കോതമംഗലം: രാസവളങ്ങളുടെ രൂക്ഷമായ വിലവർധനവും ക്ഷാമവും മൂലം പ്രതിസന്ധിയിലായ പൈനാപ്പിിൾ കർഷകരെ സഹായിക്കാൻ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി. കേന്ദ്ര കൃഷി-കർഷക ക്ഷേമ വകുപ്പ് മന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന് കത്തയച്ചു.
വാഴക്കുളം പൈനാപ്പിൾ ഫാർമർ പ്രൊഡ്യൂസർ കമ്പനിയും ഓൾ കേരള പൈനാപ്പിൾ മർച്ചന്റ്സ് അസോസിയേഷനും നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് എം.പി. കേന്ദ്ര മന്ത്രിയുടെ ഇടപെടൽ തേടിയത്.
ഉയർന്ന വിളവിനും കയറ്റുമതി ഗുണനിലവാരമുള്ള പൈനാപ്പിൾ ഉത്പാദനത്തിനും രാസവളങ്ങൾ അത്യാവശ്യമാണെന്നിരിക്കെ, നിലവിലുണ്ടായ വിലവർധനവ് കർഷകരുടെ നട്ടെല്ലൊടിച്ചിരിക്കുകയാണെന്ന് എം.പി. കത്തിൽ ചൂണ്ടിക്കാട്ടി. ഏപ്രിൽ മാസം മുതൽ ഫാക്ടംഫോസ് ചാക്കിന് 825 രൂപയും, പൊട്ടാഷിന് 300 രൂപയും, എൻപികെ മിശ്രിത വളങ്ങൾക്ക് 500 രൂപയുമാണ് വർധിച്ചത്. ഇതിനുപുറമേ ഏറ്റവും അത്യാവശ്യമായ യൂറിയയുടെ കടുത്ത ക്ഷാമവും കർഷകരെ വലയ്ക്കുന്നു. വളങ്ങളുടെ ഉയർന്ന വില കാരണം ഉത്പാദനച്ചെലവ് കുത്തനെ ഉയരുകയും, കൃഷിയിൽ നിന്നുള്ള വരുമാനം ഇല്ലാതാവുകയും ചെയ്തു. ഇത് കർഷകരെ കടുത്ത കടക്കെണിയിലേക്കും ബാങ്ക് വായ്പാ തിരിച്ചടവ് പ്രതിസന്ധിയിലേക്കും തള്ളിയിട്ടിരിക്കുകയാണ്.
യൂറിയ, പൊട്ടാഷ്, എൻപികെ വളങ്ങൾക്ക് കർശനമായ വില പരിധി നിശ്ചയിച്ച് കൃത്രിമ വിലക്കയറ്റം തടയുന്നതിനും, യൂറിയ ലഭ്യത ഉറപ്പാക്കുകയും, കർഷകർക്ക് താങ്ങാനാവുന്ന വിലയിൽ വളങ്ങൾ ലഭ്യമാക്കാൻ പ്രത്യേക സബ്‌സിഡി അനുവദിക്കുന്നതിനും, വളങ്ങളുടെ കൃത്രിമ ക്ഷാമവും കരിഞ്ചന്തയും തടഞ്ഞ് എല്ലാ അത്യാവശ്യ രാസവളങ്ങളുടെയും വിതരണം തടസ്സമില്ലാതെ ഉറപ്പാക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു.
അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കിൽ സംസ്ഥാനത്തെ ആയിരക്കണക്കിന് കർഷകർ പൈനാപ്പിൾ കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരാകുമെന്നും, ഇത് ഈ മേഖലയുടെ തകർച്ചയ്ക്ക് കാരണമാകുമെന്നും എം.പി. മുന്നറിയിപ്പ് നൽകി.


















































