കോതമംഗലം: കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തുകളിലെ ജനവാസ മേഖലയില്‍ പകലും സ്ഥിരമായി എത്തിയിരുന്ന കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ചു. സിഗ്നല്‍ ലഭിച്ചു തുടങ്ങി.വായിൽ കീഴ്ത്താടയിലെ മുറിവില്‍ മരുന്നും കുത്തിവയ്പ്പും നല്‍കി. ഇന്ന് രാവിലെ 8.15 ഓടെ നൽകിയ ആദ്യ മയക്കുവെടിയില്‍ മയങ്ങാത്ത ആന രണ്ട് കിലോമീറ്ററോളം ഓടി. ഉച്ചക്ക് 1.30 ന് വച്ച രണ്ടാമത്തെ വെടിയിലാണ് ആന വരുതിയിലായത്.
ആദ്യം മയക്കുവെടി കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗത്തും രണ്ടാമത്തെ മയക്കുവെടി പിണ്ടിമന പഞ്ചായത്തിലെ വേട്ടാംപാറയിലുമായിരുന്നു. മലയാറ്റൂര്‍ ഫീമെയില്‍ നാല് (എം.എഫ്.-4) എന്ന് വനം അധികൃതര്‍ നാമകരണം ചെയ്ത ആനയെ പരിശോധനയിൽ മോഴയാണെന്ന് സ്ഥിരീകരിച്ചത്. കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗത്ത്‌നിന്നും കോട്ടപ്പാറ വനത്തിലേക്ക് പോകുംവഴിയിലാണ് ആനയെ ആദ്യം കണ്ടത്.
വ്യാഴാഴ്ച പുലര്‍ച്ച 4-ന് സ്ഥലത്തെത്തിയ ദൗത്യ സംഘം ആന നില്‍ക്കുന്ന ഭാഗത്ത് നിലയുറപ്പിച്ചു. ആന വനാതിര്‍ത്തിയില്‍ ആയിരുന്നത് കൊണ്ട് ആന വനത്തിലേക്ക് കയറുന്നത് വരെ വനപാലകര്‍ കാത്തിരുന്നു. രാവിലെ 6.45 ഓടെ ആന വനത്തിലെ പുന്നയ്ക്കപ്പിള്ളി പാറ ഭാഗത്തേക്ക് ഒരു കിലോമീറ്റര്‍ മാറി.
ആന അനുകൂലമായ സ്ഥലത്തെന്ന് ഉറപ്പിച്ചതോടെ വാഴച്ചാല്‍ ഡി.എഫ്.ഒ. എം. വെങ്കിടേശ്വരന്‍ സ്ഥലത്തെത്തി നിര്‍ദേശം നല്‍കിയതോടെ രാവിലെ 8.15-ന് ആദ്യ ഡോസ് മയക്കുവെടി നല്‍കി. വെടി കൊണ്ട ആന രണ്ട് കിലോമീറ്ററോളം ഓടി പ്ലാമുടിക്ക് സമീപം കൂവകണ്ടം ഭാഗത്ത് ആനകൂട്ടത്തിനൊപ്പം നിലകൊണ്ടു. ആനയെ പിന്തുടര്‍ന്നെത്തിയ ദൗത്യ സംഘം ഏറെ ബുദ്ധിമുട്ടിയാണ് ആനയെ കൂട്ടത്തില്‍നിന്ന് അകറ്റിയത്.
ഇതിനിടെ ദൗത്യ സംഘത്തിന്റെ കണ്ണുവെ മോഴ കടന്നു. വനത്തിന്റെ വിവിധ ഭാഗത്ത് നടത്തിയ തിരച്ചിലിനൊടുവിലാണ് ഉച്ചയോടെ ആന വേട്ടാംപാറ ഭാഗത്ത് നില്‍കുന്നതായി കണ്ടെത്തിയത്. വേട്ടാംപാറ കടുക്കസിറ്റിയില്‍നിന്ന് 500 മീറ്റര്‍ മാറി വനത്തിലെ തുടുമ്പേല്‍ച്ചാല്‍ ഭാഗത്ത് നിലകൊണ്ട ആനയെ 1.30-ന് രണ്ടാമത്തെ ഡോസ് മയക്കുവെടി നല്‍കി.
ഏറെ താമസിയാതെ മയക്കത്തിലായ ആനയുടെ തുമ്പികൈയ്യും കാലുകളും കയറുകൊണ്ട് ബന്ധിച്ച ശേഷം വായിലെ മുറിവില്‍ മരുന്നു പുരട്ടുകയും കുത്തിവയ്പ്പ് നല്‍കുകയും ചെയ്തു. വെറ്റനറി ഡോക്ടര്‍മാരായ ബിനോയ് സി. ബാബു, ഒ.വി. മിഥുന്‍ എന്നിവരുടെ നേതൃത്വത്തിലാണ് മരുന്നു നല്‍കിയത്.
പല്ല് പൊട്ടിയതാണ് ആനക്ക് തീറ്റയെടുക്കുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മണ്ണുമാന്തി യെന്ത്രം എത്തിച്ച് അതിൻ്റെ പൊക്കത്ത് കയറി നിന്നാണ് റേഡി കോളർ പിടിപ്പിച്ചത്.
വൈകിട്ട് 4-ന് ആനക്ക് ആന്റി ഡോസ് മരുന്ന് നല്‍കിയതോടെ ഏതാനും മിനിട്ടുകള്‍ക്കകം മയക്കം വിട്ട ആന പതിയെ വനപാതയിലൂടെ സഞ്ചരിച്ച് ഉള്‍വനത്തിലേക്ക് കയറി.
റേഡിയോ കോളറിൽ നിന്നും സിഗ്നല്‍ ലഭിച്ചു തുടങ്ങിയതായും ഉദ്യോഗസ്ഥർ പറഞ്ഞു. ദിവസങ്ങളിൽ ആനയുടെ മുറിവ് ഉണങ്ങും വരെ കൂടുതൽ നിരീക്ഷണവും ആവശ്യമെങ്കിൽ പരിചരണവും ഉണ്ടാകുമെന്നും അധികൃതർ പറഞ്ഞു.
കോതമംഗലം: ഒരു വർഷത്തിനുള്ളിൽ ഘട്ടം ഘട്ടമായി കോതമംലം മേഖലയിലെ വന്യമ്യഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുമെന്ന് ഷിബു തെക്കുംപുറം എംഎൽഎ പറഞ്ഞു. സംഭസ്ഥലത്തെത്തിയതായിരുന്നു എം എൽ എ. കാട്ടനകൾ വനാതിർത്ഥി കടക്കാതിരിക്കാൻ ഫെൻസിങ്ങ് ഉൾപ്പെടെ ഫലപ്രതമായ നടപടികൾ സ്വികരിക്കുമെന്നും പറഞ്ഞു.
സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി രാവിലെ ഡീൻ കുര്യാക്കോസ് എം.പി പ്രദേശം സന്ദർശിച്ചു. കാട്ടാനയുടെ സഞ്ചാരപാതകളും വനാതിർത്തിയിൽ സ്ഥാപിച്ചിരിക്കുന്ന ഫെൻസിംഗ് സംവിധാനങ്ങളും അദ്ദേഹം പരിശോധിക്കുകയും ജനങ്ങളുടെ ആശങ്കകൾ നേരിട്ട് കേൾക്കുകയും ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി. ജോർജ്ജ്കുട്ടി, ഉമേഷ് ശിവകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജോയ് ജോസഫ്, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പ്രവർത്തകർ, നാട്ടുകാർ ഉൾപ്പെടെയുള്ളവർ ആദ്യവസാനo വരെ സ്ഥലത്തുണ്ടായിരുന്നു.
























































