കോതമംഗലം: സിപിഎം ഭരിക്കുന്ന കവളങ്ങാട് സഹകരണ ബാങ്ക് നേര്യമംഗലത്ത് 15.55 കോടി രൂപ ചിലവിൽ നിർമ്മിച്ചുകൊണ്ടിരുന്ന ബഹുനിലകെട്ടിടം തകർന്ന് വീണ സംഭവത്തിൽ വിജിലൻസ് അന്യോഷ്‌ണം എൽഡിഎഫ് സർക്കാർ അട്ടിമറിച്ചതായി പൊതുപ്രവർത്തകനും മുൻ ജില്ലാ പഞ്ചായത്ത് അംഗവും കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റും കേരളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ബാബു പോൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. 2025 മാർച്ച് 8നാണ് നേര്യമംഗലത്ത് കവളങ്ങാട് ബാങ്കിന് ടൂറിസം പദ്ധരിക്കും റിസോട്ടിനുമായി നിർമ്മിച്ചു കൊണ്ടിരുന്ന ബഹുനില മന്ദിരം തകർന്ന് വീണത്.
തൊഴിലാളികൾ ഉച്ചഭക്ഷണം കഴിക്കാൻ പോയിരുന്ന സമയത്തായിരുന്നതിനാൽ ദുരന്തം വഴിമാറുകയായിരുന്നു. കെട്ടിടം ഇടിഞ്ഞ് വീണ സംഭവത്തിലെ അഴിമതി അന്യോഷിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് അന്ന് സമരങ്ങൾ നടത്തിയിരുന്നു. സംഭവത്തിലെ അഴിമതി അന്യോഷിക്കണമെന്നാവശ്യപ്പെട്ട് ബാബു പോളും , ബാങ്കിലെ സഹകാരി അനൂപ് തോമസും ചേർന്ന് കെട്ടിടം തകർന്ന് വീണ് അഞ്ചാം ദിവസം സംസ്ഥാന പോലീസ് വിജിലൻസ് വിഭാഗത്തിനും, സഹകരണ വകുപ്പിനും പോലീസ് മേധാവിക്കും , ഹൈക്കോടതിയിലും പരാതി സമർപ്പിച്ചിരുന്നു. വിജിലൻസിനോട് മൂന്ന് മാസത്തിനുള്ളിൽ അന്യോഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ധേശം നൽകിയിരുന്നു. ഈ അന്യോഷ്ണം ഒരു കൊല്ലവും രണ്ട് മാസവും പിന്നിട്ടിട്ടും ഇതുവരെ എങ്ങുമെത്തിയിട്ടില്ല. കഴിഞ്ഞ എൽഡിഎഫ് സർക്കാർ അന്യോഷ്ണം അട്ടിമറിച്ചുവെന്നാണ് പരാതിക്കാരുടെ ആരോപണം.
സഹകരണ ഇന്‍സ്പെക്ടര്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ നല്‍കിയ റിപ്പോര്‍ട്ട് ജോയിന്‍റ് റജിസ്ട്രാര്‍ നടപടിയെടുക്കാതെ പൂഴ്ത്തിയതായും ആക്ഷേമുണ്ട്. കോടികളുടെ അഴിമതിയുടേയും കമ്മീഷനടിക്കലിന്‍റെയും വിവരങ്ങളാണ് വിവരാവകാശ രേഖകളിലൂടെയും മറ്റ് കണക്ക് കളിലൂടെയും പുറത്തുവരുന്നത്.
15.55 കോടി രൂപ ചെലവിലാണ് ബഹുനില കെട്ടിടം നിര്‍മിക്കാന്‍ കവളങ്ങാട് ബാങ്ക് ഭരണ സമതി തീരുമാനമെടുത്തത്. അഞ്ച് കോടിക്ക് മുകളിലുള്ള എല്ലാ ടെന്‍ഡറുകളും ഇ ടെന്‍ററുകളാക്കണമെന്ന ചട്ടമുണ്ടായിട്ടും രഹസ്യമായി നടത്തിയ കരാര്‍ ഉറപ്പിക്കലില്‍ സ്റ്റാര്‍ ഇന്‍റീരിയര്‍ മലപ്പുറം എന്ന സ്ഥാപനത്തിനാണ് നിര്‍മാണ ചുമതല നൽകിയത്. വിശദമായ പ്രോജക്റ്റ് റിപ്പോര്‍ട്ട് പ്രകാരം 13.58 കോടി രൂപയാണ് നിര്‍മാണ തുക. എതാണ്ട് രണ്ട് കോടി രൂപ അധികം നല്‍കിയാണ് കരാര്‍ ഉറപ്പിച്ചത്. ഇവിടെ തന്നെ കമ്മീഷന്‍ ഇടപാട് അടക്കമുള്ള ആക്ഷേപം അന്നേ ഉയര്‍ന്നു.
നിര്‍മാണം തുടങ്ങും മുന്‍പ് തന്നെ ക്രമവിരുദ്ധമായി അഞ്ച് കോടി പതിനഞ്ച് ലക്ഷം രൂപ കമ്പനിക്ക് അഡ്വാന്‍സ് നല്‍കി. സെക്യൂരിറ്റി ഡെപ്പോസിറ്റായി അടക്കേണ്ട 77 ലക്ഷം രൂപ കരാര്‍ കമ്പനി അടച്ചതുമില്ല. ഇംഗിതക്കാര്‍ക്ക് വഴങ്ങി കമ്പനിക്ക് ഒരു രൂപപോലും ചെലവില്ലാതെ കോടിക്കണക്കിന് രൂപ ലാഭമുണ്ടാകുന്ന പ്രവര്‍ത്തിയാണ് നടന്നതെന്ന് കണക്കുകളും രേഖകളും വ്യക്തമാക്കുന്നു.
കുസാറ്റില്‍ നിന്നുള്ള പഠന സംഘം നടത്തിയ അന്വേഷണത്തിലും കെട്ടിടത്തിലെ ഓരോരോ വീഴ്ചകളും എണ്ണി എണ്ണി പറയുന്നു. ചുരുക്കത്തില്‍ കോടികളുടെ തീവെട്ടി കൊള്ളയാണ് സിപിഎം നിയന്ത്രണത്തിലുള്ള സഹകണര ബാങ്കില്‍ നടന്നത്.അന്വേഷിച്ച് മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിട്ട് എട്ട് മാസമായി. കവളങ്ങാട് ബാങ്കിനോട് ചേര്‍ന്നുള്ള കെട്ടിടത്തിന്‍റെ നിര്‍മാണ ചുമതലയും അഞ്ച് ബ്രാഞ്ചുകളുടെ നവീകരണവും, ഇടത് മുന്നണി തന്നെ ഭരിക്കുന്ന കുട്ടമ്പുഴ സഹകരണ ബാങ്കിന്‍റെ നിര്‍മാണ ചുമതലയും ഇതേ കമ്പനിക്കായിരുന്നു ലഭിച്ചത്. കൊടികുത്തിയ കൊള്ളയില്‍ സിപിഎമ്മിനകത്തു നിന്ന് ജില്ലാ സെക്രട്ടറിക്കും, സംസ്ഥാന സെക്രട്ടറിക്കുമടക്കം പരാതികളെത്തിയെങ്കിലും അതിലൊന്നും നടപടിയുണ്ടായിട്ടില്ല. അഴിമതി പുറത്ത് കൊണ്ടുവരാൻ ശ്രമിച്ച ചില ബാങ്ക് ജീവനക്കാരെ ബാങ്ക് ഭരണസമിതിയും സിപിഎമ്മും ചേർന്ന് പീഡിപ്പിക്കുകയായിരുന്നുവെന്നും ആക്ഷേപമുയന്നു.
വമ്പന്‍ അഴിമതിയില്‍ വിജിലന്‍സിന് മുന്നിലുള്ള പരാതിയിൽ അന്യോഷ്ണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് വീണ്ടും വരും ദിവസം ഹൈക്കോടതിയെ സമീപിക്കുകയും മുഖ്യമന്ത്രി വി.ഡി സതീശനും, സഹകരണ വകുപ്പ് മന്ത്രി എം.ലിജുവിനും പരാതിനൽകുമെന്നും ബാബു പോളും, അനൂപ് തോമസും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.



















































