Connect with us

Hi, what are you looking for?

EDITORS CHOICE

നാലുചുമരിനുള്ളിൽ ഒതുങ്ങുന്ന ബാല്യങ്ങൾ; മാറുന്ന ചിന്തകളും, മാറുന്ന കുഞ്ഞു മനസ്സും.

കോതമംഗലം : നൈർമല്യമായതും നാട്യങ്ങളില്ലാത്തതുമായ സ്വച്ഛന്ദ സുന്ദരക്കാലം, അതാണ് ബാല്യകാലം. എല്ലാവരും എപ്പോഴും പറയുന്നതു കേൾക്കാം ആ മനോഹര ബാല്യകാലത്തിലേക്കൊന്നു തിരിച്ചു പോയെങ്കിലെന്ന്, പക്ഷെ ഈ വർഷം നമ്മുടെ പൊന്നോമന കുഞ്ഞുങ്ങൾ, നമുക്കാർക്കും കിട്ടാത്ത പുത്തൻ രീതിയിൽ ബാല്യകാലം ആഘോഷിക്കുന്നു അല്ല. തള്ളി നീക്കുന്നുവെന്ന് പറയാം, അതാണുചിതം. കോവിഡ് മഹാമാരി എല്ലാം മാറ്റിമറിച്ചു. കഴിഞ്ഞ ഫെബ്രുവരി വരെ ചിരിച്ചു, കളിച്ചുല്ലസിച്ചു നടന്ന നമ്മുടെ കുട്ടികൾ മാർച്ച്‌ പകുതി മുതൽ വീടിനകത്തിരിപ്പാണ്. നമ്മുടെ കുഞ്ഞു കുട്ടികളുടെ കാര്യമാണ് ഏറ്റവും കഷ്ടം.അംഗൻവാടിയിലും, ഏൽകെജി, യുകെജി ക്ലാസ്സുകളിലും പാറി പറന്നു നടന്ന കുഞ്ഞുങ്ങൾ കൂട്ടിലടച്ചപോലെ വീട്ടിലിരിപ്പായി. ഈ വർഷം അംഗൻവാടികളിൽ നിന്നും പ്രൈമറി സ്കൂളിൽ പോകേണ്ട കുഞ്ഞുങ്ങൾ പലരും സ്കൂൾ തന്നെ കണ്ടിട്ടുണ്ടോയെന്നു സംശയമാണ്.

ODIVA

മിക്കവാറും കുഞ്ഞുങ്ങളും മൊബൈൽ, ലാപ്ടോപ് കമ്പ്യൂട്ടർ എന്നിവയുടെ മുന്നിലാണ്. രണ്ടോ മൂന്നോ കുട്ടികളുള്ള വീടുകളിൽ ചെന്നാൽ സോഫ്റ്റ്‌വെയർ കമ്പനി ഓഫീസിൽ ചെല്ലുന്ന പോലുള്ള പ്രതീതിയാണിപ്പോൾ, പല മുറിയിലും, പൂമുഖത്തും കുഞ്ഞു കുട്ടികളും, വലിയ കുട്ടികളും ഓൺലൈനിൽ. ഏപ്രിൽ മാസം ലോക്ക്ഡൌൺ തുടങ്ങിയപ്പോൾ കുഞ്ഞു കുട്ടികൾ വളരെ സന്തോഷത്തിലായിരുന്നു, അച്ഛനും അമ്മയും, മുത്തശ്ശനും, മുത്തശ്ശിയും, വീട്ടുകാരും എല്ലാമായി കളി ചിരികൾ, പാചക പരീക്ഷണം, പ്രത്യേകിച്ചു ചക്ക വിഭവങ്ങൾ, കേക്ക് നിർമാണം തുടങ്ങിയവ,യുട്യൂബിൽ പുതിയ ചാനലുകൾ തുടങ്ങുക എന്നിങ്ങനെ ജഗപൊക മേളം. അതി രാവിലെ എഴുന്നേറ്റു ബുദ്ധിമുട്ടിയാണെങ്കിലും പ്രഭാതകർമങ്ങൾ പൂർത്തിയായി യൂണിഫോം ധരിച്ചു സ്കൂളിൽ പോയിരുന്ന കുഞ്ഞുങ്ങൾ പലരും എഴുന്നേൽക്കുന്നത് തന്നെ ഉച്ചക്കായി. അവരുടെ ചിട്ടിയായി ശീലിച്ചു പോന്ന എല്ലാ കാര്യങ്ങളും തെറ്റി തുടങ്ങി. ലോക്ഡൌൺ കഴിഞ്ഞു മാതാപിതാക്കൾ ജോലിക്കു പോയി തുടങ്ങിയതോടെയാണ് കാര്യങ്ങൾ മാറി മറിഞ്ഞത്.

പല കുഞ്ഞുങ്ങളും വീടുകളിൽ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും സംരക്ഷണയിലായി, പ്രായമായവർ പുറത്തിറങ്ങാതെയായതോടെ അവരും കുട്ടികളും ടെലിവിഷനു മുൻപിലിരിപ്പായി. വാർത്ത ചാനലോ, സിനിമയോ അപ്പൂപ്പൻ വച്ചാൽ അന്നേരം തന്നെ കുഞ്ഞുങ്ങൾ കാർട്ടൂൺ ചാനൽ ഓൺ ചെയ്യുകകയായി, റിമോട്ടിനു വേണ്ടിയുള്ള തർക്കങ്ങൾ തുടരുകയായി, പിന്നെ വൈകുന്നേരം കുഞ്ഞിന്റെ മാതാപിതാക്കൾ വന്നാൽ കാർന്നോന്മാരുടെയും, കുഞ്ഞുങ്ങളുടെയും പരസ്പരമുള്ള പരാതികൾ തീർക്കുവാനേ സമയമുണ്ടാകൂ. ചില വീടുകളിൽ മൂത്ത കുട്ടിയും ഇളയ കുട്ടികളും തമ്മിലുള്ള അടിപിടി ഗുസ്തി വേറെ. ആറു വയസ്സും അറുപതു വയസ്സും കൂട്ടിലടച്ച കിളികളെപോലെ വീടുകളിലും അതിനു ചുറ്റിലുമൊതുങ്ങി. ബന്ധു വീടുകളിലോ, എന്തിനു പറയുന്നു അയൽവക്കങ്ങളിൽ പോലും പോകാനാകാത്ത ഒരവസ്ഥ ,അടുത്തുള്ള ചങ്ങാതി കൂട്ടങ്ങളെ കാണാൻ പോലുമില്ല, മാസ്കും സാനിറ്റിസേറും കുഞ്ഞുകുട്ടികൾ വരെ ഏറ്റെടുത്തു.പുറമെ ജോലിക്കുപോയിട്ട് വൈകുന്നേരം വീട്ടിൽ വരുന്ന മാതാപിതാക്കളെ കണ്ട് ഓടിവരുന്ന കുഞ്ഞുങ്ങളെ പണ്ടത്തെ പോലെ ചാടി എടുക്കുവാൻ അച്ഛനും അമ്മയ്ക്കും മടിയായി, കുളിച്ചു ശുദ്ധമായ ശേഷം വീട്ടിൽ കയറുന്ന സ്ഥിതിയായി.

സ്കൂളുകളിൽ ഓൺലൈൻ ക്ലാസും, വിക്ടറി ചാനലിലെ പരിപാടികളും തുടങ്ങിപ്പോൾ കാര്യങ്ങൾ ആകെ വേറെ ലെവലായി, മാതാപിതാക്കൾ പ്രത്യേകിച്ചു അമ്മമാർ അദ്ധ്യാപകരായി മാറി, പണ്ടെങ്ങോ പഠിച്ചു മറന്ന ഹിന്ദിയും, ഇംഗ്ലീഷ് ഗ്രാമറും, കണക്കുമെല്ലാം വീണ്ടും പഠിക്കണം, കുഞ്ഞു കുട്ടികളെ അക്ഷരം പഠിപ്പിച്ചു എഴുതി വാട്സ്ആപ്പ്, ഗൂഗിൾ ക്ലാസ്സ്‌ റൂമിൽ അയക്കണം തുടങ്ങി വീട്ടിലെ പണികൾ കഴിഞ്ഞു ആദ്യം സ്വയം പഠിച്ചു പിന്നെ കുട്ടികളെ പഠിപ്പിക്കുകയെന്ന വെല്ലുവിളി.

ജോലിയുള്ള മാതാപിതാക്കളാകട്ടെ പ്രത്യേകിച്ചു സ്കൂൾ അദ്ധ്യാപകരായ മാതാപിതാക്കൾ ക്ലാസ്സിലെ കുട്ടികൾക്കു വേണ്ടി ഓൺലൈനിൽ പാഠഭാഗങ്ങൾ തയ്യാറാക്കി അയച്ചശേഷം അവരുടെ സ്വന്തം കുട്ടികളെ പഠിപ്പിക്കുന്ന സ്ഥിതി, പരീക്ഷകൾ വരെ വീടുകളിൽ, ചുരുക്കം പറഞ്ഞാൽ രാവിലെ മുതൽ ഓൺലൈൻ.. അതിനിടെ വീട്ടിലെ മറ്റു കാര്യങ്ങളും. നമ്മുടെ കുഞ്ഞു കുട്ടികൾ സ്കൂളിൽ പോവുകയെന്ന കാര്യം തന്നെ മറന്ന അവസ്ഥയിലാണിപ്പോൾ. ഇനി വല്ലപ്പോഴും മനസമാധാനത്തിനു വേണ്ടി ഒരു മാറ്റത്തിനായി കുഞ്ഞുങ്ങളുമായി ഒന്ന് പുറത്തുപോയി വരാമെന്നു കരുതിയാൽ മനസ്സു സമ്മതിക്കാത്ത വല്ലാത്തോരു കൊറോണ പേടി,ഇനി അമ്പലത്തിലോ പള്ളിയിലോ പോകാമെന്നു കരുതിയാൽ വലിയ ആരാധനാലയങ്ങളിലൊന്നും പത്തു വയസ്സിൽ താഴെ കുഞ്ഞുങ്ങളെ കയറ്റുകകൂടിയില്ല.

മൊബൈൽ ലാപ്ടോപ്, കമ്പ്യൂട്ടർ, ടെലിവിഷൻ എന്നിവയിലൊതുങ്ങി കുഞ്ഞു ജീവിതങ്ങൾ,ഞായറാഴ്ച അവധി കഴിഞ്ഞു തിങ്കളാഴ്ച രാവിലെ സ്കൂളിൽ പോകാനുള്ള തയാറെടുപ്പുകൾ..ഒന്നുമില്ലാതെ ദിവസം ഏതെന്നു പോലുമറിയാതെ അവസ്ഥ. ഓട്ടീസം തുടങ്ങി ഭിന്ന ശേഷി ക്കാരായ കുട്ടികളുള്ള വീടുകളിലെ കാര്യമാണ് അതിലും കഷ്ടം.ബഡ്‌സ് സ്കൂളും, സ്പെഷ്യൽ സ്കൂളും അടച്ചതോടെ കൂട്ടുകാരെ കാണാതെ വല്ലാത്തൊരു എകാന്തത പലരെയും ബാധിച്ചു തുടങ്ങി.പുറമെയുള്ള സന്ദർശനങ്ങൾ ഇല്ലാതായത്തോടെ ആയിരങ്ങൾ കൊടുത്തു കല്യാണത്തിനും മറ്റും ഇടുവാനായി വാങ്ങിവച്ച പുതു വസ്ത്രങ്ങൾ പോലും കുട്ടികൾ വീടുകളിൽ മാത്രം ധരിച്ചു തുടങ്ങി, അല്ലാതെന്തുചെയ്യാൻ.

കോവിഡ് വാക്സിൻ കുറച്ചു മാസങ്ങൾക്കുള്ളിൽ പുറത്തിറങ്ങുമെന്ന വാർത്ത മാത്രമാണ് ഏക പ്രതീക്ഷ,ബാഗും, യൂണിഫോമും പുസ്തകങ്ങളുമായി, കളിചിരിയോടെ കുഞ്ഞുങ്ങൾ സ്കൂളിൽ പോകുന്ന കാലം അടുത്ത വർഷമെങ്കിലും പ്രതീക്ഷിക്കാം. ചെളി പുരണ്ട യൂണിഫോമും ക്ലാസ്സിലെ അന്നന്നു നടന്ന വിശേഷങ്ങളുമായി കുഞ്ഞുങ്ങൾ വൈകുന്നേരം സ്കൂളിൽ നിന്നു തിരിച്ചു വരുന്നതും നോക്കിയിരിക്കാൻ അധികം വൈകാതെ സാധിക്കുമെന്നും നമുക്ക് പ്രതീക്ഷിക്കാം. ഭഗവത് ഗീതയിൽ പറഞ്ഞിരിക്കുന്ന പോലെ ‘സംഭവിച്ചു കൊണ്ടിരിക്കുന്നതെല്ലാം നല്ലതിനാണെന്നു’ പ്രത്യാശിക്കാം. പ്രാർത്ഥിക്കാം നല്ലൊരു നാളെക്കായി.

You May Also Like

CHUTTUVATTOM

കോതമംഗലം :- കോവിഡ് ബാധിച്ചു മരിച്ച പിണ്ടിമന ഏഴാം വാർഡ് സ്വദേശിയുടെ അന്ത്യ കർമ്മങ്ങൾക്ക് സഹായങ്ങൾ ചെയ്തും, ഉറ്റവർ ക്വാറന്റൈൻ ആയതിനാൽ കൂടെ നിന്ന് ഇടവക പള്ളിയിലെ കുഴിമാടത്തിൽ സംസ്‍കരിക്കുന്നവരെ എല്ലാത്തിനും മുൻപിൽ...

EDITORS CHOICE

കോതമംഗലം : കരാട്ടെ അസോസിയേഷൻ ഓഫ് ഇന്ത്യ സംഘടിപ്പിച്ച ഇരുപത്തി നാലു സംസ്ഥാനങ്ങൾ പങ്കെടുത്ത ഓൾ ഇന്ത്യ കരാട്ടെ സബ് ജൂനിയർ ഇ -കട്ട മത്സരത്തിൽ കോതമംഗലം പിണ്ടിമന സ്വദേശിയായ പുത്തൻപുരയിൽ അനിൽ...

EDITORS CHOICE

കോതമംഗലം : കോവിഡ് മഹാമാരിയുടെ ഈ കെട്ടകാലത്ത് സാമൂഹ്യ സേവന പ്രവർത്തനം നടത്തുന്ന സുമനസുകളായ വ്യക്തികളെയും, പല സംഘടന കളെയും നാം കണ്ടു. എന്നാൽ അവരിൽ നിന്ന് അല്പം വ്യത്യസ്തമായി സാമൂഹിക സേവനം...

EDITORS CHOICE

കോതമംഗലം :- അലങ്കാര മത്‍സ്യത്തിൽ കുഞ്ഞനാണെങ്കിലും പണ്ടേ ഗപ്പിമീനോട് എല്ലാവർക്കും വല്ലാത്തൊരു ഇഷ്ടമുണ്ട്. രണ്ടായിരത്തി പതിനാറിൽ ‘ഗപ്പി’ എന്ന ടോവിനോ നായകനായ ചലച്ചിത്രം പുറത്തിറങ്ങിയതോടെ അതു കണ്ട കൊച്ചുകുട്ടികൾ വരെ ചെറിയ പ്ലാസ്റ്റിക്,...