചു. ജില്ലയില്‍ നിയമവിരുദ്ധമായി പാറ പൊട്ടിക്കുന്നത് തടയുന്നതിന് പരിശോധന കര്‍ശനമാക്കും. ഇടുക്കി മെഡിക്കല്‍ കോളേജില്‍ താത്കാലിക ജീവനക്കാരെ നിയമിക്കുന്നത് സംബന്ധിച്ച് യോഗം വിലയിരുത്തി. ആശുപത്രി വികസന സൊസൈറ്റിയില്‍ നിന്നുളള വരുമാനത്തിന്റെ വിനിയോഗം സംബന്ധിച്ച സാങ്കേതിക പ്രശ്നം ആശുപത്രി അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. മറ്റ് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് ജീവനക്കാരെ ഇടുക്കിയിലേക്ക് പുനര്‍ വിന്യസിക്കുന്നത് സംബന്ധിച്ച് പരിശോധിക്കാനും യോഗം നിര്‍ദേശിച്ചു.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എംഎല്‍എമാരായ റോയ് കെ പൗലോസ്, സേനാപതി വേണു, ദേവികുളം സബ് കളക്ടര്‍ ആര്യ വി.എം, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് മിനി കെ. ജോണ്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഡോ. പി. പ്രവീണ്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

 

You May Also Like

error: Content is protected !!