കോതമംഗലം: കൃഷിയിടത്തിലേക്ക് പതിവായി എത്തുന്ന കാട്ടാനക്കൂട്ടത്തെ തടയാൻ കഴിയാതെ ഒടുവിൽ സ്വന്തം വാഴകൾ തന്നെ വെട്ടിമാറ്റിയിരിക്കുകയാണ് കോതമംഗലത്തെ ഒരു കർഷകൻ. കോട്ടപ്പടി, കൂവക്കണ്ടം സ്വദേശി മാവറ മനോജാണ് വാഴ തിന്നാനെത്തുന്ന കാട്ടാനക്കൂട്ടം കൊക്കോ കൃഷി നശിപ്പിക്കുന്നത് തടയാൻ തൻ്റെ ഇരുന്നൂറോളം വാഴകൾ വെട്ടിമാറ്റിയത്. ഇന്ന് പുലർച്ചെ യെത്തിയ കാട്ടാനക്കൂട്ടം കുലച്ചതും കുലക്കാത്തതുമായ നൂറോളം വാഴകളാണ് നശിപ്പിച്ചത്. ഒപ്പം നിരവധി കൊക്കോ മരങ്ങളും ചവിട്ടി മെതിച്ചു.
വനാതിർത്തിയോട് ചേർന്നുള്ള തോട്ടത്തിൽ കൊക്കോയും വാഴയും ചേർന്നായിരുന്നു കൃഷി. എന്നാൽ രാത്രിയാകുമ്പോൾ വാഴ തിന്നാനെത്തുന്ന കാട്ടാനക്കൂട്ടം കൊക്കോ മരങ്ങൾ ചവിട്ടിമെതിക്കുകയും വ്യാപക നാശനഷ്ടം ഉണ്ടാക്കുകയും ചെയ്യുന്നത് പതിവായിരുന്നു.വർഷങ്ങളുടെ അധ്വാനഫലമായി വളർത്തിയ കൊക്കോ മരങ്ങളാണ് ആനക്കൂട്ടത്തിന്റെ ആക്രമണത്തിൽ കൂടുതലായി നശിച്ചത്. കൊക്കോ കൃഷി സംരക്ഷിക്കാൻ വഴിയില്ലാതായതോടെയാണ് കാട്ടാനകളെ ആകർഷിക്കുന്ന വാഴകൾ തന്നെ വെട്ടിമാറ്റാൻ കർഷകൻ നിർബന്ധിതനായത്.
മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ വനാതിർത്തി മേഖലകളിലെ കർഷകർക്ക് ഫലപ്രദമായ സംരക്ഷണ സംവിധാനങ്ങൾ ഒരുക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. കൃഷി സംരക്ഷിക്കാനാകാതെ സ്വന്തം വിളകൾ തന്നെ നശിപ്പിക്കേണ്ടി വരുന്ന അവസ്ഥയാണ് പല കർഷകരും നേരിടുന്നത്.കാട്ടാനശല്യത്തിൽ വലയുന്ന കർഷകരുടെ ദുരിതത്തിന്റെ മറ്റൊരു ഉദാഹരണമായി മാറുകയാണ് മനോജ് എന്ന ഈ കർഷകൻ.




















































