മൂവാറ്റുപുഴ:111ന്റെ നിറവില്‍ സ്മാര്‍ട്ടായി ജന്മദിനം ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണ് എസ്തപ്പാനോസ്. ചേലാട് കര്‍ഷക കുടുംബത്തില്‍ 1091 മിഥുനം 20നായിരുന്നു അതിരംപുഴയില്‍ എ.എ എസ്തപ്പാനോസ് എന്ന മുത്തച്ഛന്റെ ജനനം. ഇപ്പോഴും ഒറ്റ ആഗ്രഹമേയുള്ളൂ, പറമ്പിലിറങ്ങി കൃഷിവേലകള്‍ ചെയ്യണം. പരിസരം വൃത്തിയാക്കണം. അതാണ് ആനന്ദം.
10 മക്കളും 12 കൊച്ചുമക്കളും അവരുടെ 7 മക്കളുമുള്‍പ്പെടെ വലിയൊരു തറവാടിന്റെ കാരണവരാണ് ഇന്ന് എസ്തപ്പാനോസ്. ഇളയമകന്‍ തങ്കച്ചനൊപ്പം മൂവാറ്റുപുഴ മേക്കടമ്പിലാണ് താമസം. രണ്ടുവര്‍ഷം മുമ്പ് വീടിനുള്ളില്‍ തെന്നിവീണതിനാല്‍ നടക്കാന്‍ അല്പം പ്രയാസമുണ്ട്, അത് അല്ലാതെ ജീവിതശൈലി രോഗങ്ങളായ പ്രമേഹം, കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം തുടങ്ങിയ പ്രശ്നങ്ങളൊന്നുമില്ല. നാലാം ക്ലാസ് വരെ പഠിച്ച എസ്തപ്പാനോസ് ചെറുപ്പം മുതല്‍ നെല്‍കൃഷിക്കായി കാളയെ പൂട്ടുന്നതും റബര്‍ വെട്ടുന്നതുമുള്‍പ്പെടെ എല്ലാ ജോലികളും ചെയ്തിരുന്നു.
പുലര്‍ച്ചെ 4 മുതല്‍ അന്തിയോളം പാടത്തും പറമ്പിലും പണിയെടുത്തിരുന്നു. തമരുകൊണ്ട് കരിങ്കല്‍ അടിച്ചുപൊട്ടിക്കല്‍ തുടങ്ങി കായികാദ്ധ്വാനം ഏറെയുള്ള ജോലികളും ചെയ്തിരുന്നു. അതുകൊണ്ടാവാം ജീവിതശൈലീരോഗങ്ങള്‍ പോലും വരാതിരുന്നതെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്.
ഉണക്ക കപ്പയും കട്ടന്‍ ചായയുമായിരുന്നു അടുത്തകാലം വരെയുള്ള പ്രാതലെങ്കില്‍ ഇപ്പോഴത്തെ മെനുവില്‍ പുഴുങ്ങിയ രണ്ട് ഏത്തപ്പഴമാണ്. ഉച്ചയ്ക്കും വൈകിട്ടും സാധാരണ ഭക്ഷണവും. രണ്ട് ഭാര്യമാരിലായി 10 മക്കളാണ് ഉള്ളത്, ആദ്യ ഭാര്യ എലമ്മയുടെ മരണശേഷം മറിയാമ്മയെ വിവാഹം കഴിക്കുകയായിരുന്നു, 2013 ല്‍ മറിയാമ്മയും വിടപറഞ്ഞു. ജീവിച്ചിരിക്കുന്ന മക്കളില്‍ മൂത്തയാള്‍ എബ്രഹാമിന് 82 വയസായി. ഇളയമകന്‍ തങ്കച്ചന് 58 ഉം. മുത്തച്ഛന്റെ ജന്മദിനം ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് കുടുംബം.



















































